മൂന്നാം ഘട്ടത്തിൽ 65.68 ശതമാനം പോളിങ്; അന്തിമ കണക്ക് പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡല്‍ഹി: മേയ് ഏഴിന് 10 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി 93 മണ്ഡലങ്ങളിലായി നടന്ന മൂന്നാംഘട്ട ലോക്‌സഭാ തിരഞ്ഞെടുപ്പ് പോളിങ്ങിന്റെ ഏറ്റവും ഒടുവിലത്തെ വോട്ടിങ് ശതമാനക്കണക്ക് പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍. കമ്മിഷന്റെ പുതിയ കണക്കുകള്‍ പ്രകാരം 65.68 ശതമാനമാണ് മൂന്നാംഘട്ടത്തിലെ ആകെ പോളിങ്.

66.89% പുരുഷന്മാരും 64.4% സ്ത്രീകളും 25.2% ട്രാന്‍സ്ജന്‍ഡറുകളും വോട്ട് രേഖപ്പെടുത്തി. മൂന്നാംഘട്ടത്തില്‍ 17.24 കോടി വോട്ടുകളായിരുന്നു രേഖപ്പെടുത്താനുണ്ടായിരുന്നത്. ഇതില്‍ 8.85 കോടി പുരുഷന്മാരും 8.39 കോടി സ്ത്രീകളുമാണ്.

ഏറ്റവും കൂടുതൽ പോളിങ് ശതമാനം രേഖപ്പെടുത്തിയിരിക്കുന്നത് അസമിലാണ്. 85.25 ശതമാനമാണ് പോളിങ്. മറ്റ് സംസ്ഥാനങ്ങളിൽ, ബിഹാർ (5 സീറ്റുകൾ) 59.14 ശതമാനം വോട്ടിംഗ് രേഖപ്പെടുത്തി, ഗോവ (2 സീറ്റുകൾ) 76.06 ശതമാനം, ഛത്തീസ്ഗഢ് (7 സീറ്റുകൾ) 71.98 ശതമാനം, കർണാടക (14 സീറ്റുകൾ) 71.84 ശതമാനം, ദാദ്ര നഗർ ഹവേലി & ദാമൻ ദിയു (2 സീറ്റുകൾ) 71.31 ശതമാനം, മധ്യപ്രദേശ് (9 സീറ്റുകൾ) 66.74 ശതമാനം, ഗുജറാത്ത് (25 സീറ്റുകൾ) 60.13 ശതമാനം എന്നിങ്ങനെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ നാലാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിച്ചു. ഒൻപത് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്ര ഭരണ പ്രദേശത്തെയും 96 ലോക്സഭാ മണ്ഡലങ്ങളിൽ തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കും. നാലാം ഘട്ടത്തിൽ 96 മണ്ഡലങ്ങളിലായി 1717 സ്ഥാനാർഥികളാണ് മത്സരംഗത്ത് ഉള്ളത്. ആന്ധ്രപ്രദേശിലെ 25 മണ്ഡലങ്ങളിലും തെലുങ്കാനയിലെ 17 മണ്ഡലങ്ങളിലും ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ്. കൂടാതെ ഉത്തർപ്രദേശിൽ 13 ഉം മഹാരാഷ്ട്രയിൽ പതിനൊന്നും മധ്യപ്രദേശ് പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ എട്ടു മണ്ഡലങ്ങൾ വീതവും ബീഹാറിൽ അഞ്ചും ജാർഖണ്ഡ് ഒഡിഷ എന്നീ സംസ്ഥാനങ്ങളിലെ നാലു മണ്ഡലങ്ങളിലും ഈ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here