റായ്ബറേലിയിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ബി.ജെ.പി

ലഖ്‌നൗ: പത്രികാ സമര്‍പ്പണത്തിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ റായ്ബറേലിയിലേയും കൈസര്‍ഗഞ്ജിലേയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി. ദിനേശ് പ്രതാപ് സിങ്ങാണ് റായ്ബറേലിയില്‍ മത്സരിക്കുക. 2019ൽ മണ്ഡലത്തിൽ നിന്ന് ബി.ജെ.പി സ്ഥാനാർഥിയായിരുന്ന ദിനേശ് സിങ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് പരാജയപ്പെട്ടിരുന്നു.

റായ്ബറേലിയിൽ താമര വിരിയുമെന്ന് ഉറപ്പാണെന്നും കോൺഗ്രസ് തോൽക്കുമെന്നും സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം ദിനേശ് സിങ് പറഞ്ഞു.  കോണ്‍ഗ്രസിന്റെ പരമ്പരാഗത മണ്ഡലമായ റായ്ബറേലിയില്‍ കഴിഞ്ഞ അഞ്ചു തവണയായി സോണിയ തുടര്‍ച്ചയായി വിജയിച്ചിരുന്നു. മണ്ഡലത്തില്‍ ഇത്തവണ സോണിയ പിന്‍വാങ്ങിയതോടെ കോണ്‍ഗ്രസ് തങ്ങളുടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഇവിടേയുള്ള സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസ് സസ്‌പെന്‍സായി നിലനിര്‍ത്തുന്നതിനിടെയാണ് ബിജെപി തങ്ങളുടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. 2019-ല്‍ സോണിയക്ക് 167,178 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു റായ്ബറേലിയിലുണ്ടായിരുന്നത്. ദിനേശ് പ്രതാപ് സിങ്ങിന് 367,740 വോട്ടും ലഭിച്ചു.

ഗുസ്തി താരങ്ങളുമായി ബന്ധപ്പെട്ട ലൈംഗിക ആരോപണത്തില്‍ കുടുങ്ങിയ ബ്രിജ്ഭൂഷണ്‍ ശരണ്‍സിങ്ങിന് ഇത്തവണ സീറ്റില്ല. പകരം ബ്രിജ്ഭൂഷണിന്റെ മകന്‍ കരണ്‍ ഭൂഷണാണ് കൈസര്‍ഗഞ്ജില്‍ സ്ഥാനാര്‍ഥി. ഉത്തര്‍പ്രദേശ് ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് കൂടിയാണ് കരണ്‍ ഭൂഷണ്‍. ബ്രിജ്ഭൂഷണിന്റെ മറ്റൊരു മകന്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള എം.എല്‍.എ യുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here