വിരലിന് പകരം നാവിന് ശസ്ത്രക്രിയ: കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ക്കെതിരെ കേസെടുത്തു

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ നാലുവയസുകാരിക്ക് ശസ്ത്രക്രിയാ പിഴവ് സംഭവിച്ചെന്ന പരാതിയിൽ ഡോക്ടർക്കെതിരെ കേസെടുത്തു. അസോസിയേറ്റ് പ്രൊഫസർ ഡോ. ബിജോൺ ജോൺസണ് എതിരെയാണ് കേസെടുത്തത്. നാല് വയസുകാരിക്ക് വിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയെന്ന കുടുബത്തിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. മെഡിക്കല്‍ നെഗ്ലിജന്‍സ് ആക്ട് പ്രകാരമാണ് കേസ്. ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തെപ്പറ്റി അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു സസ്‌പെന്‍ഷന്‍ നടപടി.

ആറാം വിരല്‍ ശസ്ത്രക്രിയയ്‌ക്കെത്തിയ കുട്ടിയുടെ നാവിനാണ് ശസ്ത്രക്രിയ നടത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് നാല് വയസുകാരിയുടെ ആറാം വിരല്‍ നീക്കം ചെയ്യാന്‍ ആശുപത്രിയിലെത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞിനെ പുറത്തിറക്കിയപ്പോഴാണ് കുഞ്ഞിന്റെ വായില്‍ പഞ്ഞിയുള്ള വിവരം വീട്ടുകാര്‍ അറിയുന്നത്. പിന്നീട് കൈയില്‍ ആറാം വിരല്‍ ഉള്ളതായും കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ നാവില്‍ ശസ്ത്രക്രിയ നടത്തിയതായി കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here