വാഹനാപകടത്തില്‍ പരുക്കേറ്റ് ഒമ്പത് വയസുകാരി കോമയിലായ സംഭവം; കുട്ടിയെ ഇടിച്ചിട്ട കാര്‍ കണ്ടെത്തി

കോഴിക്കോട്: ബന്ധുവീട്ടിലേക്ക് പോകാനായി റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ അമ്മൂമ്മയെയും കൊച്ചുമകളെയും ഇടിച്ചിട്ട ശേഷം കടന്നു കളഞ്ഞ വാഹനം പത്തു മാസത്തിന് ശേഷം കണ്ടെത്തി. അപകടത്തില്‍ അമ്മൂമ്മ മരിക്കുകയും പത്ത് വയസ്സുകാരിയായ ദൃഷാന കോമയിലാകുകയും ചെയ്തിരുന്നു.

വടകര പുറമേരി സ്വദേശി ഷജീല്‍ എന്നയാള്‍ ഓടിച്ച കെഎല്‍18 ആര്‍ 1846 എന്ന കാറാണ് വടകരയില്‍ കുട്ടിയെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയതെന്ന് വടകര റൂറല്‍ എസ്പി മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ യുഎഇയില്‍ ഉള്ള ഷെജീറിനെ ഉടന്‍ നാട്ടിലെത്തിക്കും. മാര്‍ച്ച്‌ 14 നാണ് പ്രതി വിദേശത്തേക്ക് കടന്നത്. അപകടം നടക്കുമ്പോൾ വാഹനത്തിന്റെ നമ്പര്‍ ശ്രദ്ധയില്‍പ്പെടാത്തതും പ്രദേശത്ത് സിസിടിവി ഇല്ലാത്തതും അന്വേഷണ ഘട്ടത്തില്‍ പോലീസിന് മുന്നില്‍ വെല്ലുവിളിയായിരുന്നു.

പിന്നാലെ ജില്ലാ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു. അന്വേഷണത്തിനിടെ 19,000 വാഹനങ്ങളാണ് പോലീസ് പരിശോധിച്ചത്. വെള്ള കാറാണ് ഇടിച്ചത് എന്ന് മാത്രമായിരുന്നു അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. കണ്ണൂര്‍ മേലെ ചൊവ്വ വടക്കന്‍ കോവില്‍ സുധീറിന്റേയും സ്മിതയുടേയും മകള്‍ ദൃഷാനയെയാണ് കാറിടിച്ചത്.

ഈ വര്‍ഷം ഫെബ്രുവരിലായിരുന്നു അപകടം. തുടര്‍ന്ന് കോമയില്‍ കഴിയുന്ന കുട്ടി ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ബന്ധുവീട്ടിലേക്ക് പോകുന്നതിനായി ബസ്സിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ വടകരയ്ക്ക് സമീപം ചോറോട് വെച്ചാണ് കുട്ടിയേയും മുത്തശ്ശിയെയും കാര്‍ ഇടിച്ചത്. അപകടത്തില്‍ മുത്തശ്ശി മരിച്ചു. ഇടിച്ച കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു.

TAGS : KOZHIKOD
SUMMARY : A nine-year-old girl fell into a coma after being injured in a car accident; The car that hit the child was found

LEAVE A REPLY

Please enter your comment!
Please enter your name here