കെ.എസ് ഹരിഹരന്റെ വീടിന് നേരെ ആക്രമണം; സ്കൂട്ടറിലെത്തിയ സംഘം സ്ഫോടകവസ്തുവെറിഞ്ഞു

കോഴിക്കോട്: ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ ആക്രമണം. സ്കൂട്ടറിലെത്തിയ സംഘം വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞു. സ്ഫോടകവസ്തു വീടിന് ചുറ്റുമതിലിൽ തട്ടി പൊട്ടിയതിനാൽ വൻ അപകടം ഒഴിവായി. ഇന്ന് രാത്രി 8.15നായിരുന്നു സംഭവം. വെെകിട്ട് മുതൽ ഒരു സംഘം വീടിന് ചുറ്റും ഉള്ളതായി ശ്രദ്ധയിൽപെട്ടിരുന്നുവെന്ന് ഹരിഹരൻ വ്യക്തമാക്കി. സ്‌ഫോടകവസ്തുവിന്റെ അവശിഷ്ടങ്ങൾ പിന്നീട് ഇതേ സംഘം എത്തി വാരികൊണ്ട് പോയെന്നും ഹരിഹരൻ വെളിപ്പെടുത്തി.
‘സി.പി.എം. വര്‍ഗീയതക്കെതിരെ നാടൊരുമിക്കണം’ എന്ന പ്രമേയത്തില്‍ വടകരയില്‍ യുഡിഎഫും ആർഎംപിയും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുന്നതിനിടെ ശൈലജക്കും നടി മഞ്ജു വാര്യർക്കുമെതിരായി ഹരിഹരന്‍ നടത്തിയ അധിക്ഷേപ പരാമർശം ഏറെ വിവാദമായിരുന്നു. ‘സി.പി.എമ്മിന്റെ സൈബര്‍ ഗുണ്ടകള്‍ കരുതിയത് അവര് ചില സംഗതികള്‍ നടത്തിയാല്‍ അങ്ങ് തീരും എന്നാണ്. ടീച്ചറെ പോര്‍ണോ വിഡിയോ ഉണ്ടാക്കി… ആരെങ്കിലും ഉണ്ടാക്കുമോ അത്. മഞ്ജുവാര്യരുടെ പോര്‍ണോ വിഡിയോ ഉണ്ടാക്കിയെന്ന് നമുക്ക് കേട്ടാല്‍ മനസ്സിലാകും. ആരേലും ഉണ്ടാക്കുമോ അത്? ആരുണ്ടാക്കി? ഇതുണ്ടാക്കിയതില്‍ പി. മോഹനന്റെ മകന്‍ ജൂലിയസ് നിഖിതാസിന് വല്ല പങ്കുണ്ടോ?’ -എന്നിങ്ങനെയായിരുന്നു ഹരിഹരന്റെ വാക്കുകൾ.
പ്രസംഗം വിവാദമാവുകയും ആർ.എം.പി നേതാവ് കെ.കെ രമ ഉൾപ്പെടെയുള്ളവർ തള്ളിപ്പറയുകയും ചെയ്തതോടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കെ.എസ്. ഹരിഹരൻ ഖേദപ്രകടനം നടത്തിയിരുന്നു. സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് ഡിവൈഎഫ്ഐ പരാതി നൽകിയിരുന്നു.