ആറ്റിങ്ങല്‍ ഇരട്ടക്കൊല കേസ്; പ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ജീവപര്യന്തമാക്കി

ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസില്‍ മുഖ്യപ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ജീവപര്യന്തമാക്കി ഇളവു ചെയ്ത് ഹൈക്കോടതി. പരോളില്ലാതെ 45 വർഷം കഠിന തടവിന് നിനോ മാത്യുവിനെ ഹൈക്കോടതി ശിക്ഷിച്ചു. ജസ്റ്റിസുമാരായ പി.ബി.സുരേഷ് കുമാർ, ജോണ്സണ് ജോണ്‍ എന്നിവരുടെ ബെഞ്ചാണ് വിധി പറഞ്ഞത്.
രണ്ടാം പ്രതി അനുശാന്തിയുടെ അപ്പീല്‍ കോടതി തള്ളി. വിചാരണക്കോടതി വിധിച്ച ഇരട്ട ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി ശരിവച്ചു. ആറ്റിങ്ങല്‍ ആലംകോട് മണ്ണൂര്‍ഭാഗം തുഷാറത്തില്‍ തങ്കപ്പന് ചെട്ടിയാരുടെ ഭാര്യ വിജയമ്മ എന്ന ഓമന (57), ചെറുമകള്‍ സ്വാസ്തിക (4) എന്നിവരാണ് കൊല്ലപ്പെട്ടത്.
കൊലപാതകം, കൊലപാതക ശ്രമം, തെളിവു നശിപ്പിക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത് 2014 ഏപ്രില്‍ 16നാണ് അനുശാന്തിയുടെ മകള്‍, ഭർതൃമാതാവ് എന്നിവരെ വീട്ടില്‍ക്കയറി നിനോ മാത്യു വെട്ടിക്കൊലപ്പെടുത്തിയത്.