ഒരിക്കൽ ഒരിടത്ത്

നോവൽ ▪️ ബ്രിജി. കെ. ടി.


 

 

അധ്യായം പതിനെട്ട്
🔸🔸🔸

 

തിരുമേനി ഇരുന്നും നടന്നും ഈർഷ്യയും നിരാശയും കുടഞ്ഞു കളയാൻ ശ്രമിച്ചു.
മായ ആരേയും ശ്രദ്ധിക്കാതെ തന്റെ മുറിയിൽ കയറി കതക് കൊട്ടിയടച്ചു. സ്വയം മെനഞ്ഞെടുത്തൊരു ലോകത്ത് ചുറ്റുമുള്ള ദുഷ്ട ശക്തികളെ ചെറുക്കാനായി ഓരോ നിമിഷവും തയ്യാറെടുത്തു.
എല്ലാവരേയും സംശയത്തോടെ വീക്ഷിച്ചു. മുറിക്ക് പുറത്തിറങ്ങുന്നത് തന്നെ വിരളം. അവൾ മറ്റേതോ വ്യക്തിയാവുകയായിരുന്നു.
എപ്പോഴും കുട്ടികളെ പ്പോലെ ചുറു ചുറുക്കോടെ ഓടിനടന്നിരുന്ന മായ പൂർണ്ണ ഗർഭിണികളെപ്പോലെ ശ്രദ്ധയോടെ സാവധാനം നടന്നു.
പടവിൽ, ഉണ്ണൂലിയുടെ കൈ പിടിച്ച്…, പതുക്കെ ..പതുക്കെ നടയിറങ്ങി.വെള്ളത്തിൽ മുങ്ങുമ്പോഴും, ഉണ്ണൂലി കൈ പിടിക്കണമെന്ന് ശാഠ്യം പിടിച്ചു.

കുളി കഴിഞ്ഞ് ക്ഷീണിച്ചതു പോലെ കല്പ്പടവിൽ ചടഞ്ഞിരുന്ന മായയുടെ അടുത്തു ചെന്ന് ഉണ്ണൂലി ഭയത്തോടെ പതുക്കെ പറഞ്ഞു.
ആത്തോലേ….പറഞ്ഞാ അട്യേനോട് കോപിക്കരുത്.
ന്തിനാ ആത്തോലേ…ഇങ്ങനെയൊരു ബുദ്ധി മോശം കാട്ടീത്.!
തങ്കത്തേക്കാൾ ശുദ്ധമാണ്‌…ഉണ്ണി നമ്പൂതിരിയുടെ മനസ്സ്. തിരുമേനിക്ക് ജീവനായിരുന്നൂലോ ആത്തോലെ..?
മായ എവിടെയോ ദൃഷ്ടിയുറപ്പിച്ച് പടവിലിരുന്ന് മുടി കോതിക്കൊണ്ടിരുന്നു. വിളറിയ മുഖത്ത്, തളർന്ന  കണ്ണുകൾ. പകച്ച നോട്ടം.
ഉണ്ണൂലി മുണ്ടിന്റെ കോന്തല കൊണ്ട് കണ്ണു തുടച്ചു.
മായ പെട്ടന്ന് …പൊട്ടിച്ചിരിച്ചപ്പോൾ ഉണ്ണൂലി ഭയന്നു..
ഇപ്പോ എന്തുണ്ടായിട്ടാ  ഉണ്ണൂലി കരയണതേയ്…മായ ചിരിച്ചു കൊണ്ടേയിരുന്നു.
മതീ…! ഉണ്ണൂലിയുടെ ശബ്ദം പൊങ്ങി.
ആത്തോലിന്നറി യ്യോ…. തമ്പുരാട്ടീ …, എന്തെങ്കിലും കഴിച്ചിട്ട് രണ്ടീസായി. ഇപ്പോ ദീനം കഴിഞ്ഞല്ലേയുള്ളു…അതിന്റെ  ക്ഷീണോം…
കണ്ണീരന്നെ… പാവത്തിന്
വേളി കഴിഞ്ഞു ആത്തോലിനെ കണ്ടപ്പോൾ എത്ര സന്തോഷിച്ചതാ…തമ്പുരാട്ടി. എന്തു  സ്നേഹായിരുന്നൂ. വെഷമായിട്ട് ഒരു വാക്ക് പോലും പറഞ്ഞിട്ടില്യാ.
ന്ന്ട്ടും….ആത്തോല്‌
തമ്പുരാട്ട്യോട് ഒന്നു നേരെ ചൊവ്വേ മിണ്ടീട്ട് എത്ര ദിവസായീന്നറിയ്യോ.
മായ അതിനുത്തരമൊന്നും പറയാതെ …നിശ്ശബ്ദമായിരിക്കാൻ ആംഗ്യം കാണിച്ചു.
ഉണ്ണൂലിക്ക് ദേഷ്യമാണു തോന്നിയത്. ഇത്ര വലിയ ഒരു തെറ്റ് ചെയ്തിട്ടും…ഇരിക്കണ കണ്ടില്ലേ..ഒന്നും സംഭവിക്കാത്തതു പോലെ.!
തമ്പുരാട്ടീടെ കണ്ണീരു കാണാൻ വയ്യ ഈ ഉണ്ണൂലിക്ക്.
മായ സാവധാനം എഴുന്നേറ്റു പതുക്കെ നടക്കാൻ തുടങ്ങി. ഉണ്ണൂലി പെട്ടന്നു മാറ്റിയ തുണികൾ ഒക്കെ എടുത്ത് ഒപ്പം ചെന്നു.
മുറിയിൽ കയറിയ മായ കതകടക്കാൻ തുടങ്ങിയപ്പോൾ ഉണ്ണൂലിക്ക് സഹിച്ചില്ല.
ഉണ്ണൂലിയുടെ ശബ്ദം ഉയർന്ന് തൊണ്ട കനത്തു.
ആത്തോലിനറിയ്യോ….ആ  വാരരു കുട്ട്യേ ..അന്വേഷിച്ചു നടക്ക്വാ…വല്യതിരുമേനി.
കണ്ടു കിട്ടിയാൽ എന്തെങ്കിലുമൊന്ന് നടക്കും. ഒന്നുമറിയാത്ത പാവത്തെപ്പോലെ ഇരിക്കണൂ…
ഇല്ലത്ത് ….ഇതിലും വലിയ ഒരു നാണക്കേട്….

ഉണ്ണൂലി ..മുഴുവനാക്കുന്നതിനു മുമ്പേ..മായ വെട്ടിത്തിരിഞ്ഞു. തീ പറക്കുന്ന കണ്ണുകളോടെ  ഉണ്ണൂലിയെ നോക്കി.!
ഉണ്ണൂലി വിറച്ചു പോയി.
പെട്ടന്നു തന്നെ മുറിവിട്ട് ….നേരെ അന്തർജ്ജനത്തിന്റെ അടുത്തെത്തി.
തമ്പുരാട്ടീ…
ശരിക്കും ആര്യ ത്തമ്പുരാട്ടി തന്നെ. !
ആ നോട്ടവും ഭാവവും ഒക്കെ …
അന്തർജ്ജനം ഭയന്നു.
ഒന്ന് പോണുണ്ടോ ഉണ്ണൂലി….പേടിപ്പിക്കാണ്ടെ.
അല്ല തമ്പുരാട്ടീ  ഭയപ്പെടാൻ ചിലതുണ്ട് എന്ന് കൂട്ടിക്കോളൂ. ആത്തോലിന്റെ മട്ടും ഭാവവും കണ്ടാല്‌ ണ്ട്ല്ലോ….ശരിയ്കും ആര്യ ത്തമ്പുരാട്ട്യന്നെ .!
അന്തർജ്ജനം ഓർത്തു. അന്ന്  പനി കൂടിയപ്പോൾ പിച്ചും പേയും പറഞ്ഞതും ആര്യേ ..പറ്റിത്തന്ന്യാ..
…നിയ്ക്കൊന്നും  ..മനസ്സിലാവണില്യാ..എങ്ങന്യാ …ദൊക്കെ.., അമ്മാത്തറീക്യാ.
ആളെ വിട്ട് അറീക്യന്നെ.!! അറിയട്ടെ മകളുടെ വിരുത്.!

അമ്മാത്ത്…ഭൂമി പിളർന്നു.!!
ന്റെ കുട്ടീ…അമ്മ ഏങ്ങലടിച്ചു. കലശലായ സ്വയം നിന്ദയും ദേഷ്യവും സങ്കടവും…
എന്താണെന്ന് നിശ്ചയിക്കാൻ കഴിയാതെ മായയുടെ അമ്മ  തളർന്നു.
നിയ്ക്ക്…ഒന്നും..കാണേം ..കേൾക്കേം വേണ്ടാ…ന്റെ ഭഗവതീ..
എട്ടും പൊട്ടും തിരിയാത്തോളാ ന്റെ കുട്ടി….ആരാ ഈശ്വരാ ഈ ചതി ചെയ്തത്..?
അമ്മ  മാറത്തലച്ചു.

വര // ബ്രിജി കെ.ടി

 

പക്ഷെ മായയുടെ അച്ഛന്‍ ഒന്നും വിശ്വസിച്ചില്ല. എന്തോ പന്തികേട് ഉണ്ടെന്ന് ഭയന്നു.
എട്ടും പൊട്ടും തിരിയാത്ത വളാണെന്നൊക്കെ പറഞ്ഞാലും വളരെ കരുതലുള്ളവളാണു മായ.ലോകത്തുള്ള എല്ലാറ്റിനോടും സ്നേഹമാണവൾക്ക്…പക്ഷെ എവിടെ നില്ക്കണമെന്നും മറ്റുള്ളവരെ എവിടെ നിർത്തണമെന്നുംവ്യക്തമായ ധാരണയുള്ളവൾ.
ആരെന്തു ദുഷ്ടത കരുതിയാലും മായക്കുട്ടിയോട് അടുത്തിടപഴകിയാൽ ആ ദുഷ്ടത അവർക്ക് പുറത്തെടുക്കാൻ കഴിയില്ല. അതാണെന്റെ കുട്ടി.!
പിന്നെ…ചെറുപ്പത്തിന്റെ …
ഛെ.. അങ്ങിനെ ചിന്തിക്കാൻ തന്നെ പാടില്ല.
വിഷ്ണുവിനെ അവൾക്ക് ജീവനാണ്. ഇങ്ങിനെയൊരു അവിവേകം… ചിന്തിക്കുക പോലുമില്ല. !
എന്നാലും ന്റെ കുട്ടീ….
എനിക്കെന്റെ മോളെ..കാണണം.അമ്മ യ്ക്ക് കരച്ചിലടക്കാൻ കഴിഞ്ഞില്ല.
നെണക്കെന്താ ഭ്രാന്തുണ്ടോ….വെറുതെ ആളുകളെ അറിയിക്കാൻ…
കുട്ടിക്ക് അവിടെ എല്ലാറ്റിനേം പേടിയാണെന്നു അവൾ അന്ന് ..പറഞ്ഞില്ലേ…
എനീപ്പോ…എന്താ ണ്ടായ്യേന്ന്…അറീല്യാലോ.
മായയുടെ അഛനും അമ്മയും  വന്ന കാർ ഇല്ലത്തെ മുറ്റത്ത് നിന്നു. ഒപ്പം ആരുമറിയാതെ ഒരു ലേഡീ ഡോക്ടറുമുണ്ടായിരുന്നു.
നമ്പൂതിരി പഠിപ്പിച്ച കുട്ടിയായിരുന്നു ഡോക്ടർ.
അമ്മയേയും അഛനേയും കണ്ട മായ പെട്ടന്നു തന്റെ മുറിക്കകത്ത് കയറി വാതിലടച്ചൂ.
ഒടുവിൽ വാതില്ക്കൽ നിന്നു കരഞ്ഞ അമ്മയുടെ വിളിയിൽ മായക്കുട്ടൻ കതകു തുറന്നു.
പകുതി ആശ്വാസത്തോടേയും എന്നാൽ മറുപകുതി ഒരു പാട് ഉത്ക്കണ്ഠയോടും കൂടിയാണ് ഡോക്ടർ സംസാരിച്ചത്.
മായയ്ക്ക് എന്തോ അതികഠിനമായ മെന്റൽ ഷോക്കുണ്ടായിട്ടുണ്ട്.
ഭയങ്കരമായി പേടിച്ചതിന്റെയാവാനാണു് വഴി.ഒരു താല്ക്കാലികമായ മാനസിക വിഭ്രാന്തി എന്നു വേണമെങ്കിൽ പറയാം.
ആരോ ഒക്കെയായൈ സ്വയം സാമ്യപ്പെടുത്തുകയാണ്. ഭയന്ന മനസ്സിന്റെ ഒരു തരം രക്ഷപ്പെടൽ. ആരോടോ എന്തോ ഒക്കെ പ്രകടിപ്പിക്കാൻ ഉള്ള വെമ്പലോ മറ്റോ.
ഗർഭിണിയാണെന്ന്…വെറുതെ അഭിനയിക്കുകയാണ്.
കുട്ടി ആരെയാണു ഭയക്കുന്നതും വെറുക്കുന്നതും എന്നാണറിയാത്തത്.!
ഇപ്പോൾ ഉറങ്ങാൻ ഇഞ്ചക്ഷൻ കൊടുത്തിട്ടുണ്ട്. സുഖമായി ഉറങ്ങട്ടെ. ഉണരുമ്പോൾ ചിലപ്പോൾ മാറ്റങ്ങൾ ഉണ്ടാവാൻ വഴിയുണ്ട്. അപ്പോൾ സമാധാനമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ കഴിഞ്ഞേക്കും.
ഏതായാലും ഭർത്താവിനെ വരുത്തൂ.
ഡോക്ടർ നിത്യ തന്റെ ക്ളാസ്സ് മേറ്റായ ഒരു മനോരോഗ വിദഗ്ദന്റെ അഡ്രസ്സ് കുറിച്ചു കൊടുത്തു.
വിറയ്ക്കുന്ന കൈകളാൽ ആ കുറിപ്പ് വാങ്ങുന്ന നമ്പൂതിരിയോട് നിത്യ പറഞ്ഞു.
വിഷമിക്കാതിരിക്കൂ.. മാഷേ…!
എന്തു ചെയ്യാം .ഈശ്വരന്റെ അത്യത്ഭുതവും എന്നാൽ ഏറ്റവും ദുരൂഹത നിറഞ്ഞതുമായ സൃഷ്ടിയാണല്ലോ മനുഷ്യമനസ്സ്.
ഒരു മാനസിക രോഗ വിദഗ്ദന് ഒരു പരിധി വരെ ..മനുഷ്യ മനസ്സിന്റെ കടം കഥകൾക്ക് ഉത്തരം കണ്ടെത്താൻ കഴിഞ്ഞേക്കും.
മായയെ നമുക്ക് സാവധാനം …തിരിച്ചു കൊണ്ട് വരാൻ കഴിയാതിരിക്കില്ല.!
എല്ലാം കേട്ട് ഏട്ടൻ തിരുമേനി സ്തംഭിച്ചിരുന്നു.
നിറഞ്ഞു വന്ന കണ്ണൂകൾ തുടച്ചു കൊണ്ട് പറഞ്ഞു.
ഛേ…ഞാൻ…ഒരു നിമിഷം എന്തൊക്കെയൊ  ചിന്തിച്ചു പോയി….
ന്റെ കുട്ടിക്ക് ഇത്ര വലിയൊരു ദുരന്തം….
ന്റെ ഉണ്ണി എങ്ങന്യാ… ദൊക്കെ സഹിക്ക്യാ…ന്റെ ഈശ്വരന്മാരേ. !
അന്തർജ്ജനത്തിന്റെ  കരച്ചിൽ ഉച്ചത്തിൽ ആയി പ്പോയി.
മായയുടെ അച്ഛനമ്മമാരേ എങ്ങിനെ സമാധാനിപ്പിക്കും എന്നറിയാതെ തിരുമേനി കുഴങ്ങി.
ഹെന്റെ…ഭഗവതീ…എന്തു കണ്ടു പേടിച്ചൂ ആവോ…ന്റെ കുട്ടീ.!
സ്നേഹിക്കാൻ മാത്രമറിയാവുന്ന തമ്പുരാട്ടിയുടെ കണ്ണീരു വറ്റിയ കണ്ണുകൾ നിർഭാഗ്യങ്ങളുടെ ഒരു പരമ്പരയ്ക്ക്  തന്നെ സാക്ഷി .!!
തന്റെ മടിയിൽ തല വെച്ചുറങ്ങുന്ന മായയുടെ വിളറിയ മുഖത്ത് നോക്കിയിരുന്ന മായയുടെ അമ്മയ്ക്കും അടക്കാൻ കഴിഞ്ഞില്ല.
ഒന്നുമറിയാത മറ്റേതോ ലോകത്തിൽ അകപ്പെട്ടു പോയ  മായ ഉറക്കത്തിൽ പുഞ്ചിരിച്ചു.
മായയെ അമ്മാത്തേക്ക് കൊണ്ടു പോകാൻ തീരുമാനമായി.
പക്ഷെ ചെറിയ കുട്ടികളുടെ വാശിയായിരുന്നു മായയ്ക്ക്. എല്ലാവരേയും സംശയത്തോടെ നോക്കി.
ഞാൻ എങ്ങടൂം വര്‌ണില്ല്യാന്ന് പറഞ്ഞില്യേ. ആര്യ ഏട്ത്തി പ്രത്യേകം പറഞ്ഞിട്ട്ണ്ട്. ഒക്കെ അസൂയക്കാരാ. അവര്‌ ന്റെ ഉണ്ണിയെ കൊല്ലും.
ഇടയ്ക്ക് ചിലപ്പോൾ എല്ലാം മനസ്സിലായതു പോലെ തലയാട്ടി സമ്മതിക്കും.
പക്ഷെ എല്ലാം എടുത്ത് യാത്രയാവാൻ തുടങ്ങുമ്പോൾ …മട്ടു മാറും.
ഏത്യായാലും ഇത് ആരും തത്കാലം അറിയണ്ട. പിന്നെ എല്ലാവരും ഓടിയെത്തും. ആവശ്യമില്ലാത്ത ചോദ്യവും അന്വേഷണവും കുട്ടിക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുകയേ ഉള്ളു.!
ഇനിയും കൂടുതൽ ഭയപ്പെടാനുള്ള സാഹചര്യം തീർത്തും ഒഴിവാക്കണം.
കുട്ടിക്കാലം മുതൽക്കേ ഇങ്ങിനെ ഒറ്റപ്പെട്ടതാവാം ഒരു കാരണം.
സകല കെട്ടുകഥകളുടേയും പുറത്ത് അടയിരുന്ന് ഇല്ലാത്ത വിചിത്ര സംഭവങ്ങളെ പെറ്റു കൂട്ടുന്നതാണവളുടെ കാടുകയറുന്ന ചിന്തകൾ.
മനസ്സു കൊണ്ടുള്ള ഒരു ഓട്ടമാണ്…എന്നിട്ട്, പലപ്പോഴും …മടങ്ങാനുള്ള വഴി അറിയുകയുമില്ല.!!
സകല അമ്പലങ്ങളിലേക്കും വഴിപാട് നേർന്ന അമ്മയുടെ കണ്ണുകൾ വാർന്നതോടൊപ്പം വറ്റി.
ഉണ്ണിയെ അറീക്കണ്ടേ…?
ആരും ഉത്തരം പറയാതെ.. ആ ചോദ്യം  കാറ്റിന്റെ തേങ്ങലിനൊപ്പം അലഞ്ഞു.
ഡോക്ടർ നിത്യ പെട്ടന്നു പറഞ്ഞു. അതാണു് ഞാനും പറയുന്നത്. ചിലപ്പോൾ.., വിഷ്ണുവിനെ കാണുന്നതോടെ എല്ലാം ശരിയാവും.
വേറേതോ ലോകത്ത് നഷ്ടമായ മായയെ …കൊട്ടിയടച്ച വാതിലുകളെല്ലാം മുട്ടിത്തുറന്ന് ..കൈ പിടിച്ച് കൂട്ടിക്കൊണ്ട് വരാൻ വിഷ്ണുവിനു കഴിഞ്ഞേക്കും.
എന്നാലും…എങ്ങന്യാ..ഇത് അറീക്യാ…?!
പക്ഷെ വിഷ്ണുവിനെ എല്ലാം എഴുതി അറിയിക്കാൻ വെറൊരാൾ തീരുമാനിച്ചിരുന്നു.!!
🟠


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!