ലൈംഗികാതിക്രമ കേസ്; മുൻ ബിജെപി എംഎൽഎക്കെതിരെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

ബെംഗളൂരു: ലൈംഗികാതിക്രമ കേസുമായി ബന്ധപ്പെട്ട് മുൻ ബിജെപി എംഎൽഎ പ്രീതം ഗൗഡയ്‌ക്കെതിരായ അന്വേഷണം സ്റ്റേ ചെയ്യാനുള്ള ആവശ്യം കർണാടക ഹൈക്കോടതി തള്ളി. പീഡനത്തിന് ഇരയായ യുവതിയുടെ വീഡിയോ പ്രചരിപ്പിച്ചെന്നാണ് പ്രീതം ഗൗഡയ്‌ക്കെതിരായ കേസ്. അതേസമയം, അന്വേഷണത്തിനിടെ ഗൗഡയെ അറസ്റ്റ് ചെയ്യരുതെന്ന് പ്രത്യേക അന്വേഷണ സംഘത്തോട് ഹൈക്കോടതി ആവശ്യപ്പെട്ടു.
അന്വേഷണ ഉദ്യോഗസ്ഥൻ്റെ വിവേചനാധികാരം അനുസരിച്ച് അന്വേഷണം തുടരാമെന്നും, കുറ്റാരോപിതനായ വ്യക്തിയുടെ സഹകരണമില്ലെങ്കിൽ അറസ്റ്റും തടങ്കലും പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഏജൻസിയുടെ അന്വേഷണത്തിന് ഉത്തരവ് തടസ്സമാകില്ലെന്നും കോടതി കൂട്ടിച്ചേർത്തു. പ്രീതം ഗൗഡയെ രാവിലെ 7 മുതൽ രാത്രി 9 വരെ ചോദ്യം ചെയ്യാൻ അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.
മുൻ എംപി പ്രജ്വൽ രേവണ്ണക്കെതിരായ കേസിൽ പ്രീതം ഗൗഡയ്ക്ക് ഒരു തരത്തിലുള്ള പങ്കുമില്ലെന്നും, അന്വേഷണ ഏജൻസി രാഷ്ട്രീയമായി വേട്ടയാടുകയാണെന്നും, വാദത്തിനിടെ പ്രീതം ഗൗഡയ്ക്ക് വേണ്ടി അഭിഭാഷകൻ പറഞ്ഞു. എന്നാൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ പരാതിയിൽ പ്രീതം ഗൗഡ ഉൾപ്പെടെയുള്ളവർ ലൈംഗികപീഡനത്തിൻ്റെ ചിത്രങ്ങൾ പുറത്തുവിട്ടതായി പ്രോസിക്യൂഷൻ വാദിച്ചു.
ജൂൺ 12നാണ് പ്രജ്വൽ രേവണ്ണയ്‌ക്കൊപ്പം പ്രീതം ഗൗഡയെയും അന്വേഷണ എജൻസി കേസിൽ ഉൾപ്പെടുത്തിയത്. പ്രജ്വൽ പകർത്തിയ ലൈംഗികാതിക്രമണ ദൃശ്യങ്ങൾ പങ്കുവെച്ചെന്ന കാരണത്താലാണ് പ്രീതം ഗൗഡയെയും, കിരൺ, ശരത് എന്നിവരെയും പ്രതി ചേർത്തതെന്ന് പോലീസ് അറിയിച്ചിരുന്നു.
TAGS: KARNATAKA | PRAJWAL REVANNA
SUMMARY: Highcourt refuses to stay probe against preetham gowda