ഇടുക്കിയില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടല്‍

ഇടുക്കി (IDUKKI) ജില്ലയില്‍ കനത്ത മഴയില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടി. പൂച്ചപ്രയിലും കുളപ്പറത്തുമുണ്ടായ ഉരുള്‍പൊട്ടലില്‍ വ്യാപകനാശമാണ് റിപ്പോര്‍ട്ട് ചെയ്തത്. രണ്ടു വീടുകള്‍ക്ക് നേരിയ കേടുപാട് സംഭവിച്ചു. വീട്ടിലുണ്ടായിരുന്നവർ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. ഏക്കർ കണക്കിന് കൃഷി നശിച്ചു.
വലിയ പാറക്കല്ലുകള്‍ ജനവാസ മേഖലയിലേക്ക് ഉരുണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്. തൊടുപുഴയില്‍ രണ്ടിടത്ത് മണ്ണിടിച്ചിലുണ്ടായി. പുളിയന്മല സംസ്ഥാന പാതയില്‍ നാടുകാണിയില്‍ കാറിനു മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. കാറിലുണ്ടായിരുന്നവരെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചു.
മണ്ണിടിച്ചിലിനെ തുടർന്ന് റോഡില്‍ ഗതാഗതം തടസപ്പെട്ടു. തൊടുപുഴ കരിപ്പിലങ്ങാട്ട് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു. മഴ കനത്തതോടെ മണപ്പാടി ചപ്പാത്ത് കവിഞ്ഞൊഴുകി. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ കലക്ടർ രാത്രി യാത്ര നിരോധിച്ചിട്ടുണ്ട്. ജലനിരപ്പ് ക്രമീകരിക്കുന്നതിൻ്റെ ഭാഗമായി മലങ്കര ഡാമിലെ നാല് ഷട്ടറുകള്‍ ഒരു മീറ്റർ വരെ ഉയർത്തി. തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നല്‍കി.
KERALA, LAND SLIDE, LATEST NEWS