വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് അമിക്കസ് ക്യൂറി

വയനാട്: വയനാട് ചൂരൽമല- മുണ്ടക്കൈ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് അമിക്കസ് ക്യൂറി. ദുരന്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് അമിക്കസ് ക്യൂറി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മുണ്ടക്കൈയിലെയും ചൂരല്‍മലയിലുമുണ്ടായ ഉരുള്‍പൊട്ടല്‍ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.

ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും അമിക്കസ് ക്യൂറി ആവശ്യപ്പെട്ടു. പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാന്‍ പാരാമെട്രിക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണം. ഈ പദ്ധതിയിൽ സ്വകാര്യ മേഖലയെയും സഹകരിപ്പിക്കാമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ നാഗാലാന്‍ഡ് മാതൃകയില്‍ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കണമെന്നും അമികസ് ക്യൂറി റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.

വിഷയത്തിൽ രണ്ടാഴ്ചക്കകം തീരുമാനമുണ്ടാകുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചർച്ച ചെയ്യാൻ യോഗം ഉടൻ ചേരുമെന്നും റോഡുകളുടെ പുനർനിർമ്മാണം അടക്കമുള്ള അക്കാര്യങ്ങളിൽ ഉടൻ തീരുമാനമുണ്ടാകുമെന്നും കേന്ദ്രസർക്കാരിന്റെ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു.

വയനാടിനായി പ്രത്യേക സഹായം കേന്ദ്രം നല്‍കിയില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നേരത്തെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഹൈക്കോടതിയെ അറിയിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ മൂന്ന് അപേക്ഷകളിലും കേന്ദ്രം തീരുമാനമെടുത്തില്ലെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരുന്നു.

TAGS: |
SUMMARY: Amicus cury submits report on wayanad landslide

No tags for this post.
Leave a comment
error: Content is protected !!