കൊടകര കുഴൽപ്പണ കേസിൽ തുടരന്വേഷണമാകാം; പോലീസിന് നിയമോപദേശം ലഭിച്ചു

കൊടകര കുഴൽപ്പണ കേസിൽ തുടരന്വേഷണത്തിന് പോലീസിന് നിയമോപദേശം. തിരൂർ സതീശന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ തുടരന്വേഷണം നടത്താമെന്നാണ് നിയമോപദേശം. തിരൂർ സതീശന്റെ വെളിപ്പെടുത്തൽ വിചാരണക്കോടതിയെ അറിയിക്കും. അന്വേഷണസംഘത്തോട് എല്ലാം തുറന്നുപറയുമെന്ന് ബിജെപി തൃശൂർ ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂർ സതീശ് പറഞ്ഞിരുന്നു.
പുതിയ വെളിപ്പെടുത്തലുകൾ ഗുരുതരമാണെന്നും, വിശദമായ അന്വേഷണം നടത്താൻ കഴിയുന്ന സാഹചര്യമാണിപ്പോഴെന്നും സിപിഐഎമ്മിന്റെ തൃശൂർ ജില്ലാ കമ്മിറ്റി ഓഫിസിൽ നടന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ തീരുമാനിച്ചിരുന്നു. കേസിൽ പുനരന്വേഷണം വേണമെന്ന തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റിനു ശേഷം സെക്രട്ടറി എം വി ഗോവിന്ദൻ പരസ്യമാക്കിയിരുന്നു. നിയമോപദേശം കൂടി ലഭിച്ച സാഹചര്യത്തിൽ നടപടികൾ വേഗത്തിലാക്കാനാണ് പോലീസിന്റെ ശ്രമം.
കഴിഞ്ഞ ദിവസമാണ് ബിജെപിയെ വെട്ടിലാക്കി ബിജെപി തൃശൂര്‍ മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തല്‍. കൊടകരയില്‍ കുഴല്‍പ്പണമായി എത്തിയത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു സതീഷ് വെളിപ്പെടുത്തിയത്. ചാക്കുകെട്ടുകളിലായാണ് പണം എത്തിച്ചതെന്നും പണം കൊണ്ടുവന്നവര്‍ക്ക് മുറി എടുത്ത് നല്‍കിയത് താനാണെന്നും സതീഷ് വെളിപ്പെടുത്തിയിരുന്നു. ആരോപണത്തിന് തൊട്ടുപിന്നാലെ സതീഷിനെ തള്ളി ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രനും ബിജെപി ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാറും രംഗത്തെത്തിയിരുന്നു. ആര്‍ക്കും എന്തും പറയാമെന്നായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം. സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ പുറത്താക്കിയതിന്റെ വൈരാഗ്യമാണ് സതീഷിന്റെ ആരോപണത്തിന് പിന്നില്‍ എന്നായിരുന്നു കെ കെ അനീഷ് കുമാര്‍ പറഞ്ഞത്. സതീഷിന്റെ ആരോപണം ഏറ്റെടുത്ത് സിപിഐഎമ്മും സിപിഐയും കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു.
TAGS : BJP | KODAKARA BLACK MONEY CASE
SUMMARY : Kodakara money laundering case may continue; Police receive legal advice