അജിത്തിന്റെ വിടാമുയര്‍ച്ചി കുരുക്കില്‍; നിര്‍മാതാക്കള്‍ക്ക് 150 കോടിയുടെ നോട്ടീസ് അയച്ച് ഹോളിവുഡ് കമ്പനി

അജിത്ത് നായകനാകുന്ന ‘വിടാമുയർച്ചി’ എന്ന സിനിമയ്‌ക്കെതിരെ കോപ്പിറൈറ്റ് ലംഘനം ചൂണ്ടിക്കാട്ടി ഹോളിവുഡ് നിർമാതാക്കള്‍. 1997ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ബ്രേക്ഡൗണിന്റെ റീമേക്ക് ആണ് വിടാമുയർച്ചിയെന്ന് റിപ്പോർട്ടുണ്ടായിരുന്നു. അതിനു പിന്നാലെയാണ് വിടാമുയർച്ചിയുടെ നിർമാതാക്കളായ ലൈക പ്രൊഡക്‌ഷനെതിരെ പാരാമൗണ്ട് പിക്ചേഴ്സ് പകർപ്പവകാശ ലംഘനവുമായി ബന്ധപ്പെട്ട് 150 കോടിയുടെ നോട്ടീസ് അയച്ചത്.
ദൂര യാത്ര പോകുന്നതിനിടെ ദമ്പതികളുടെ കാർ കേടാകുന്നതും, ട്രക്ക് ഡ്രൈവർ സഹായിക്കാനെത്തുന്നതും പിന്നീട് ആ ദമ്പതികളുടെ ജീവിതത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് ബ്രേക്ഡൗണ്‍ എന്ന സിനിമ പറയുന്നത്. ഇതിനു സമാനമാണ് വിടാമുയർച്ചിയുടെ കഥയും.
അസർബൈയ്ജാനിലേക്കുള്ള യാത്രയ്ക്കിടെ ഭാര്യയെ കാണാതാകുകയും തുടർന്ന് ഭർത്താവ് അന്വേഷിച്ചിറങ്ങുന്നതുമാണ് കഥ. അജിത്തും തൃഷയുമാണ് ദമ്പതികളായെത്തുന്നത്. അർജുനും റെജീന കസാന്ദ്രയും ചിത്രത്തില്‍ നെഗറ്റീവ് വേഷത്തിലെത്തുന്നു. മഗിഴ് തിരുമേനിയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്.
പൊങ്കല്‍ റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. ബ്ലോക്ക്ബസ്റ്റർ ചിത്രമായ മങ്കാത്തയ്ക്ക് ശേഷം അജിത്- അർജുൻ- തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയില്‍ ഒന്നിക്കുന്നു എന്നതാണ് വിടാമുയർച്ചിയുടെ ഹൈലൈറ്റ്.
Ajith’s ‘Vidamuyarchi’ in a tangle; Hollywood company has sent a notice of 150 crores to the producers