ഒടുവില്‍ തിരിച്ചുവരവ്; ഒമ്പത് മാസങ്ങൾക്ക് ശേഷം സുനിത വില്യംസും ബുച്ച് വിൽമോറും ഇന്ന് ഭൂമിയിലേക്ക് മടങ്ങുന്നു

വാഷിംഗ്ടൺ: യാത്രാ പേടകത്തിലെ സാങ്കേതിക പ്രശ്നങ്ങൾ കാരണം ഒൻപതു മാസം ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ ഇന്ത്യൻ വംശജ സുനിതാ വില്യംസ് ഒടുവിൽ ഭൂമിയിലേക്ക് തിരിച്ചെത്തുന്നു. നിലവിൽ ഐഎസ്എസിൽ ഡോക് ചെയ്തിട്ടുള്ള സ്പേസ് എക്സിന്റെ ഡ്രാഗൺ ക്രൂ9 പേടകത്തിലാണു സുനിതയുടെ മടക്കം. സഹയാത്രികൻ ബുച്ച് വിൽമോറിനൊപ്പം നിക്ക് ഹേഗ് (നാസ), അലക്‌സാണ്ടർ ഗോർബുനോവ് (റഷ്യ) എന്നിവരും തിരിച്ചെത്തുന്നുണ്ട്. 287 ദിവസമാണ് സുനിത ബഹിരാകാശത്ത് ചെലവഴിച്ചത്. 2024 ജൂൺ 5ന് ആണ് സുനിതയും ബുച്ച് വിൽമോറും നിലയത്തിലെത്തിയത്. ഇവരെത്തിയ ബോയിങ് സ്റ്റാർലൈനർ പേടകത്തിനു തകരാർ സംഭവച്ചതിനാലാണു മടക്കയാത്ര നീണ്ടത്.
മടക്കയാത്രയില്‍ ഡ്രാഗൺ പേടകത്തെ ഐഎസ്എസുമായി ബന്ധപ്പെടുത്തുന്ന കവാടം അടയ്ക്കുന്നതാണ് (ഹാച്ചിങ് ക്ലോഷർ) ആദ്യഘട്ടം. ഇതു വിജയിച്ചാൽ 10.15ന് അൺഡോക്കിങ് തുടങ്ങും. നിലയവുമായി വേർപെടാനുള്ള ഒരുക്കത്തിൽ അതിനിർണായക ഘട്ടമാണിത്. 10.30ന് അൺഡോക്കിങ് പൂർണമാകും. നിലയവുമായുള്ള ബന്ധം വേർപെടുത്തി പേടകം ഭൂമിയിലേക്കു യാത്ര തിരിക്കും.
ഇന്ത്യൻ സമയം നാളെ പുലർച്ചെ 3.27ന് പേടകം ഫ്ലോറിഡയുടെ തീരക്കടലിൽ മെല്ലെ വന്നുപതിക്കും. ഫ്ളോറിഡയിൽ അപ്പോൾ സമയം ചൊവ്വാഴ്ച വൈകുന്നേരം 5.57. പേടക കവചത്തിന്റെ താപനില കുറയുന്നതോടെ സ്പേസ് എക്സിന്റെ എം.വി. മേഗൻ എന്ന റിക്കവറി കപ്പലിലേക്ക് മാറ്റും. സുനിതയും സംഘവും ഇറങ്ങുന്നതോടെ ശാസ്ത്ര ലോകത്തെ മുൾമുനയിലാക്കിയ ബഹിരാകാശ ദൗത്യത്തിന് ശുഭകരമായ അന്ത്യം. അതേസമയം കാലാവസ്ഥ അടക്കമുള്ള ഘടകങ്ങൾ നിർണായകമായതിനാൽ യാത്രാ ഷെഡ്യൂളിൽ മാറ്റം വരുത്താനും സാധ്യതയുണ്ട്.
TAGS : SUNITA WILLIAMS | SPACE X
SUMMARY : Finally back; Sunita Williams and Butch Wilmore return to Earth today after nine months
No tags for this post.