‘വീട്ടിലെ വോട്ട്’: വീഴ്ചയുണ്ടായാൽ കർശന നടപടിയെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ

തിരുവനന്തപുരം: മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടില്‍ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുന്ന പ്രക്രിയയിലെ വീഴ്ചകള്‍ ഒരുകാരണവശാലും അനുവദിക്കില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. വ്യാഴാഴ്ച കണ്ണൂര്‍ കല്യാശ്ശേരിയില്‍ 164 ാം നമ്പര്‍ ബൂത്തില്‍ 92 വയസുള്ള മുതിര്‍ന്ന വനിതയുടെ വോട്ട് രേഖപ്പെടുന്നതിനിടെ വോട്ടിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടും വിധം ക്രമവിരുദ്ധമായ ഇടപെടല്‍ ഉണ്ടായെന്ന പരാതിയെത്തുടര്‍ന്നു അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.

ഏപ്രില്‍ 18 ന് രാത്രി ഇത് സംബന്ധിച്ച വിവരം ലഭിച്ച ഉടന്‍ തന്നെ തുടര്‍നടപടികള്‍ക്ക് കണ്ണൂര്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. തുടര്‍ന്ന് രാത്രി 1.30 ന് തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. സ്പെഷ്യല്‍ പോളിങ് ഓഫീസര്‍ പൗര്‍ണ്ണമി വിവി, പോളിങ് അസിസ്റ്റന്റ് ടി.കെ പ്രജിന്‍, മൈക്രോ ഒബ്സര്‍വര്‍ എ. ഷീല, സിവില്‍ പൊലീസ് ഓഫീസര്‍ പി. ലെജീഷ് , വീഡിയോഗ്രാഫര്‍ പി.പി റിജു അമല്‍ജിത്ത് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

തിരുവനന്തപുരത്ത് മരിച്ചവരുടെ പേരില്‍ വോട്ടിനപേക്ഷിച്ചെന്ന ആരോപണവും കാസറഗോഡ് മണ്ഡലത്തിലെ കല്ല്യാശേരിയില്‍ 92 വയസുകാരിയുടെ വോട്ട് സിപിഎം നേതാവ് രേഖപ്പെടുത്തിയതുമായി പരാതികള്‍ ഉയര്‍ന്നിരുന്നു.

The post ‘വീട്ടിലെ വോട്ട്’: വീഴ്ചയുണ്ടായാൽ കർശന നടപടിയെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ appeared first on News Bengaluru.

LEAVE A REPLY

Please enter your comment!
Please enter your name here