രാജ്യത്ത് ആദ്യമായി ന്യൂറോ ഇന്റര്‍വെന്‍ഷന്‍; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സ്‌ട്രോക്ക് ചികിത്സയില്‍ നൂതന സംവിധാനം

തിരുവനന്തപുരം സർക്കാർ മെഡിക്കല്‍ കോളേജില്‍ ന്യൂറോ ഇന്റർവെൻഷൻ സംവിധാനം സജ്ജമായതായി ആരോഗ്യമന്ത്രി വീണാ ജോർജ്. രാജ്യത്തെ സർക്കാർ മെഡിക്കല്‍ കോളേജുകളില്‍ ആദ്യമായാണ് ന്യൂറോ ഇന്റർവെൻഷൻ സജ്ജമാക്കുന്നത്. ഇതോടെ സമഗ്ര സ്‌ട്രോക്ക് സെന്ററായി മാറിയിരിക്കുകയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ്.

തലച്ചോറ്, നട്ടെല്ല്, കഴുത്ത് എന്നീ ശരീര ഭാഗങ്ങളിലെ, പ്രധാന രക്തക്കുഴലുകളിലെ രോഗാവസ്ഥ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനുമുള്ള സംവിധാനമാണ് ന്യൂറോ ഇന്റർവെൻഷൻ. ശസ്ത്രക്രിയയ്ക്ക് പകരം ഉപയോഗിക്കാവുന്ന ഒരു ചികിത്സാ സംവിധാനമാണിത്. ന്യൂറോ ഇന്റർവെൻഷന്റെ പരിശീലന കേന്ദ്രമായും മെഡിക്കല്‍ കോളേജ് പ്രവർത്തനക്ഷമമാക്കാനാണ് തീരുമാനം.

ഇതിന്റെ ഭാഗമായി 2 വർഷത്തെ ന്യൂറോ ഇന്റർവെൻഷൻ ഫെലോഷിപ്പ് പ്രോഗ്രാമും നടത്തുന്നുണ്ട്. ഇതിലൂടെ വിദഗ്ധരായ ഡോക്ടർമാരെ സൃഷ്ടിക്കാനും സാധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സ്‌ട്രോക്ക് ബാധിച്ച്‌ പ്രധാന രക്തക്കുഴലുകള്‍ അടയുമ്പോൾ കട്ടപിടിച്ച രക്തം എടുത്ത് മാറ്റുന്ന മെക്കാനിക്കല്‍ ത്രോമ്പക്ടമി ഉള്‍പ്പെടെയുള്ള സംവിധാനങ്ങളാണ് മെഡിക്കല്‍ കോളേജിലെ സമഗ്ര സ്‌ട്രോക്ക് സെന്ററില്‍ സജ്ജമാക്കിവരുന്നത്.

തലച്ചോറിലേക്കുള്ള വലിയ രക്തക്കുഴലിലെ ബ്ലോക്ക് മാറ്റുന്നതിനുള്ള മെക്കാനിക്കല്‍ ത്രോമ്പക്ടമി 24 മണിക്കൂറിനുള്ളില്‍ ചെയ്യേണ്ടതാണ്. ശരീരം തളരാനും മരണം സംഭവിക്കാനുമുള്ള സാധ്യത പരമാവധി കുറച്ച്‌ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ ഇതിലൂടെ കഴിയും. ന്യൂറോ ഇന്റർവെൻഷൻ സംവിധാനം വന്നതോടു കൂടി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സമഗ്ര സ്‌ട്രോക്ക് സെന്ററായി പൂർണമായി മാറിയിരിക്കുകയാണ്.

സ്‌ട്രോക്ക് ബാധിച്ച്‌ ഗുരുതരാവസ്ഥയിലെത്തുന്ന രോഗികളുടെ തലച്ചോറിലെ സിടി ആൻജിയോഗ്രാം എടുക്കുവാനുള്ള സംവിധാനവും ന്യൂറോളജി വിഭാഗത്തില്‍ ഈ കാലയളവില്‍ സജ്ജമാക്കി. സ്‌ട്രോക്കിന്റെ ചികിത്സയായ രക്തം അലിയിക്കുന്ന ത്രോംബോലൈസിസും മെക്കാനിക്കല്‍ ത്രോമ്ബക്ടമിയും കഴിഞ്ഞ രോഗികള്‍ക്ക് തീവ്ര പരിചരണം നല്‍കുവാൻ 12 കിടക്കകളുള്ള സ്‌ട്രോക്ക് ഐസിയു സ്ഥാപിച്ചിട്ടുണ്ട്.

തീവ്ര പരിചരണത്തിനിടയില്‍ തലച്ചോറില്‍ അമിതമായ നീർക്കെട്ടുണ്ടായാല്‍ ന്യൂറോസർജന്റെ സഹായത്തോടു കൂടി ഡികമ്ബ്രസീവ് ക്രേനിയെക്ടമി ചെയ്യുവാനുള്ള സംവിധാനവുമുണ്ട്. ചെറിയ രീതിയില്‍ സ്‌ട്രോക്ക് വന്നാല്‍ അതിന്റെ കാരണം കഴുത്തിലെ രക്തക്കുഴലുകളിലെ അടവ് കൊണ്ടാണെങ്കില്‍ വാസ്‌ക്യുലർ സർജന്റെ സഹായത്തോട് കൂടി എന്റാർട്ട്‌റെക്ടമി ചെയ്യുവാനുള്ള സംവിധാനവും മെഡിക്കല്‍ കോളേജിലുണ്ട്.

നൂതന സംവിധാനങ്ങളായ ന്യൂറോ ഇന്റർവെൻഷൻ, ഡി കമ്ബ്രസീവ് ക്രയിനെക്ടമി, എന്റാർട്ട്‌റെക്ടമി, തീവ്ര പരിചരണം തുടങ്ങിയവയെല്ലാം സംയോജിപ്പിച്ച്‌ സമഗ്ര സ്‌ട്രോക്ക് സെന്ററാണ് മെഡിക്കല്‍ കോളേജില്‍ സ്ഥാപിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here