തിരുവനന്തപുരം: മുഖ്യമന്ത്രിസ്ഥാനം ആര്‍ക്കെന്ന ചർച്ച സജീവമാക്കി കോണ്‍ഗ്രസ്. 102 സീറ്റിൽ മിന്നും വിജയം നേടിയതിനു പിന്നാലെ മന്ത്രിസഭ രൂപവത്കരണ ചർച്ചകളിലേക്ക് കടക്കുകയാണ് യു.ഡി.എഫ്. ആര് മുഖ്യമന്ത്രിയാകുമെന്നതിലാണ് ഇനിയുള്ള ആകാംക്ഷ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണയില്‍ ഉള്ളത്.
മുഖ്യമന്ത്രിയെ കണ്ടെത്താൻ കോണ്‍ഗ്രസ് സ്ക്രീനിംഗ് കമ്മിറ്റി ഇന്നോ നാളെയോ കോണ്‍ഗ്രസ് എംഎൽഎമാരുമായി ചർച്ച നടത്തും. തുടർന്നു ഘടകകക്ഷി നേതാക്കളുമായും ചർച്ച നടത്തും. ഇതിനു ശേഷം ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകും. ഹൈക്കമാൻഡാണ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുക. തുടർന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച നടത്തി മന്ത്രിസഭാംഗങ്ങളെ നിശ്ചയിക്കും.
എം.എൽ.എമാരുടെയും പ്രധാന നേതാക്കളുടെയും ഘടകകക്ഷികളുടെയും അഭിപ്രായം തേടിയ ശേഷമാകും മുഖ്യമന്ത്രിയുടെ കാര്യത്തിൽ ഹൈകമാന്റ് തീരുമാനം. ഇതിനായി നിരീക്ഷകർ ഉടൻ സംസ്ഥാനത്തെത്തും. മധുസൂദനൻ മിസ്ത്രിയുടെ നേതൃത്വത്തിലുള്ള സ്ക്രീനിംഗ് കമ്മിറ്റി കോണ്‍ഗ്രസ് എംഎൽഎമാരെ ഒറ്റയ്ക്ക് ഒറ്റയ്ക്കു കാണും. കോണ്‍ഗ്രസ് എംഎൽഎമാരെ സ്വാധീനിക്കാനുള്ള നീക്കങ്ങൾ മുഖ്യമന്ത്രി പട്ടികയിലുള്ള നേതാക്കളുടെ നേതൃത്വത്തിൽ തുടങ്ങിയിട്ടുണ്ട്.
കേരള ചുമതലയുള്ള ദീപദാസ് മുൻഷി സംസ്ഥാനത്തുണ്ട്. മറ്റന്നാൾ പാർലമെന്ററി പാർട്ടി യോഗം ചേർന്നേക്കും. തുടർന്ന് നേതാക്കൾ ഡൽഹിക്ക് പോകും. മേയ് പത്തിനകം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ലക്ഷ്യമിടുന്നത്. വിജയാന്തരീക്ഷം വഷളാക്കതെ തീരുമാനമെടുക്കുമെന്നാണ് നേതാക്കൾ പറയുന്നത്.
SUMMARY: Chief Minister’s post: V.D. Satheesan, K.C. Venugopal, Ramesh Chennithala under consideration, announcement by May 10







