ബെംഗളൂരു: റെസിഡൻഷ്യൽ പ്രദേശങ്ങളിൽ പെയ്ഡ് പാർക്കിംഗ് പാടില്ലെന്ന് വ്യക്തമാക്കി കർണാടക ഹൈക്കോടതി. ജനവാസമേഖലയിലെ വാണിജ്യ പാർക്കിംഗ് സ്ഥലങ്ങൾ മൂലമുണ്ടാകുന്ന അസൗകര്യം ചൂണ്ടിക്കാട്ടിയുള്ള ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
എച്ച്എസ്ആർ ലേഔട്ടിലെ എൻ. അശ്വത് നാരായണ റെഡ്ഡിയും, സഹോദരൻ എൻ. നാഗഭൂഷണ റെഡ്ഡിയുമാണ് റെസിഡൻഷ്യൽ സ്ഥലത്തെ പെയ്ഡ് പാർക്കിങ്ങനെതിരെ പരാതി നൽകിയത്. ഹർജിക്കാരുടെ ആശങ്കകൾ പരിഹരിക്കാൻ ബിബിഎംപിക്കും ട്രാഫിക് പോലീസിനും നിർദേശം നൽകി ജസ്റ്റിസ് സൂരജ് ഗോവിന്ദരാജ് ഉത്തരവിട്ടു.
ഇതിനിടെ പാർക്കിംഗ് നയം 2.0 നടപ്പിലാക്കുന്നതിനുള്ള രൂപരേഖയെക്കുറിച്ച് വിശദമായ പ്രോജക്ട് റിപ്പോർട്ട് ജൂൺ 20-നകം സമർപ്പിക്കാൻ ബിബിഎംപി ചീഫ് കമ്മീഷണറോട് കർണാടക ഹൈക്കോടതി നിർദ്ദേശിച്ചു. 2020 ഡിസംബറിൽ പാർക്കിംഗ് നയം 2.0 പ്രാബല്യത്തിൽ വന്നതായി പ്രസ്താവിച്ചിട്ടുണ്ടെങ്കിലും, ഏരിയ പാർക്കിംഗ് പ്ലാൻ, പാർക്കിംഗ് ചാർജുകളുടെ ചട്ടക്കൂട്, ഓൺ-സ്ട്രീറ്റ് പാർക്കിംഗ് കാര്യക്ഷമമാക്കൽ, ഒരു പൈലറ്റ് പെർമിറ്റ് സംവിധാനം തുടങ്ങിയ കാര്യങ്ങൾ ബിബിഎംപി നടപ്പിലാക്കിയിട്ടില്ല.
പാർക്കിംഗ് നയത്തിൽ ഓഫ്-സ്ട്രീറ്റ് പാർക്കിംഗ് ഉൾപ്പെടുത്തിയിട്ടുണ്ട്, പ്രത്യേകിച്ച് വാണിജ്യ മേഖലകൾ പോലുള്ള ഉയർന്ന ഉപയോഗമുള്ള പ്രദേശങ്ങളിൽ.എന്നാൽ വാണിജ്യ പാർക്കിങ് ആവശ്യത്തിനാണ് വസ്തു ഉപയോഗിച്ചതെങ്കിൽ ബിബിഎംപി നടപടി സ്വീകരിക്കണമെന്ന് ജസ്റ്റിസ് ഗോവിന്ദരാജ് പറഞ്ഞു.
ട്രാഫിക് പോലീസിന് അവരുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. റോഡിലെ ഗതാഗതം നിയന്ത്രിക്കുന്നതിൽ മാത്രമാണ് പോലീസിന് താൽപ്പര്യമെന്നും കോടതി വിമർശിച്ചു.