അനധികൃത ബാനറുകൾക്കെതിരെ കർശന നടപടിയുമായി ബിബിഎംപി

ബെംഗളൂരു: നഗരത്തില്‍ അനധികൃത ബാനറുകളും ഫ്ലെക്സുകളും സ്ഥാപിക്കുന്നതിനെതിരേ നടപടി ശക്തമാക്കി ബൃഹത് ബംഗളൂരു മഹാനഗര പാലികെ കോർപ്പറേഷൻ (ബിബിഎംപി). നഗരത്തിലെ അനധികൃത ബാനറുകളും ഫ്ലെക്സുകളും നീക്കംചെയ്യണമെന്ന് കർണാടക ഹൈക്കോടതി കോർപ്പറേഷന് നേരത്തെ കര്‍ശന നിർദേശം നൽകിയിരുന്നു. ഇതിനെതുടര്‍ന്ന് ആയിരക്കണക്കിന് ബാനറുകളും ഫ്ലെക്സുകളുമാണ് അധികൃതർ നീക്കംചെയ്തത്. ഇടവിട്ടുള്ള പരിശോധനകളും നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പരിശോധനകൾ മുടങ്ങി. ഈ സാഹചര്യം മുതലെടുത്ത് നിരവധി അനധികൃത ബാനറുകളും ഫ്ലെക്സുകളുമാണ് നഗരത്തിലുയർന്നത്.
അനധികൃത ബാനറുകൾ സ്ഥാപിക്കുന്നതിനെതിരേയുള്ള പരിശോധനകൾ പുനരാരംഭിക്കാനാണ് അധികൃതരുടെ തീരുമാനം. ബാനറുകളും ഫ്ലെക്സുകളും സ്ഥാപിക്കുന്നതുസംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് പരാതികളറിയിക്കാൻ പ്രത്യേക ഹെൽപ്പ്ലൈൻ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 9480685700 എന്ന മൊബൈൽ നമ്പറിലാണ് പൊതുജനങ്ങൾ പരാതികൾ അറിയിക്കേണ്ടത്. പരാതി ലഭിച്ചാലുടൻ കോർപ്പറേഷന്റെ പ്രത്യേകസംഘം പ്രദേശത്ത് പരിശോധനനടത്തിയശേഷം ഇവ സ്ഥാപിച്ചവർക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് അധികൃതര്‍ പറഞ്ഞു.