ലോക്സഭയിലേക്കുള്ള നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്; 96 സീറ്റുകളിലേക്കായി 1717 സ്ഥാനാർത്ഥികൾ ജനവിധി തേടും

ലോക്സഭ തിരഞ്ഞെടുപ്പ് നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്. 10 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 96 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഇതിന് പുറമെ ആന്ധ്രാപ്രദേശ് നിയമസഭയിലെ 175 സീറ്റുകളിലേക്കും, ഒഡിഷയിൽ 147 അംഗ നിയമസഭയിലെ 29 സീറ്റുകളിലേക്കും ഇന്ന് വോട്ടെടുപ്പ് നടക്കും.
17.70 കോടി വോട്ടർമാരാണ് ഈ ഘട്ടത്തിൽ പോളിംഗ് ബൂത്തിലെത്തുക. ഇതിൽ 8.73 കോടി സ്ത്രീകളും, 8.97 കോടി പുരുഷന്മാരുമാണ് ഉള്ളത്. 1717 സ്ഥാനാർത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്.
ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ മുഴുവൻ സീറ്റുകളിലേക്കും ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ്. യുപിയിൽ 13ഉം ബംഗാളിൽ എട്ടും സീറ്റുകളിലേക്കുമുള്ള വോട്ടെടുപ്പും ഇന്ന്. യുപിയിൽ അഖിലേഷ് യാദവ് മത്സരിക്കുന്ന കനൗജ്, അധിർ രഞ്ജൻ ചൗധരിയും യൂസഫ് പഠാനും മത്സരിക്കുന്ന ബെഹ്റാംപൂർ എന്നിവിടങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും. മഹുവ മൊയ്ത്ര, ദിലീപ് ഘോഷ്, കേന്ദ്രമന്ത്രി ഗിരിരാജ് സിങ്, അസദുദ്ദീൻ ഉവൈസി എന്നിവരും ഈ ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖരാണ്.
അതേസമയം നാളെ പത്രിക നല്‍കാനിരിക്കെ വരാണസിയില്‍ ഇന്ന് വൈകീട്ട് മോദിയുടെ റോഡ് ഷോ നടക്കും. വൈകീട്ട് 4 മണിക്കാണ് റോഡ് ഷോ. നാളെ രാവിലെ 11.30നാണ് മോദി നാമനിർദേശ പത്രിക സമർപ്പിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥും മുതിർന്ന ബിജെപി നേതാക്കളും മോദിക്കൊപ്പം റോഡ് ഷോയില്‍ പങ്കെടുക്കും.