‘കഥയുടേത് കാലത്തെ പിന്തുടരുന്ന രചനാവഴി’ – ജിനേഷ്കുമാർ

ബെംഗളൂരു: നിരന്തരം രൂപമാറ്റത്തിന് വിധേയമാകുന്ന കഥയുടെ ആവിഷ്കാരഘടന അതതു കാലത്തിന്റെ ബോധ വ്യവഹാരങ്ങളോട് സന്തുലനപ്പെട്ടിരിക്കുന്നു എന്നും എഴുത്തിന്റെ ഏറ്റവും പുതുതും പരീക്ഷണോന്മുഖവുമായ വഴികളെയാണ് മലയാള കഥ അഭിമുഖീകരിക്കുന്നതെന്നും പ്രഭാഷകനും ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയരക്ടറുമായ ജിനേഷ്കുമാർ എരമം അഭിപ്രായപ്പെട്ടു. പലമ നവമാധ്യമ കൂട്ടായ്മയും ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയും ചേർന്ന് നടത്തിയ ‘കഥായനം’ പരിപാടിയിൽ “സമകാലിക കഥകളുടെ രചനാ വഴികൾ” എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യത്തെ മലയാള കഥയിൽ തന്നെ ഗുപ്തമായ ആഖ്യാനരീതി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. പിൽക്കാലത്ത് കഥാരചന എന്നത് കേവലം വിവരണരീതിയിൽ നിന്ന് വളർന്ന് അനുഭവപരവും ഭാവപരവും ആശയപരവും അനുഭൂതിപരവുമായ നിരവധി മാനങ്ങളെ പരിചയിച്ചാണ് ഇന്നത്തെ നിലയിൽ ഏറ്റവും സൂക്ഷ്മമായ സംവേദനരൂപം കൈക്കൊണ്ടത്. ജീവിതത്തിന്റെ ഏതനുഭവത്തെയും ഉൾക്കൊള്ളാൻ മലയാളകഥ കരുത്താർജ്ജിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശാന്തകുമാർ എലപ്പുള്ളി അധ്യക്ഷത വഹിച്ചു. സതീഷ് തോട്ടശ്ശേരി രചിച്ച “പവിഴമല്ലി പൂക്കും കാലം” എന്ന കഥാസമാഹാരത്തെ അനീസ് സി സി ഒ അവലോകനം ചെയ്ത് സംസാരിച്ചു. അനുബന്ധ ചർച്ച സുദേവൻ പുത്തൻചിറ ഉദ്ഘാടനം ചെയ്തു. അഡ്വക്കേറ്റ് പ്രമോദ് വരപ്രത്ത്, ടി കെ കെ നായർ എന്നിവർ കൃതിയെ വിലയിരുത്തി സംസാരിച്ചു. രചയിതാവ് സതീഷ് തോട്ടശ്ശേരി ചർച്ചയ്ക്ക് മറുപടി പറഞ്ഞു. ജി ജോയ് സ്വാഗതവും വി സി കേശവമേനോൻ നന്ദിയും പറഞ്ഞു.