ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് പറന്ന വിമാനത്തില്‍ തീ; അടിയന്തരമായി നിലത്തിറക്കി

ബെംഗളൂരു: ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് പറന്നുയര്‍ന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ പൂണെ-ബെംഗളൂരു-കൊച്ചി ഐഎക്സ് 1132 വിമാനത്തിൽ തീ. ശനിയാഴ്ച രാത്രി 11 മണിക്കാണ് സംഭവം.. അപകടം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി യാത്രക്കാരെ പുറത്തെത്തിച്ചതോടെ വന്‍ദുരന്തം ഒഴിവായി.

പുണെയില്‍ നിന്ന് ബെംഗളൂരുവില്‍ എത്തിയതായിരുന്നു വിമാനം. ഇവിടെ യാത്രക്കാരെ ഇറക്കി രാത്രി 9.40ന് കൊച്ചിയിലേക്ക് പറന്നുയരേണ്ട വിമാനം രാത്രി വൈകി 11 മണിയോടെയായിരുന്നു പറന്നുയര്‍ന്നത്. ബെംഗളൂരുവിൽ നിന്ന് പറന്ന ഉടനെയായിരുന്നു വിമാനത്തിൽ തീ കണ്ടത്. 179 യാത്രക്കാരും ആറു ജീവനക്കാരുമായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനം അടിയന്തരമായി ലാൻഡ് ചെയ്തതിന് പിന്നാലെ എമർജൻസി വാതിലുകൾ തുറന്ന് യാത്രക്കാരെ ഇറക്കുകയായിരുന്നു. ഈ സമയം ചിലർക്ക് നിസാര പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. അഗ്നിരക്ഷാ സേനയെത്തിയാണ് തീ അണച്ചത്. എല്ലാവരെയും സുരക്ഷിതരായി പുറത്തെത്തിച്ചെന്ന് ബെംഗളുരു വിമാനത്താവള അധികൃതര്‍ അറിയിച്ചു.

ഇന്നലെ മറ്റൊരു വിമാനവും സാങ്കേതികത്തകരാറിനെത്തുടര്‍ന്ന് അടിയന്തരമായി തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ ഇറക്കിയിരുന്നു. തിരുവനന്തപുരം-ബെംഗളൂരു വിമാനമാണ് തിരിച്ചിറക്കിയത്. ശനിയാഴ്ച രാവിലെ 8.40-ന് തിരുവനന്തപുരത്തുനിന്ന് യാത്രതിരിച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ എയര്‍ കംപ്രസറില്‍ സാങ്കേതികത്തകരാര്‍ സംഭവിക്കുകയായിരുന്നു. ഇതുമൂലം യാത്രക്കാരില്‍ ചിലര്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു. തുടര്‍ന്നാണ് തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയത്. വിമാനത്തില്‍ 137 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here