ബൈജൂസിനെ കൂടുതൽ പ്രതിസന്ധിയിലാക്കി ഉന്നതരുടെ രാജി; മോഹന്‍ദാസ് പൈയും രജനീഷും സ്ഥാനമൊഴിഞ്ഞു

മുംബൈ: കടുത്ത പ്രതിസന്ധിക്കിടെ എജ്യൂടെക് സ്ഥാപനമായ ബൈജൂസിനെ വലച്ച് മുതിർന്ന ജീവനക്കാരുടെ രാജി. രാജ്യത്തെ പ്രമുഖ ടെക്‌നോക്രാറ്റുകളും ബൈജൂസിലെ ഉപദേശക സമിതി അംഗങ്ങളായ രജനിഷ് കുമാറും മോഹൻദാസ് പൈയും രാജി പ്രഖ്യാപിച്ചു. ജൂൺ 30ന് അവസാനിക്കുന്ന കരാർ പുതുക്കേണ്ടതില്ലെന്ന് ഇരുവരും തീരുമാനിച്ചതായി കമ്പനി അറിയിച്ചു. ഒരു വര്‍ഷത്തേക്കാണ് ഉപദേശക സമിതി അംഗമായതെന്നും ബൈജൂസുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം കാലാവധി നീട്ടേണ്ടെന്ന് തീരുമാനിച്ചെന്നും ഇവര്‍ വ്യക്തമാക്കി. ഏതെങ്കിലും ഘട്ടത്തില്‍ ഉപദേശങ്ങള്‍ തേടേണ്ടി വന്നാല്‍ സമീപിക്കാമെന്നും കമ്പനിക്കും സ്ഥാപകര്‍ക്കും നന്മകള്‍ നേരുന്നുവെന്നും ഇരുവരും പത്രകുറിപ്പില്‍ പറഞ്ഞു. ഓഹരി ഉടമകളുമായി ബന്ധപ്പെട്ട് ബൈജൂസ് നിയമ പോരാട്ടങ്ങൾ നടത്തുന്നതിനിടെയാണ് മുതിര്‍ന്ന ജീവനക്കാരുടെ രാജിയും വരുന്നത്. കമ്പനിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ് തീരുമാനം. രജനീഷ് കുമാർ എസ്ബിഐയുടെ മുൻ ചെയർമാനും മോഹൻദാസ് പൈ ഇൻഫോസിസിന്റെ മുൻ ഫിനാൻഷ്യൽ ഓഫീസറുമായിരുന്നു. രജനീഷ് കുമാറും മോഹൻദാസ് പൈയും കഴിഞ്ഞ വർഷം വിലമതിക്കാനാകാത്ത പിന്തുണയാണ് നൽകിയതെന്ന് ബൈജൂസ് സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രൻ വ്യക്തമാക്കി.
കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് എഡ്ടെക് സ്ഥാപനമായ ബൈജൂസ് കടന്നുപോകുന്നത്. ഏകദേശം 15,000 ജീവനക്കാരാണ് ബൈജൂസിനുള്ളത്. കടുത്ത പ്രതിസന്ധിയിലായതോടെ രാജ്യത്ത് പ്രവർത്തിക്കുന്ന മിക്ക ഓഫീസുകളും അടച്ചുപൂട്ടിയിരിക്കുകയാണ്. ജീവനക്കാർക്ക് ശമ്പളം നൽകുന്നതിന് സാധിക്കാതിരുന്നതിന് തൊട്ടു പിന്നാലെയാണ് ചെലവ് ചുരുക്കലിന്റെ ഭാഗമായി ഓഫിസുകൾ പൂട്ടിയത്.
2011ല്‍ ആരംഭിച്ച ബൈജൂസ്, 2022ല്‍ 22 ബില്യണ്‍ ഡോളറിന്റെ ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ സ്റ്റാര്‍ട്ടപ്പായി മാറിയിരുന്നു. പ്രൈമറി സ്‌കൂള്‍ മുതല്‍ എം ബി എ വരെയുള്ള വിദ്യാര്‍ഥികളെ ആപ്പ് സഹായിച്ചു. ബൈജൂസ് ലേണിംഗ് ആപ്പ്, വിദ്യാഭ്യാസ സമ്പ്രദായത്തെ തന്നെ മാറ്റി. എന്നാല്‍ സമീപകാലത്തെ സാമ്പത്തിക പ്രതിസന്ധിയോടെ തകര്‍ന്ന നിലയിലാണ് കമ്പനി.