കനത്ത മഴ: സംസ്ഥാനത്ത് മരണം ആറായി, കോട്ടയത്ത് രണ്ടിടത്ത് ഉരുൾപൊട്ടി

തിരുവനന്തപുരം: കനത്ത മഴയിൽ സംസ്ഥാനത്ത് വ്യാപക നാശം. സംസ്ഥാനത്ത് വിവിധ ജില്ലകളിലുണ്ടായ അപകടങ്ങളില്‍ ആറുപേര്‍ മരിച്ചു. രണ്ടു പേരെ കാണാതായി. പലയിടങ്ങളിലും വെള്ളം കയറി. മണ്ണിടിച്ചിലും ഗതാഗത തടസ്സവുമുണ്ടായി. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് മഴമൂലമുള്ള ദുരിതമുണ്ടായത്. ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രി യാത്ര നിരോധിച്ചു. കോട്ടയത്ത് മലയോര മേഖലകളിലെ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്കും നിരോധനമുണ്ട്.
അരുവിക്കര പൈക്കോണം ദുർഗാ ക്ഷേത്രത്തിന് സമീപം അനു നിവാസിൽ അശോകൻ (56) കിള്ളിയാറിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ ബുധനൂരിൽ കാൽവഴുതി തോട്ടിൽ വീണ വയോധിക മരിച്ചു. ബുധനൂർ കടമ്പൂർ ഒന്നാം വാർഡിൽ ചന്ദ്ര വിലാസത്തിൽ പരേതനായ രാഘവന്റെ ഭാര്യ പൊടിയമ്മയാണ് (80) മരിച്ചത്. ഞായറാഴ്ച രാത്രി 7.30ഓടെയാണ് അപകടം സംഭവിച്ചത്. തോടിനുമുകളിലെ സ്ലാബിൽ ചവിട്ടിയപ്പോൾ കാൽവഴുതി വെള്ളത്തിൽ വീഴുകയായിരുന്നു.
കനത്ത മനത്ത മഴയിൽ കോട്ടയത്ത് ഇന്നലെ രണ്ടിടത്ത് ഉരുൾപൊട്ടി. ആളപായമില്ല. തലനാട് മൂന്നിലവിന് സമീപം ചൊവ്വൂരും മേലുകാവ് കിഴക്കമറ്റത്തുമാണ് ഉരുൾപൊട്ടലുണ്ടായത്. മേലുകാവിൽ എട്ട് വീടുകളിൽ ഉരുൾവെള്ളം ഇരച്ചെത്തി വീട്ടുപകരണങ്ങൾ ഒഴുകിപ്പോയി. ചൊവ്വൂരിലുണ്ടായ ഉരുൾപൊട്ടലിൽ വ്യാപക കൃഷിനാശമുണ്ടായി. മുണ്ടക്കയത്ത് മണിമലയാറ്റിൽ യുവാവിനെ ഒഴുക്കിൽപെട്ട് കാണാതായി. കളപ്പുരയ്ക്കൽ തിലകനാണ് ഒഴുക്കിൽപെട്ടത്.
ഈരാറ്റപേട്ട-വാഗമൺ റോഡിൽ കല്ലംഭാഗത്ത് റോഡിലേയ്ക്ക് മണ്ണിടിഞ്ഞ് മണിക്കൂറുകളോളം വിനോദ സഞ്ചാരികൾ ഉൾപ്പെടെ കുടുങ്ങി. അഞ്ഞൂറ്റിമംഗലത്ത് രണ്ട് പ്ലൈവുഡ് ഫാക്ടറികളിലേയ്ക്ക് മണ്ണിടിഞ്ഞു വീണു. കൊല്ലത്ത് വീടിനു സമീപത്തെ തോട്ടിലെ ഒഴുക്കിൽപ്പെട്ട് മുഖത്തല വയലിൽ വീട്ടിൽ സലിമിനെ (നൂഹ്-48) കാണാതായി. ഇന്നലെ വൈകിട്ട് 4.30ന് കണിയാംതോടിന്റെ കരയിൽ നിൽക്കുമ്പോൾ കാൽവഴുതി വീഴുകയായിരുന്നു.
അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴക്കും സാധ്യതയുണ്ട്.
ശക്തമായ കാറ്റും മോശം കാലാവസ്ഥയെയും തുടർന്ന് തെക്കൻ കേരള തീരത്തും ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. ബുധനാഴ്ച പത്തനംതിട്ട, ആലപ്പുഴ കോട്ടയം, എറണാകുളം ജില്ലകൾ ഓറഞ്ച് അലർട്ടിലും തിരുവനന്തപുരം, കൊല്ലം, ഇടുക്കി, തൃശൂർ ജില്ലകൾ യെല്ലോ അലർട്ടിലുമാണ്.