കൊച്ചി: സൂരജ് ലാമയുടെ മരണം കൊലപാതകമാണെന്നും അദ്ദേഹത്തിന് നീതിവേണമെന്നും ആരോപിച്ച് കുടുംബം. ലാമയുടെ മരണം വെറുമൊരു മിസിംഗ് കേസായി കാണരുതെന്നും അദ്ദേഹത്തിന്റേത് കൊലപാതകമാണെന്നും ലാമയുടെ ഭാര്യ പറഞ്ഞു. മാധ്യമങ്ങള്‍ക്കുമുന്നില്‍ പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു പ്രതികരണം.
കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതർ തന്റെ ഭർത്താവിനെ വേണ്ട വിധത്തില്‍ പരിചരിച്ചില്ലെന്നും അവർ കുറ്റപ്പെടുത്തി. അതേസമയം ഇന്ന് രാവിലെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ സൂരജ് ലാമയുടെ മൃതദേഹം കളമശേരി ശ്‌മശാനത്തില്‍ സംസ്‌കരിച്ചു. കുടുംബത്തിന്റെ വിശ്വാസപ്രകാരമുള്ള ചടങ്ങുകളനുസരിച്ചായിരുന്നു സംസ്‌കാരം. മൃതദേഹം ലാമയുടേതാണെന്ന് സ്ഥിരീകരിക്കുന്ന ഡിഎൻഎ ഫലം കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്.
ഒക്‌ടോബർ അഞ്ചിന് നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ സൂരജ് ലാമയ്‌ക്കായി മകൻ സാൻടൻ ലാമ തിരച്ചില്‍ ആരംഭിച്ചതോടെയാണ് വിഷയം ശ്രദ്ധിക്കപ്പെട്ടത്. പോലീസ് ലാമയെ കണ്ടെത്തി കളമശേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ഓർമശക്തി നഷ്‌ടപ്പെട്ട ലാമ അവിടെ നിന്നും പോയിരുന്നു. കുവൈറ്റ് മദ്യ ദുരന്തത്തിലാണ് അദ്ദേഹത്തിന് ഓർമ്മശക്തി നഷ്‌ടമായത്.
മകൻ നല്‍കിയ ഹേബിയസ് കോർപ്പസ് ഹർജിക്ക് പിന്നാലെയാണ് കോടതി വിഷയത്തില്‍ ഇടപെട്ടത്. കോടതിയുടെ ശക്തമായ നിർദേശത്തെ തുടർന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചത്. രണ്ടുമാസം മുമ്പാണ് എച്ച്‌എംടി പരിസരത്തു നിന്നും ലാമയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയത്.
ലാമയെ കണ്ടെത്തുന്നതിലും സംരക്ഷിക്കുന്നതിലും പൊലീസിന്റെയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സംവിധാനങ്ങളുടെയും ഭാഗത്ത് നിന്നുണ്ടായ വീഴ്‌ചയ്‌ക്കെതിരെ വലിയ രീതിയില്‍ വിമർശനം ഉയരുന്നുണ്ട്.
SUMMARY: Suraj Lama’s death; Family alleges murder















