പ്രണയാഭ്യർത്ഥന നിരസിച്ച വിദ്യാർഥിനിക്ക് നേരെ വധഭീഷണി; യുവാവ് അറസ്റ്റിൽ

ബെംഗളൂരു: പ്രണയാഭ്യർത്ഥന നിരസിച്ച വിദ്യാർഥിനിക്ക് നേരെ വധഭീഷണി മുഴക്കിയ യുവാവ് പിടിയിൽ. ബെളഗാവി കിനേ സ്വദേശിയും സ്ഥിരം മദ്യപാനിയുമായ തിപ്പണ്ണ ഡോകറെ (27) ആണ് അറസ്റ്റിലായത്. ഇതേ ഗ്രാമത്തിലെ ബികോം വിദ്യാർഥിനിയായ പെൺകുട്ടിയെ ഇയാൾ സ്ഥിരം ശല്യം ചെയ്തിരുന്നു.

മൂന്ന് വർഷങ്ങൾക്ക് മുമ്പ് ഇയാൾ പെൺകുട്ടിയോട് ഇയാൾ പ്രണയാഭ്യർത്ഥന നടത്തിയെങ്കിലും കുട്ടി ഇത് നിരസിച്ചു. കഴിഞ്ഞ ദിവസം ഇതു വീണ്ടും ആവർത്തിച്ചെങ്കിലും, തന്നെ ശല്യം ചെയ്യരുതെന്നായിരുന്നു പെൺകുട്ടിയുടെ മറുപടി. ഇതോടെയാണ് ഇയാൾ പെൺകുട്ടിക്ക് നേരെ വധഭീഷണി മുഴക്കിയത്. തന്റെ വിവാഹാലോചന സ്വീകരിച്ചില്ലെങ്കിൽ അടുത്തിടെ കൊല്ലപ്പെട്ട നേഹ ഹിരെമത്തിന്റെ ഗതി വരുമെന്നാണ് ഇയാൾ ഭീഷണിപ്പെടുത്തിയത്. ബെളഗാവിയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിനു അതിക്രൂരമായാണ് നേഹ ഹിരെമത്ത് കൊല്ലപ്പെട്ടിരുന്നത്.

പെൺകുട്ടി ഇക്കാര്യം വീട്ടുകാരെ അറിയിച്ചെങ്കിലും കാര്യമുണ്ടായില്ല. മൂന്ന് വർഷം മുമ്പ് പെൺകുട്ടിയുടെ വീട്ടുകാർ ഇയാൾക്കെതിരെ പോലീസിൽ പരാതി നൽകിയെങ്കിലും താക്കീത് ചെയ്ത് വിട്ടയക്കുക മാത്രമാണ് ചെയ്തത്. ഇക്കാരണത്താലാണ് വീട്ടുകാർ വീണ്ടും പരാതി നൽകാതിരുന്നത്.

എന്നാൽ തിപ്പണ്ണ ശല്യം ചെയ്യുന്നത് തുടർന്നതോടെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുട്ടി കോളേജിൽ പോകാറില്ലായിരുന്നു. വെള്ളിയാഴ്ച രാത്രി ഇയാൾ പെൺകുട്ടിയുടെ വീടിന്റെ ജനാലകൾക്ക് നേരെ കല്ലെറിയുകയും ചെയ്തിരുന്നു. ഇതോടെയാണ് വീട്ടുകാർ വീണ്ടും പരാതിയുമായി പോലീസിനെ സമീപിച്ചത്. നിലവിൽ പെൺകുട്ടിയുടെ വീട്ടിൽ പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. തിപ്പണ്ണക്കെതിരെ ഒന്നിലധികം ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തതായി പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here