സിനിമ കണ്ടിറങ്ങുന്ന നമ്മോടൊപ്പം കൂടെയിറങ്ങി പോരുന്ന ചില കഥാപാത്രങ്ങളുണ്ട്, നൊമ്പരങ്ങളോടെ, വിഹ്വലതകളോടെ അവർ വീണ്ടും വീണ്ടും നമ്മുടെ ഓരം ചേർന്നിരിക്കും, ചിലപ്പോൾ കാലങ്ങളോളം.
ഇത്തവണത്തെ ബെംഗളൂരു രാജ്യാന്തരമേളയിൽ (16th BIFFES) കൂടെപോന്ന ചില കഥാപാത്രങ്ങളുണ്ട്. ഇറാനിയൻ ചിത്രം MY FAVORITE CAKE- ലെ എഴുപതുകാരി മഹിൻ ഇത്തരത്തിലൊരാളാണ്. ബെല്‍ജിയം ചിത്രമായ BREATHING UNDERWATER ലെ എമ്മിയും ഇന്‍ഡോ- ബള്‍ഗേറിയന്‍ ചിത്രമായ THE SHAMELESS ലെ രേണുകയും ഫെമിനിച്ചി ഫാത്തിമയിലെ വീട്ടമ്മ ഫാത്തിമയും ‘അപ്പുറ’ത്തിലെ മകൾ ജാനകിയും ഒക്കെ ഇത്തരത്തിലുള്ളവരാണ്. കഥ തീർന്നിട്ടും ഇവരൊക്കെ ഇപ്പൊള്‍ എവിടെയായിരിക്കും? എന്തായിരിക്കും ചെയ്തു കൊണ്ടിരിക്കുന്നത്? എന്നിങ്ങനെ കഥയ്ക്ക് അപ്പുറത്തുള്ള കഥാപാത്രത്തിൻ്റെ ജീവിതത്തെകുറിച്ചുള്ള ആശങ്കകൾ നമ്മെ വേട്ടയാടിക്കൊണ്ടേയിരിക്കും.
പട്ടാളത്തില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ഭർത്താവിൻ്റെ മരണശേഷം കഴിഞ്ഞ 30 വർഷങ്ങളായി ഒറ്റയ്ക്ക് കഴിയുന്ന മഹിന്‍ എന്ന എഴുപതുകാരിയുടെ ജീവിതത്തിലേക്ക് ഫറമാർസ് എന്ന എഴുപതുകാരൻ കടന്നു വരുന്നതാണ് MY FAVORITE CAKEന്‍റെ കഥാ പശ്ചാത്തലം. മഹിൻ ആർമിയിൽ നിന്ന് വിരമിച്ച നഴ്സാണ്. ഫറമാർസ് പഴയ പട്ടാളക്കാരനാണ്. പിന്നീട് പട്ടാളത്തിലെ ജോലി വിട്ട് ഒരു ടാക്സി കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തു വരുന്നു. വിവാഹമോചിതനാണ്. ഓര്‍ക്കാനിഷ്ടപ്പെടാത്ത ഒരു തകര്‍ന്ന ദാമ്പത്യത്തിന്‍റെ ഇര. തന്നെ പോലെ തന്നെ 30 വർഷത്തിലേറെയായി ഒറ്റയ്ക്കുകഴിയുന്ന ഫറമാർസിനെ മഹിൻ തൻ്റെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നു. തുടർന്നുള്ള സംഭവങ്ങളാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്. വാർദ്ധക്യത്തിലെത്തി നില്‍ക്കുന്ന ഇരുവരുടേയും നിഷ്കളങ്ക പ്രണയം അത്രയ്ക്കും സുന്ദരമായാണ് സംവിധായകരായ Maryam Moghaddam and Behtash Sanaeeha ചിത്രീകരിച്ചിരിക്കുന്നത്.
മറ്റൊരു കഥാപാത്രം BREATHING UNDERWATER ലെ എമ്മ ആണ് ക്രൂരമായ ഭര്‍തൃ പീഡനത്തിൻ്റെ ഇരയാണ് ഗർഭിണിയായ എമ്മ എന്ന യുവതി. പീഡനം സഹിക്കാതെ ഒടുവിൽ സ്ത്രീകൾക്കായുള്ള ഒരു അഭയ കേന്ദ്രത്തിൽ അവള്‍ അഭയം തേടി എത്തുന്നു. പീഡനത്തിൻ്റെ ശാരീരിക മാനസികാഘാതത്തിൽ നിന്ന് പതിയെ അവൾ പുറത്ത് കടക്കുന്നു. അഭയ കേന്ദ്രത്തിൽ താമസിക്കുന്ന മറ്റു സ്ത്രീകളുടെ തീക്ഷ്ണമായ ജീവിതാനുഭവങ്ങൾ കൂടി അവൾ അറിയുന്നു. താൻ അടക്കമുള്ളവർ എപ്പൊഴും ഇരകളായി തീരേണ്ടവരല്ല എന്ന് ബോധ്യത്തിൽ നിന്ന് അവൾ ജീവിതത്തിലേക്കുള്ള ശക്തമായ തിരിച്ചു വരവിന് ശ്രമിക്കുന്നു. എമ്മയെ അനശ്വരമാക്കിയിരിക്കുന്നത് സ്വിസ് നടി കാർല ജുറിയാണ്. പെൺജീവിതത്തിൻ്റെ വൈകാരികാവസ്ഥകൾ നന്നായി പറയുന്നുണ്ട് സംവിധായകൻ Eric Lamhène ഈ ചിത്രത്തിലൂടെ.
മറ്റൊരു ചിത്രം റീഡിംഗ് ലോലിത ഇൻ ടെഹ്റാൻ ആണ്. ഇറാനിയൻ എഴുത്തുകാരി അസർ നഫിസിയുടെ 2003-ൽ പ്രസിദ്ധീകരിച്ച ആത്മകഥാംശമുള്ള രചനയെ അധികരിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇറാനില്‍ ഷാ ഭരണകൂടത്തിനെതിരെ (1978–1981) ആയത്തുള്ള ഖുമൈനിയുടെ നേതൃത്വത്തിൽ ഇസ്ലാമിസ്റ്റുകൾ നേടിയ വിജയത്തിന് ശേഷമുള്ള രാജ്യത്തെ മതാത്മക സാമൂഹികാവസ്ഥകളെയാണ് ചിത്രം തുറന്നു കാട്ടുന്നത്. ടെഹ്റാൻ യൂണിവേഴ്സിറ്റിയിൽ അധ്യാപികയായിരുന്ന അസർ നഫീസയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. മതാധിപത്യ ഭരണകൂടം പുതിയ നിയമങ്ങൾ ഏർപ്പെടുത്തുന്നതിലൂടെ ഇറാനികളുടെ സ്വപ്നങ്ങൾ എങ്ങനെ തകർത്തുവെന്ന് ചിത്രം പറയുന്നു. ഇസ്രയേലിയന്‍ സംവിധായകന്‍ Eran Riklis ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സമകാലിക ഇന്ത്യന്‍ രാഷ്ട്രീയ അവസ്ഥകളില്‍ നാം ഏറെ ഭയപ്പെടെണ്ടതുണ്ടെന്ന് റീഡിംഗ് ലോലിത ഇൻ ടെഹ്റാൻ ഓര്‍മ്മപ്പെടുത്തുന്നു.
ഇത്തവണത്തെ BIFFES–നെ സമ്പന്നമാക്കിയത് സ്ത്രീ പക്ഷ/ലൈംഗികന്യൂനപക്ഷ പ്രമേയങ്ങള്‍ ഇതിവൃത്തമാക്കിയ സിനിമകള്‍ ആയിരുന്നു എന്നതാണ് ശ്രദ്ധേയം. മതം/ വിശ്വാസം / ആചാരം/പാരമ്പര്യം എന്നിവ മനുഷ്യൻ്റെ പ്രത്യേകിച്ച് പെണ്ണിൻ്റെ സാമൂഹിക ജീവിതത്തെ വിടാതെ പിന്തുടരുന്നതിൻ്റെ ദുരവസ്ഥ മലയാള ചിത്രങ്ങളായ ഫാസിൽ മുഹമ്മദിൻ്റെ ഫെമിനിച്ചി ഫാത്തിമയിലും ഇന്ദു ലക്ഷ്മിയുടെ അപ്പുറ’ ത്തിലും കാണാം. ഫാത്തിമയും ജാനകിയും ഇതിനെ ചോദ്യം ചെയ്ത് പുറത്തെക്ക് കടക്കുന്നതാണ് ചിത്രത്തെ മികച്ചതക്കുന്നത്.ലിംഗസമത്വവും വ്യക്തി സ്വാതന്ത്ര്യവുമാണ് ഫെമിനിച്ചി ഫാത്തിമയിലെ വീട്ടമ്മയായ ഫാത്തിമയിലൂടെ പറയുന്നതെങ്കിൽ അന്ധവിശ്വാസത്തിൽ പുതഞ്ഞിരിക്കുന്ന സമകാലിക കുലസ്ത്രീ പാരമ്പര്യങ്ങൾക്ക് നേരെയാണ് അപ്പുറം സംസാരിക്കുന്നത്.
ഇത്തവണത്തെ ചലച്ചിത്രമേളയിൽ ഏറെ അത്ഭുതപ്പെടുത്തിയത് ഹിന്ദി ഭാഷയിൽ ഒരുക്കിയ ബൾഗേറിയൻ ചിത്രം THE SHAMELESS ആയിരുന്നു. റൊമാൻ്റിക് ക്രൈം ഡ്രാമ വിഭാഗത്തിൽ കോൺസ്റ്റാൻ്റിൻ ബോജനോവ് സംവിധാനം ചെയ്ത ചിത്രം 2024 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഡൽഹിയിലെ ചുവന്ന തെരുവിൽ വെച്ച് ഒരു പോലീസുകാരനെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട് ഒളിവിൽ കഴിയുന്ന രേണുകയെന്ന ലൈംഗിക തൊഴിലാളിയും ദേവികയെന്ന 17 കാരിയായ പെൺകുട്ടിയും തമ്മിലുള്ള ലെസ്ബിയൻ പ്രണയമാണ് കഥാപശ്ചാത്തലം. കുറ്റവും, ഒളിവും പ്രണയവും അതിജീവന ശ്രമങ്ങളുമൊക്കെ ഇന്ത്യൻ പശ്ചാത്തലത്തിൽ സത്യസന്ധമായി, അതിഭാവുകത്വമില്ലാതെ ചിത്രീകരിക്കാനായി എന്നതാണ് THE SHAMELESS-നെ ഇഷ്ടപ്പെടുത്തുന്നത്.