ഐപിഎൽ 2024; പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി ലഖ്നൗ

ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിനെ നാലു വിക്കറ്റിന് തകര്‍ത്ത് പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്. മുംബൈ ഉയര്‍ത്തിയ 145 റണ്‍സ് വിജയലക്ഷ്യം ലഖ്നൗ അവസാന ഓവറില്‍ നാലു പന്തുകള്‍ ബാക്കി നിൽക്കെ മറികടന്നു. ജയത്തോടെ ലഖ്നൗ 12 പോയന്‍റുമായി പോയന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. തോല്‍വിയോടെ ഒമ്പതാം സ്ഥാനത്തുള്ള മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷ മങ്ങി. സ്കോര്‍ മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 144-7, ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് 19.2 ഓവറില്‍ 145-4. മാര്‍ക്കസ് സ്റ്റോയ്നിസിന്‍റെ അര്‍ധസെഞ്ചുറിയുടെ മികവിലാണ് ലഖ്നൗവിൻ്റെ വിജയം.

അവസാന നാലോവറില്‍ 22 റണ്‍സായിരുന്നു ലഖ്നൗവിന് വേണ്ടിയിരുന്നത്. പതിനേഴാം ഓവറില്‍ ഒരു റണ്ണെ ലഖ്നൗവിന് നേടാനായുള്ളു. ജെറാള്‍ഡ് കോയെറ്റ്സെ എറിഞ്ഞ പതിനെട്ടാം ഓവറില്‍ ഒമ്പത് റണ്‍സെടുത്ത ലഖ്നൗവിന ആഷ്ടണ്‍ ടര്‍ണറുടെ വിക്കറ്റ് നഷ്ടമായി. ഹാര്‍ദ്ദിക് പാണ്ഡ്യ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 10 റണ്‍സടിച്ച് ലഖ്നൗ. അവസാന ഓവറില്‍ ജയത്തിലേക്ക് മൂന്ന് റണ്‍സ് വേണ്ടിയിരുന്ന ലഖ്നൗവിനായി നിക്കോളാസ് പുരാന്‍(14 പന്തില്‍ 14) ആദ്യ രണ്ട് പന്തില്‍ തന്നെ വിജയം നേടിയെടുത്തു.

ഓപ്പണറായി എത്തിയ അര്‍ഷിന്‍ കുല്‍ക്കര്‍ണി(0) ഗോള്‍ഡന്‍ ഡക്കായി. രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റൻ കെ എല്‍ രാഹുലും(28), മാര്‍ക്കസ് സ്റ്റോയ്നിസും ചേര്‍ന്ന് ലഖ്നൗവിനെ 50 കടത്തി. 22 പന്തില്‍ 28 റണ്‍സെടുത്ത രാഹുലിനെ ഹാര്‍ദ്ദിക് പാണ്ഡ്യ മടക്കി. രാഹുല്‍ പുറത്തായശേഷം എത്തിയ ദീപക് ഹൂഡക്കൊപ്പം സ്റ്റോയ്നിസ് ലഖ്നൗവിനെ 100ന് അടുത്തെത്തിച്ചു.

ലഖ്നൗവിനായി മൊഹ്സിന്‍ ഖാന്‍ 36 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ നവീന്‍ ഉള്‍ ഹഖ് 15 റണ്‍സിന് ഒരു വിക്കറ്റെടുത്തു. പത്തൊമ്പതാം ഓവര്‍ എറിഞ്ഞ മായങ്ക് യാദവ് പരിക്കേറ്റ് മടങ്ങിയത് ലഖ്നൗവിന് തിരിച്ചടിയായി. അവസാന ഓവറുകളിൽ ബൗണ്ടറികൾ കണ്ടെത്തിയ ടിം ഡേവിഡാണ് മുംബൈയെ മാന്യമായ സ്കോറിലെത്തിച്ചത്. 18 പന്തിൽ 35 റൺസ് നേടിയ ടിം ഡേവിഡ് പുറതാതകാതെ നിന്നു

LEAVE A REPLY

Please enter your comment!
Please enter your name here