ന്യൂഡൽഹി: ഐപിഎല്ലില്‍ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആതിഥേയരായ ഡൽഹി ക്യാപിറ്റൽസിനെ ഒമ്പത് വിക്കറ്റിന് നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് തകർത്തു. ജോഷ് ഹേസൽവുഡ്, ഭുവനേശ്വർ കുമാർ എന്നിവരുടെ മാരകമായ ബൗളിംഗ് പ്രകടനത്തിന് ശേഷം ബാറ്റിംഗിൽ ദേവ്ദത്ത് പടിക്കലും വിരാട് കോഹ്‌ലിയും തിളങ്ങിയതോടെ ബെംഗളൂരു വിജയം അനായാസമാക്കി.
ചെറിയ സ്കോർ പിന്തുടർന്ന ആർസിബിക്കായി വിരാട് കോഹ്‌ലിയും (15 പന്തിൽ 23*) രജത് പാട്ടിദാറും (13 പന്തിൽ 34*) പുറത്താകാതെ നിന്ന് മത്സരം വേഗത്തിൽ അവസാനിപ്പിച്ചു. മൂന്ന് വീതം സിക്സറുകളും ഫോറുകളും പായിച്ച പാട്ടിദാറിന്റെ ഇന്നിങ്സ് വിജയവേഗം കൂട്ടി. 11 പന്തിൽ 20 റൺസെടുത്ത ഓപ്പണർ ജേക്കബ് ബെഥേലിന്റെ വിക്കറ്റ് മാത്രമാണ് ബെംഗളൂരുവിന് നഷ്ടമായത്. കൈൽ ജാമിസനാണ് ഈ വിക്കറ്റ് നേടിയത്.
ആദ്യം ബാറ്റുചെയ്ത ഡൽഹി 16.3 ഓവറിൽ 75 റൺസിന് ഓൾഔട്ടായിരുന്നു. ബെംഗളൂരു ബൗളർമാർ കരുത്തുകാട്ടിയപ്പോൾ ഡൽഹി ബാറ്റർമാർ നിരനിരയായി ഡഗൗട്ടിലേക്ക് തിരിച്ചു. ആർസിബിക്കായി ജോഷ് ഹേസൽവുഡ് നാലുവിക്കറ്റെടുത്തു. പവർപ്ലേയിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 13 റൺസ് മാത്രമാണ് ടീമിന് നേടാനായത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മോശം പവർപ്ലേ ടോട്ടലാണിത്.
ഇന്നലത്തെ വമ്പൻ വിജയം ആർസിബിയുടെ നെറ്റ് റൺറേറ്റ് കുത്തനെ ഉയർത്തിയിട്ടുണ്ട്. മറുവശത്ത്, വലിയ മാർജിനിലുള്ള ഈ തോൽവി ഡൽഹി ക്യാപിറ്റൽസിന്‍റെ ആത്മവീര്യത്തെ തകർക്കുന്നതാണ്. വരും മത്സരങ്ങളിൽ അവർക്ക് ശക്തമായ തിരിച്ചുവരവ് നടത്തേണ്ടിവരും.
SUMMARY: Bengaluru crush Delhi; secure nine-wicket win















