Follow the News Bengaluru channel on WhatsApp

ഒരു കുട്ടികരാറും പരിണാമഗുപ്തിയും

അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍

സതീഷ് തോട്ടശ്ശേരി

മുപ്പത്തിനാല്         

ഒരു കുട്ടികരാറും പരിണാമഗുപ്തിയും

ഞങ്ങളുടെ ട്രൗസര്‍ പ്രായം.ഞങ്ങള്‍ എന്നാല്‍ ഈയുള്ളവനും ശിഷ്യന്‍ കേശവനും നാലു വയസ്സുകാരന്‍ അനിയന്‍ ചൂരിയും. ആ കാലത്ത് ഞങ്ങള്‍ എവിടേക്കു പോകുമ്പോഴും ബോബന്റെയും മോളിയുടെയും കൂടെയുള്ള നായക്കുട്ടിയെപോലെ അവസാനം പറഞ്ഞയാള്‍ കൂടെ വരണമെമെന്നു പറഞ്ഞു ശാഡ്യം പിടിക്കും. പിന്നെ കുറെ ഒളിച്ചുകളിയും ഓട്ടവും ഒക്കെ വേണം ഞങ്ങള്‍ക്ക് അവനില്‍ നിന്ന് സ്‌കൂട്ടാവാന്‍. ഞങ്ങള്‍ അവനെ പറ്റിച്ചു കടന്നു കളഞ്ഞാല്‍ പിന്നെ തിരിച്ചു വരുന്നതുവരെ ചൂരി കഴുത രാഗം മൂളി പൂര്‍ണ്ണവിരാമം കുട്ടി പുട്ടേമ്മാളെ പോലെ ചീഞ്ഞോണ്ടിരിക്കും.

അമ്മയും അമ്മായിയും അവനെ കൂടെ കൂട്ടാന്‍ നിര്‍ബന്ധിക്കാറുണ്ടെങ്കിലും അന്ന് അത് ഞങ്ങള്‍ക്ക് സ്വീകാര്യമായിരുന്നില്ല. കാരണങ്ങള്‍ പലതാണ്. വരമ്പില്‍ കൂടെ നടക്കുമ്പോള്‍ കഴായകളില്‍ എടുത്തു പൊക്കി വെക്കണം. ഞങ്ങള്‍ക്ക് പോകാനുള്ള ഇടങ്ങളിലെല്ലാം അവന്‍ പിന്നാലെ വന്നാല്‍ ഞങ്ങളുടെ ചെറിയ ചെറിയ കുരുത്തക്കേടുകളെല്ലാം വീട്ടില്‍ റിപ്പോര്‍ട്ട് ചെയ്യും. കടയില്‍ പോയിവരുമ്പോ ഇസ്‌ക്കുന്ന ചില്ലറ പൈസയുടെ മിട്ടായിയുടെ ഷെയര്‍ അവനും കൊടുക്കണം. അങ്ങിനെ ഒരുപാടു സ്വാതന്ത്ര്യങ്ങള്‍ക്കുള്ള സ്വാതന്ത്ര്യം അവന്റെ സാന്നിധ്യം മൂക്ക് കയറിടും എന്നത് തന്നെ. അതുകൊണ്ടു് ചിലപ്പോഴൊക്കെ കൂടെ കൊണ്ടു പോകാത്തതിന് അഞ്ചു പൈസയുടെ ബര്പ്പി (ബര്‍ഫി) അല്ലെങ്കില്‍ രണ്ട് ഗോട്ടി തുടങ്ങിയ പ്രലോഭനങ്ങളില്‍ അവനെ കുടുക്കാറും ഉണ്ടായിരുന്നു.

അങ്ങിനെയിരിക്കെ ഒരു സ്‌കൂളവധിക്കാലത്ത് വിജയെളേച്ഛന്റെ മേല്‍നോട്ടത്തില്‍ വീട്ടില്‍ ചില്ലറ മരാമത്തു പണികള്‍ വരുന്നു. വീട്ടിന്റെ പിന്നിലെ തോട്ടം കഴിഞ്ഞുള്ള പുഴയില്‍ നിന്ന് ചാമിയോ ചീര്‍മ്പനോ മറ്റോ തോട്ടത്തിലേക്ക് കോരിയിട്ട മണല്‍ വീട്ടിലേക്കു കടത്തണം. പണിക്കു വരുന്ന സരോജനിയോട് പറഞ്ഞപ്പോള്‍ ആരോഗ്യ പ്രശ്‌നത്താല്‍ ടെന്‍ഡര്‍ ഊശിപ്പോയി. അടുത്ത കോണ്‍ട്രാക്ടര്‍ ആയി വിജയെളേച്ഛന്‍ മൊതലാളി ഞങ്ങളെ നിയമിച്ചു.. ഒരു പത്തു പതിനഞ്ചു ചാക്ക് മണല്‍ ഷിഫ്റ്റ് ചെയ്യാന്‍ ഞങ്ങള്‍ രണ്ട് രൂപക്ക് വാക്കാല്‍ ഉടമ്പടി ഉണ്ടാക്കി.

കാലത്തു പത്തു മണിയോടെ പണി തുടങ്ങി. രണ്ടു മൂന്ന് തവണ കുട്ടിചാക്കില്‍ തലയിലും തോളത്തും വെച്ച് മണല്‍ കടത്തിയപ്പോഴേക്കും ഞങ്ങളുടെ പരിപ്പെളകി തുടങ്ങി. കുട്ട്യോളല്ലേ. ഉച്ചക്ക് ലഞ്ചു ബ്രേക്ക്. പിന്നെ വൈകിട്ട് വീണ്ടും പണി തുടങ്ങി. അക്കാലത്തു കേശവന്റെ ട്രൗസറിനു ബട്ടണ്‍സൊന്നും ഉണ്ടാകില്ല. മുണ്ടുടുക്കുമ്പോലെ ട്രൗസറിന്റെ ബട്ടണിടേണ്ട വാലെടുത്തു കുത്തുകയാണ് പതിവ്. വൈകിട്ട് ശാന്ത ചേച്ചി, ശോഭ ചേച്ചി തുടങ്ങിയവര്‍ വീട്ടിലെ കിണറ്റില്‍ നിന്നും വെള്ളം കോരാന്‍ വരുന്ന സമയം. അവര്‍ കല്‍ക്കണ്ട മൂച്ചിയുടെ ചുവട്ടിലേക്കുള്ള ഇറക്കം ഇറങ്ങുന്നു. ഞങ്ങള്‍ തലയില്‍ മണല്‍ ചാക്കുമായി അങ്ങോട്ടു കയറുന്നു. ആ മുഖാമുഖദര്‍ശന വേളയിലാണ് കേശവന്റെ ട്രൗസര്‍ കുത്തഴിഞ്ഞു താഴേക്കു പോയത്. പരിഭ്രമത്തില്‍ ചാക്ക് താഴെയിട്ടു ട്രൗസര്‍ കേറ്റി കുത്തുമ്പോഴേക്കും പിടിവിട്ടു മണലുംചാക്കു നിലത്തു വീണു പൊട്ടി. മണലെല്ലാം വാരിക്കൂട്ടി ചാക്കിലിട്ട് കൃത്യവിലോപം കണ്ടുപിടിക്കാതിരിക്കാന്‍ സ്ഥലത്തെ തെളിവുകള്‍ മണ്ണിട്ടു മൂടി.

പിന്നാലെ എക്‌സ്ട്രാ ഫിറ്റിങ് പോലെ നടക്കുന്ന ചൂരി ചാരപ്പണി ചെയ്യാതിരിക്കുവാന്‍ ഒരു ബര്പ്പി എക്‌സ്ട്രാ ഓഫറും കൊടുത്തു.. നേരം മോന്ത്യാകാരായിട്ടും മുക്കാല്‍ ഭാഗമേ കടത്തി കഴിഞ്ഞിട്ടുള്ളൂ. ഞങ്ങള്‍ക്കാണെങ്കില്‍ പണി കഴിച്ചു അന്ന് തന്നെ കാശു വാങ്ങി പോക്കെറ്റിലിടാനുള്ള ആര്‍ത്തിയും. ഇനിയും അഞ്ചാറ് നട വേണം മുഴുവന്‍ മണലും കടത്താന്‍. ചൂരിയെ അമ്മ കുളിപ്പിക്കാന്‍ വിളിച്ച നേരത്ത് മൊതലാളിയെ കണ്ടു പണി കഴിഞ്ഞെന്നു കളവു പറഞ്ഞു കാശു ചോദിച്ചു.. മൊതലാളി തറവാട്ട് സ്വഭാവം കാണിച്ചു. പാരമ്പര്യ മായി കിട്ടിയിട്ടുള്ള

പിശുക്കിന്റെ പിശാശിനെ ഞങ്ങള്‍ക്കു നേരെ തുറന്നുവിട്ടു. രണ്ടു രൂപക്കുള്ള പണിയൊന്നും ഞങ്ങള്‍ എടുത്തിട്ടില്ലെന്നും അത് കൊണ്ട് ഒരു ഉറുപ്പികയെ തരുള്ളൂ എന്നും പറഞ്ഞു. വിശ്വാസ വഞ്ചനയല്ലേ. ഞങ്ങളുടെ രക്തം തിളച്ചു. എന്നാല്‍ ഞങ്ങള്‍ മിറ്റത്തു കൊണ്ടുവന്നിട്ട മണലെല്ലാം തിരിച്ചു തോട്ടത്തില്‍ തന്നെ കൊണ്ടിടും എന്ന് ഭീഷണിപ്പെടുത്തി. മൊതലാളി ആയിക്കോട്ടെയെന്നും.പിന്ന ആലോചിച്ചപ്പോള്‍ അത് ബുദ്ധി മോശമാണെന്നു മനസ്സിലായി. കൂലിത്തര്‍ക്കം മുത്തശ്ശന്റെ കോടതിയിലെത്തി. ദയാലുവായ ന്യായാധിപന്‍ ഞങ്ങള്‍ക്ക് ഓരോ എട്ടിന്റെ അണ വീതം തന്ന് തര്‍ക്കം പരിഹരിച്ചു. നാലണ വിഷുക്കൈ നീട്ടം തന്നിരുന്ന കാലമാണെന്നു കൂടി കൂട്ടി വായിക്കണം. മൊതലാളി ഞങ്ങളോട് കാട്ടിയ വിശ്വാസവഞ്ചനക്കു പകരമായിചാരന്‍ചൂരി കാണാതെ രായ്ക്കുരാമാനം തോട്ടത്തില്‍ പോയി ബാക്കിയുണ്ടായിരുന്ന മണലെല്ലാം യുദ്ധകാലാടിസ്ഥാനത്തില്‍ പുഴയിലേക്കുതന്നെ തള്ളി.

ആവൂ.. ചില സത്യങ്ങള്‍ അങ്ങിനെയാണ്.
നീണ്ട അമ്പതു വര്ഷങ്ങള്‍ മനസ്സില്‍
സൂക്ഷിച്ച ശേഷം പുറത്തു വിടുമ്പോള്‍ ഉള്ള സുഖം.!അതൊന്നു വേറെ തന്നെയാണ്.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.