വയലേലകളിലെ നെല്‍ച്ചെടിക്കുറ്റികള്‍
ജാതകത്താളിലെ ജീവിതമുദ്രകൾ
-വിഷ്ണുമംഗലം കുമാര്‍
അധ്യായം : എട്ട്
🔵
വിഷ്ണുമംഗലം ദേശത്ത് അക്കാലത്ത് പെഞ്ചാത്തോളി താഴെ കിഴക്കോട്ട് കുന്നിയുള്ളതില്‍ താഴെവരെയും വടക്കോട്ട് പള്ളിപ്രാംവീട്ടില്‍ താഴെ വരെയും നീണ്ടു പരന്നു കിടക്കുന്ന നെല്പാടമാണ്. നാട്ടിലെ തറവാട്ടുകാര്‍ക്കെല്ലാം നെല്‍കൃഷിയുണ്ടായിരുന്നു. രണ്ടു കണ്ടം പാടമെങ്കിലും സ്വന്തമായി ഇല്ലാത്ത തറവാടുകള്‍ വിഷ്ണുമംഗലം ദേശത്ത് ഉണ്ടായിരുന്നില്ല. എന്തുകൊണ്ടാണെന്നറിയില്ല തീയ്യ കുടുംബങ്ങളുടെ വകയായിരുന്നു പാടശേഖരങ്ങള്‍ ഏറെയും. പെഞ്ചാത്തോളി, ഒറ്റപ്പുരക്കല്‍, മത്തത്ത്, എടവലത്ത്, തുണ്ടിയില്‍, തൃപ്പിലവീട്ടില്‍, ചമ്പോട്ടുമ്മല്‍ തുടങ്ങിയ തീയ്യ തറവാടുകള്‍ക്കെല്ലാം നെല്‍വയല്‍ ഉണ്ടായിരുന്നു. പുല്ലാഞ്ഞോളി കുഞ്ഞിരാമവാര്യര്‍, പട്ടന്നൂര്‍ കുറുപ്പാള്‍ തുടങ്ങിയവരായിരുന്നു ഇതര നെല്‍പ്പാടമുടമകള്‍. പാടശേഖരത്തിന്റെ മധ്യത്തിലൂടെ ഒഴുകുന്ന കൈത്തോട് വിഷ്ണുമംഗലം പുഴയിലാണ് ചെന്നുചേരുന്നത്. ഏതു വേനലിലും തോട്ടില്‍ തെളിഞ്ഞ വെള്ളമുണ്ടാകും. പരല്‍മീനുകളും വരാലും ധാരാളം.
പുതുമഴക്ക് തോട്ടില്‍ പുഴമീന്‍ കയറും. വയലിലും ഇടത്തോടുകളിലും വെള്ളരിക്കുണ്ടിലും മീനിന്റെ പ്രളയം. തോര്‍ത്തും ചൂണ്ടയും ഒറ്റാലും കൈവലയും ഒക്കെയായി മീന്‍പിടിക്കാന്‍ രാപ്പകലില്ലാതെ മുതിര്‍ന്നവരോടൊപ്പം ഞങ്ങള്‍ കുട്ടികളും ചേരും. ഗ്രാമോത്സവം പോലെയായിരുന്നു മീന്‍ പിടുത്തം …..വേനലവധിക്ക് മുന്‍പേ പാടം കൊയ്‌തൊഴിയും. കാല്‍പാദങ്ങളില്‍ സുഖമുള്ള വേദനയേല്‍പ്പിക്കുന്ന നെല്‍ച്ചെടി കുറ്റികള്‍ നിറഞ്ഞ പാടം ഞങ്ങള്‍ കളിസ്ഥലമാക്കും. ചടുകുടു, തലപ്പന്ത്, കള്ളനും പോലീസും വോളിബോളും ..വെയില്‍ മങ്ങുമ്പോള്‍ വയല്‍പ്പരപ്പിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ വരമ്പുകള്‍ ഓരോന്നായി ചാടിക്കടന്ന് കൂട്ടം ചേര്‍ന്ന് മത്സരിച്ചോടുന്നത് രസകരമായ വിനോദമായിരുന്നു. ഓടിത്തളരുമ്പോള്‍, ചതഞ്ഞു പതംവന്ന നെല്‍കുറ്റികള്‍ മെത്തയാക്കി മലര്‍ന്നു കിടക്കും.
മുകളില്‍ മനോഹരമായ നീലാകാശത്ത് പക്ഷിക്കൂട്ടങ്ങള്‍ പറന്നകലുന്നുണ്ടാവും. വയലും തോടും വരമ്പുകളും ഒറ്റപ്പുരക്കലെ കുളവും പെഞ്ചാത്തോളിയിലെയും മത്തത്തെയും ചാത്തന്‍ കണ്ടിയിലെയും നാട്ടുമാവുകളും ചെട്ട്യാംവീട്ടിലെ പുളിയും ഉത്രോളി കുനിയിലെ വയലിലേക്കു ചാഞ്ഞ പേരക്കമരവും എല്ലാം എല്ലാം ഞങ്ങള്‍ക്ക് സ്വന്തമായിരുന്നു. അന്ന് മണ്ണില്‍ ചവുട്ടി വയലില്‍ കളിച്ച് ചെളിയില്‍ വീണുരുണ്ടു മരത്തില്‍ കയറി കുളത്തില്‍ നീന്തി തോട്ടില്‍ മീന്‍പിടിച്ച് നടന്ന കാലത്തെ സുഖവും സംതൃപ്തിയും മഹാനഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ നിന്ന് പോലും ലഭിച്ചിട്ടില്ല. ഓര്‍മ്മയില്‍ വന്നു നിറയുന്നത് പകരംവെക്കാന്‍ കഴിയാത്ത ബാല്യകാല അനുഭവങ്ങളാണ്. ഇന്നത്തെ ബാല്യത്തിനു മണ്ണില്ല, ചെളിയില്, വയലില്ല ,തോട്ടുവരമ്പുകളില്ല. തല്ലിക്കൊഴിക്കുന്ന പച്ചമാങ്ങയുടെ രുചിയില്ല. ടാബും സ്മാര്‍ട്ട് ഫോണും കമ്പ്യൂട്ടറും ഒക്കെയേ ഉള്ളൂ.
(തുടരും )
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.