സഹോവിന്റെ കന്നി പെണ്ണുകാണല്‍
അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍-സതീഷ് തോട്ടശ്ശേരി .
അന്ന് കാലത്ത് സഹോ വളരെ നേരത്തെ ഉണര്‍ന്നു. പ്രഭാതകൃത്യങ്ങള്‍ പതിവിലും വേഗത്തില്‍ തീര്‍ത്തു. പടിപ്പുരയില്‍ നേരം കൊല്ലാനെത്തിയ കുമാരേട്ടന്റെ ചെക്കനെ നേരത്തെതന്നെ ഡിസ്പേഴ്സ് ചെയ്തു. ഇന്ന് ആ ചടങ്ങാണ്. ആദ്യത്തെ പെണ്ണ് കാണല്‍. ചടങ്ങിന്റെ ഭാഗമായുള്ള ലഡ്ഡു, മിസ്ച്ചര്‍, ചായകുടി ഇത്യാദികളെ ഓര്‍ത്തപ്പോള്‍ ഇഡ്ലി രണ്ടെണ്ണം കുറച്ചേ പൂശീള്ളൂ. കഷണ്ടി ആക്രമിച്ചു തുടങ്ങിയ തലമുടി ഒന്നുകൂടി ചീകി നരവന്ന അഞ്ചെട്ടു മുടികള്‍ കത്രിച്ചുകളഞ്ഞു സ്വയം സായൂജ്യമടഞ്ഞു. ഇനി അതിന്റെ പേരില്‍ ഒരു ഇഷ്യൂ വേണ്ടല്ലോ.
ഗള്‍ഫ്കാരന്‍ ചേട്ടന്‍ രണ്ടു കൊല്ലം മുമ്പ് ജനല്പടിയില്‍ വെച്ചിട്ടുപോയ സ്‌പ്രേയെടുത്തു കൈകള്‍ പൊക്കി വായു വരുംവരെ ചാമ്പിവിട്ടു. സാധനത്തിനു കൂറക്കടിക്കണ ഹിറ്റിന്റെ നാറ്റമായിട്ടുണ്ടായിരുന്നു.
അമ്മയും, അച്ഛനും, ചേട്ടനും, ഏടത്തി അമ്മയും ഒരു വെടക്ക് നാട്ടു കാരണവരും ആണ് സംഘത്തില്‍ ഉള്ളത്.ബ്രോക്കര്‍ രാമങ്കുട്ടി വഴീന്നു കേറാം എന്ന് അറിയിച്ചിട്ടിട്ടുണ്ട്. ഡ്രൈവര്‍ ശശിയെ ഒഴിവാക്കാനാണത്രെ വലിയ വണ്ടി ഏര്‍പ്പാടാക്കിയതും ആളെണ്ണം കൂട്ടിയതും. അല്ലെങ്കില്‍ മൂപ്പര് സ്ഥാനത്തും അസ്ഥാനത്തും കേറി സെല്‍ഫ് ഗോളടിച്ചു സംഭവം കൊളമാക്കും എന്നുള്ള മുന്‍പരിചയമുള്ളവരുടെ സീക്രെട് റിപ്പോര്‍ട് തള്ളിക്കളയാന്‍ പറ്റില്ലല്ലോ. അങ്ങനെ കൃത്യം ഒമ്പതു മണിക്ക് രാഹുകാലം കഴിഞ്ഞ മുഹൂര്‍ത്തത്തില്‍ ടീം ടേക്ക് ഓഫ് ചെയ്തു.
തലവട്ടാം പാറ എറക്കം കഴിഞ്ഞതും ഒരു ചാത്തന്‍ കോഴി ഓടിച്ചു കൊണ്ടുവന്ന മധുരപ്പതിനേഴുകാരി പെട്ട പീഡനം ഭയന്ന് വണ്ടിച്ചക്രത്തിനു തലവെച്ച് ആത്മഹത്യ ചെയ്തു. സമീപത്ത് ദൃക്സാക്ഷികളില്ലാത്തതിനാല്‍ വണ്ടി വിട്ടോളാന്‍ പറഞ്ഞെങ്കിലും സഹോ ‘പണ്ടാരം.. ആദ്യത്തെ പെണ്ണുകാണാന്‍ പോക്കില്‍ തന്നെ ദുശ്ശകുനം’ എന്ന് ആത്മഗതം ചെയ്തു.
വണ്ടി നെമ്മാറ മൊക്കെത്തിയപ്പോള്‍ ബ്രോക്കെര്‍ മുണ്ടിന്റെ കോന്തല ഇടത്തെ കയ്യില്‍ പിടിച്ചുകൊണ്ടു കക്ഷത്തെ ബാഗ് വീഴാന്‍ പോയത് തന്ത്രപരമായി ഇറുക്കിപ്പിടിച്ചു വലം കൈ മേലേക്കും താഴേക്കും വീശി വണ്ടി നിര്‍ത്തി മുന്‍സീറ്റില്‍ ഞെളിഞ്ഞിരുന്നു. സഹോവിന്റെ ശ്രദ്ധ ക്ഷണിക്കാന്‍ പെണ്ണിനെ പറ്റിയുള്ള വര്‍ണനയിലേക്കു കടന്നു. ബി. കോം പാസ്സാണ്. ബോംബെയിലാണ് പഠിച്ചത്. വലിയ വീടാണ്. ഒരനിയന്‍ ചെക്കന്‍ മാത്രേ ഉള്ളൂ. ബ്ലാ.ബ്ലാ ..ബ്ലാ….
എന്തായാലും വിവരണം കഴിഞ്ഞപ്പോഴേക്കും സഹോവിന്റെ മനസ്സീന്നു പെട്ട ചത്ത ദുഃഖം കൊടിയെറങ്ങീര്‍ന്നു. കാരണവരും അച്ഛനും കരയോഗകാര്യങ്ങളും നാട്ടുവര്‍ത്തമാനങ്ങളും പറഞ്ഞിരിക്കുമ്പോള്‍ സഹോ പെണ്ണുകാണല്‍ ചടങ്ങിന്റെ റിഹേഴ്‌സല്‍ മനസ്സില്‍ കുറിച്ചിടുന്നുണ്ടായിരുന്നു. ഒരു മണിക്കൂര്‍ യാത്ര കഴിഞ്ഞു വണ്ടി പെണ്‍വീട്ടിന്റെ മുമ്പില്‍ ലാന്‍ഡ് ചെയ്തു. ബ്രോക്കര്‍ രാമങ്കുട്ടിബ്രോ ആദ്യം ഇറങ്ങി സംഘത്തെ നയിച്ചു. അദ്ദേഹം പറഞ്ഞപോലെ വീടിന്റെ പൂമുഖത്തു തന്നെ ഒരു പെണ്ണിന്റെയും കോഴീടെയും സാമാന്യം വലിയഫോട്ടോ (രവിവര്‍മ്മയുടെ ഹംസദമയന്തി) ഫ്രെയിം ചെയ്തു തൂക്കിയിട്ടിരുന്നു.
ഒന്ന് രണ്ടു കാര്‍ന്നോമ്മാരും പെണ്ണിന്റെ അമ്മയെന്ന് തോന്നിച്ച പ്രൗഢ സുന്ദരിയും ചേര്‍ന്ന് സംഘത്തെ സ്വീകരിച്ചിരുത്തി. കടും നീലനിറത്തില്‍ ഉള്ള പതുപതുത്ത സോഫയിലെ പെണ്ണുകാണല്‍ ചടങ്ങിന് പുതുതായി വാങ്ങിയ വെള്ള വിരിയില്‍ ചുളിവ് വീഴാതെ സഹോ ചൂളി കൂടിയിരുന്നു. ആദ്യത്തെ പെണ്ണുകാണലിന്റെ ഇലഞ്ഞിത്തറ മേളം മനസ്സില്‍ കൊട്ടിക്കയറിയ കാരണം ഒരു കാര്‍ന്നോര്‍ എന്തോ ചോദിച്ചതിന് വേറെന്തോ മറുപടി കാച്ചി. സംഘം കാലാവസ്ഥയെ കുറിച്ചും, കാലികരാഷ്ട്രീയത്തെ കുറിച്ചു മൊക്കെ സംസാരിക്കുന്നതിനിടയില്‍ പെണ്ണിന്റെ അമ്മ ഷോ കേസില്‍ നിന്നും കഴുകി തുടച്ചെടുത്ത ചുവന്ന പൂക്കളുള്ള വെള്ള ട്രേയില്‍ പലഹാരാദികള്‍ കൊണ്ട് വെച്ചു. അപ്പൊത്തന്നെ രാമങ്കുട്ടിബ്രോയും സഹോവും ആക്രാന്തത്തോടെ പ്ലേറ്റിലേക്കു കൈനീട്ടി ഓരോ ലഡ്ഡുവില്‍ പിടുത്തമിട്ടു. അമ്മ ഇത്ര ചുന്ദരിയാണെങ്കില്‍ മോളും മോശമാകില്ലെന്നു ഓര്‍ത്തപ്പോള്‍ സഹോവിന്റെ മനസ്സിലെ ലഡ്ഡുവും കയ്യിലിരുന്ന ലഡ്ഡുവും ഒരുമിച്ചു പൊട്ടി. അപ്പോഴേക്കും പെണ്‍കുട്ടി മറ്റൊരു ട്രേയില്‍ ചായയുമായെത്തി. സാരി, ബ്ലൗസ്, മുല്ലപ്പൂ ,തുളസിക്കതിര്, ചന്ദനക്കുറിയാദികളില്‍ മലയാള മങ്കയെ പ്രതീക്ഷിച്ച സഹോവിന്റെ സങ്കല്പങ്ങളില്‍ ആദ്യത്തെ വെള്ളിടി വെട്ടി. പെണ്ണ് മുട്ടറ്റമുള്ള പാവാടയും ഒരു ഗോസായി ഷിര്‍ട്ടുമിട്ട് ഒരു അള്‍ട്രാ മോഡേണ്‍ ലുക്കിലാണ് പ്രത്യക്ഷപ്പെട്ടത്. മുഖത്തു മോണോലിസയുടെ പോലെ നിര്‍വചിക്കാനാവാത്ത ഒരു പുച്ഛ ചിരി. അമ്മയുടെ മുഖത്ത് അപ്പത്തന്നെ കടുക്ക കഷായം കുടിച്ച മാതിരി എന്തോ ഒരിദ്…സാരമില്ല ഒക്കെ ശരിയാക്കാം എന്ന് മനസ്സില്‍ കണക്കു കൂട്ടി.
എന്നാ പിന്നെ ചെക്കനും പെണ്ണിനും എന്തെങ്കിലുമൊക്കെ മിണ്ടാനും പറയാനും ഉണ്ടെങ്കില്‍ ആകട്ടെ എന്നൊരു കാര്‍ന്നോപ്പാട് കല്പിച്ചപ്പോള്‍ സഹോ വീണ്ടും ഞെട്ടി. കൈവെറ ഒഴിവാക്കാന്‍ ചായഗ്ലാസ്സില്‍ മുറുകെ പിടിച്ചോണ്ട് സംഘത്തിന്റെ മൗനാനുവാദത്തോടെ അകത്തേക്ക് നടന്നു. വസ്ത്രധാരണത്തില്‍ അള്‍ട്രാ മോഡേണാണെങ്കിലും നമ്ര മുഖിയായി കാല്‍നഖം കൊണ്ട് വരവരച്ചു ലജ്ജാവതിയായി ചോദ്യങ്ങള്‍ക്കു മറുപടി പറയുന്ന കിളിയെ മനസ്സില്‍ കരുതി വലം കാല്‍ വെച്ച് സഹോ മുറിയിലേക്ക് പ്രവേശിച്ചു.
പെണ്ണ് അവിടെ ഒരു കസേരയില്‍ കാലിമ്മേ കാലേറ്റി സ്‌റ്റൈലില്‍ ഇരിപ്പുണ്ടായിരുന്നു. സഹോവിനെ കണ്ടപാടെ ഇരുന്നിടത്തു തന്നെ ഇരുന്നുകൊണ്ട് ആദ്യത്തെ വെടി പൊട്ടിച്ചു.
‘ഹാ..യ് ‘
ചെക്കന്‍ തല്‍ക്ഷണം
മറുവെടി വെച്ചു.
‘ഹായ്..’
അടുത്ത വെടി.
‘സിറ്റ് ഡൌണ്‍ പ്ലീസ്.’
ചെക്കന്‍ മന്നത്തു ഭഗവതിയേം, അയ്യപ്പനേം, തെണ്ടമുത്തനേം ഒരുമിച്ചു വിളിച്ചു ചായക്കപ്പ് മുറുക്കെ പിടിച്ചു് അടുത്തുള്ള കസേരയിലേക്ക് വീണു.
‘ബൈ ദി ബൈ ഐ ഹാവ് ഗ്രാജുവേറ്റഡ് ഫ്രം ബോംബെ യൂണിവേഴ്‌സിറ്റി ആന്‍ഡ് വുഡ് ലൈക് ടു കന്റിന്യൂ മൈ പോസ്റ്റ് ഗ്രാജുവേഷന്‍ ഫ്രം സെയിം യൂണിവേഴ്‌സിറ്റി. ഹോപ് യു ഡോണ്ട് മൈന്‍ഡ് ഇറ്റ്. ‘
ഒറ്റയടിക്ക് ആട് അപ്പീടണ പോലെ ചറ പറോന്നു ആംഗലേയം കേട്ടപ്പോള്‍ സഹോവിനു പന്തം കണ്ട പെരുച്ചാഴിയെ പോലെ കണ്ണ് മഞ്ഞളിച്ചു. കയ്യിലിരുന്ന ചായ കപ്പ് കുപ്പിയിലെ അവസാനത്തെ പെഗ്ഗ് വായിലേക്ക് കമഴ്ത്തും പോലെ വായിലേക്ക് കമത്തി. ചോദിയ്ക്കാന്‍ കരുതിയ ചോദ്യങ്ങളൊക്കെ മറന്നു പോയി. ഇംഗ്‌ളീഷ് പഠിക്കാത്തതിന്റെ കേട് ആദ്യമായിട്ടാണ് ഇങ്ങിനെയൊരു പാരയായി വന്നത്. ഇതിനെയും കെട്ടിക്കൊണ്ടു വീട്ടില്‍ പോയാല്‍ മ്മടെ കാര്യവും അമ്മടെ കാര്യവും കട്ടപ്പൊഹ..
ഭഗോതിയെ എന്തറ ഇവള് ജാതി എന്ന് വിചാരിച്ചു കൊണ്ട് രണ്ടും കല്പിച്ച് ഒറ്റ കാച്ചങ്ങട് കാച്ചി.
‘ഐ ആം സ്റ്റഡീഡ് ബി .എ. ഫ്രം കാലിക്കട്ട് യൂണിവേഴ്‌സിറ്റി. ഡൂയിങ് വര്‍ക്ക് അറ്റ് …..
നോ സ്റ്റഡി ഫൂച്ചര്‍…’
പെണ്ണ് ഞെട്ടിത്തരിച്ചു നിന്നപ്പോള്‍ ‘മൈ സ്മാള്‍ ഗേള്‍ തീഫ് (എന്റെ കൊച്ചു കള്ളീ)എന്നോടാ കളി’ എന്ന് മനസ്സില്‍ പറഞ്ഞോണ്ട് അവിടന്ന് ഇന്‍സ്റ്റന്റ് സ്‌കൂട്ടിങ് നടത്തി.
പിന്നെ കല്യാണക്കാര്യങ്ങള്‍ കാര്യമായി ചര്‍ച്ച ചെയ്തുകൊണ്ടിരുന്ന സംഘത്തെ മൈന്‍ഡ് ചെയ്യാതെ രാമങ്കുട്ടി ബ്രോക്കറെ ‘വീട്ടിലക്കു വാട്ടോ… കാണിച്ചുതരാം…’ എന്ന ഭാവത്തോടെ ഒരു ചുട്ട നോട്ടവും നോക്കി നേരെ നടന്നു വണ്ടിയില്‍ കയറി ഇരുന്നു. കാര്യങ്ങള്‍ വഴിയേ അറിയിക്കാമെന്ന സ്ഥിരം പല്ലവി പാടി രാമങ്കുട്ടിബ്രോയും ഞങ്ങളും ഇറങ്ങി നടന്നു..🟢
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.