ആദ്യ ശമ്പളത്തിന്റെ ഓര്‍മ്മയ്ക്ക്
ജാതകത്താളിലെ ജീവിതമുദ്രകൾ
-വിഷ്ണുമംഗലം കുമാര്‍
അധ്യായം : പതിനാറ്
🔵
എസ് എസ് എല്‍ സിക്ക് പഠിക്കുമ്പോള്‍ അച്ഛന്റെ തറവാട്ടിലായിരുന്നു താമസം. തെക്കയില്‍ മന്മഥന്‍, ചെട്ട്യാംവീട്ടില്‍ നാണു, മീത്തലെ ചാലില്‍ ബാലന്‍ എന്നീ അയല്‍ക്കാരും എസ്എസ്എല്‍സിയാണ്. നന്നായി പഠിക്കുന്ന മന്മഥനും ഞാനും പത്ത് സിയില്‍ ഒന്നിച്ചായിരുന്നു. പരീക്ഷ വന്നാലും പോയാലും ബൈ ഹാര്‍ട്ട് പഠിക്കുന്ന പതിവില്ല. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ രാത്രി വൈകുവോളം ആവേശത്തോടെ വായിച്ചത് കോട്ടയം പുഷ്പനാഥും ദുര്‍ഗാപ്രസാദ് ഖത്രിയുമാണ്!. ചെട്ട്യാംവീട്ടില്‍ നാണു പുലര്‍ച്ചെ എഴുന്നേറ്റ് ഉറക്കെ വായിക്കുന്നത് കേള്‍ക്കാം.
‘നാണു വായിക്കുന്നേ കേട്ടോ ഇഞ്ഞി?. കിലുപ്പിത്തിരി അങ്ങ് ഒയിവാക്കിക്കള.. പരീക്ഷ്യാ ! ‘അമ്മ പറയും.(കിലുപ്പിത്തിരി എന്നാല്‍ കളിപ്പാട്ടം) ഏതെങ്കിലും കളിസാധനത്തിന്റെ നിര്‍മ്മിതിയില്‍ മുഴുകി ഇരിക്കയാവും ഞാന്‍ !. ഒരു ദിവസം പരീക്ഷ എഴുതി നേരെ പോയത് കല്ലാച്ചി സുന്ദര്‍ ടാക്കീസിലേക്ക്. പ്രേംനസീര്‍ ജയഭാരതി ജോടികളുടെ ‘ലൈന്‍ ബസ്സ് ‘ആണ് കണ്ടത്. പിറ്റേന്ന് പരീക്ഷ എഴുതുമ്പോള്‍ ലൈന്‍ബസ്സിലെ രംഗങ്ങളായിരുന്നു മനസില്‍!. പരീക്ഷ തീര്‍ന്നപ്പോള്‍ അമ്മയുടെ വീട്ടിലേക്ക് പോന്നു. പരീക്ഷാഫലം പുറത്തു വന്ന ദിവസം രാവിലെ തൊട്ടയല്‍ വക്കത്തെ ഉത്രോളി കുനിയില്‍ നാണുഏട്ടന്‍ വിളിച്ചുപറഞ്ഞു ‘മനേ ഞ്ഞീം പാസ്സായിക്ക്. പെയിപ്പറില്‍ നമ്പരുണ്ട് !. ‘ഓടിപ്പോയി പത്രം നോക്കി. നമ്പര്‍ കണ്ടിട്ടും വിശ്വാസം വന്നില്ല. ഇതെങ്ങനെ പാസ്സായി?.
ഞങ്ങളുടെ കളി സംഘത്തിലെ മുതിര്‍ന്ന നേതാവായിരുന്നു നാണുഏട്ടന്‍.
കുനിയിലെ മുറ്റത്ത് എന്നും ഗോളി കളിക്കും. വേനല്‍ കാലത്ത് വയലില്‍ തലപ്പന്തും. ബാബുരാജ്, വാസു,രാജന്‍ ഒരു ടീം കുനിയില്‍ തന്നെ ഉണ്ടായിരുന്നു. പില്‍ക്കാലത്ത് ഡോക്ടറായ ബാബുരാജിന് ഒരു അനുജന്‍ ഉണ്ടായിരുന്നു മോഹന്‍. അവന്റെ മരണം ഓര്‍മ്മയുണ്ട്. ഗള്‍ഫില്‍ ജോലിയുണ്ടായിരുന്ന, വലിയൊരു സുഹൃദ്‌വലയത്തിന് ഉടമയായിരുന്ന രാജനും യൗവ്വനത്തിന്റെ പടവില്‍ നില്‍ക്കെ സംഭവിച്ചത് ദുരന്താന്ത്യമാണ്. രാഷ്ട്രീയക്കാരനായും എല്‍ഐസി ഏജന്റായും ജനങ്ങള്‍ക്കിടയില്‍ ജീവിച്ച നാണു ഏട്ടന്‍ അകാലത്തില്‍ പൊലിഞ്ഞുപോയി.
പത്താംതരം പാസ്സായപ്പോള്‍,അച്ഛന്റെ അടുത്ത ചങ്ങാതിയായ ഒറ്റപ്പുരക്കല്‍ കുമാരന്‍ വൈദ്യര്‍ പറഞ്ഞു.’രാവിലെയും വൈന്നേരോം ചെറിയോലിക്ക് രണ്ടക്ഷരം പറഞ്ഞു കൊടുക്ക് .’അക്കാലത്ത് വൈദ്യര്‍ മത്തത്ത് ആണ് താമസം. ചെറിയോല്‍ എന്നാല്‍ അദ്ദേഹത്തിന്റെ മക്കള്‍ സനിതയും സുധിയും (സുധീര്‍ മത്തത്ത്). കുറേക്കാലം അവരെ പഠിപ്പിച്ചു. ഒരു മാഷുടെ ഗമയുണ്ടായിരുന്നു മെലിഞ്ഞ ശരീരപ്രകൃതിയുള്ള അന്നത്തെ പതിനാറുകാരന്. കുറച്ചുദിവസം കഴിഞ്ഞുകാണും ഒരു ദിവസം വൈദ്യര്‍ ഒരു കവര്‍ തന്നു. ‘നിന്റെ ശമ്പളം’. അമ്പരന്നുപോയി. ശമ്പളോ?. പഠിപ്പിക്കുമ്പോള്‍ അങ്ങിനെയൊന്നും ആലോചിച്ചിരുന്നില്ല. വീട്ടിലെത്തിയതിനുശേഷമാണ് കവര്‍ തുറന്നത്, പത്തു രുപ!. അക്കാലത്ത് അത് വലിയ തുകയാണ്. ഷര്‍ട്ടും മുണ്ടും വാങ്ങാം. സിനിമകള്‍ കാണാം. കുറെക്കാലം പഠിപ്പിച്ചു. പിന്നെ നിര്‍ത്തി. നാട് വിട്ടതിന് ശേഷം സുധിയെ പല തവണ കണ്ടിരുന്നു. കല്ലാച്ചിയില്‍ ഇലക്ട്രോണിക് വെയിങ് മെഷീന്റെയും അതുപോലുള്ള ഉല്‍പ്പന്നങ്ങളുടെയും ഡിസ്ട്രിബ്യുട്ടറാണ്.
സനിതയെ പിന്നെ കണ്ടിട്ടില്ല. ഇങ്ങിനെ ഒരു ട്യുഷന്‍മാഷിന്റെ കാര്യം അവള്‍ എന്നേ മറന്നിട്ടുണ്ടാവും !. അവളുടെ മക്കളോ കൊച്ചു മക്കളോ ചിലപ്പോള്‍ ഈ കുറിപ്പു വായിച്ചേക്കാം. വായിക്കട്ടെ !.രസകരമായ ഓര്‍മ്മകളുടെ ആകെതുകയാണല്ലോ ജീവിതത്തിന്റെ മുഖപുസ്തകം !. (ഈ കുറിപ്പ് വായിച്ച സുധി അത് സനിതയ്ക്ക് വാട്‌സപ്പ് ചെയ്തുകൊടുത്തു. കുറിപ്പ് വായിച്ചിട്ട് സനിതയും വിളിച്ചു. കുടുംബസമേതം കൊയിലാണ്ടിയിലാണ് താമസം. ഐ ടി പ്രൊഫഷണലായ ഭര്‍ത്താവിനോടൊപ്പം മകള്‍ കുറച്ചുകാലം ബെംഗളൂരുവിൽ ഉണ്ടായിരുന്ന കാര്യമൊക്കെ പറഞ്ഞു. കൊയിലാണ്ടിയിലൂടെ കടന്നുപോകുമ്പോള്‍ അവരുടെ വീട്ടില്‍ കയറാതെ പോകരുതെന്ന് പ്രത്യേകം പറഞ്ഞു. ഞാന്‍ അവര്‍ക്ക് ട്യൂഷനെടുത്തത് നാല്പത്തഞ്ചു കൊല്ലം മുമ്പാണ്!. അതിനുശേഷം കണ്ടിട്ടില്ല. പക്ഷെ കാലം കടന്നുപോകുന്നതൊന്നും അനുഭവങ്ങള്‍ കാര്യമാക്കുന്നില്ല. ഓര്‍മ്മയുടെ പ്രതലത്തില്‍ അവ പ്രസരിപ്പോടെ ഉലാത്തുന്നു….
🔵
അടുത്ത ലക്കം :
കല്ലാച്ചിയിലെ ചന്ദ്രികാഫാര്‍മസിയും
കുഞ്ഞിരാമേട്ടന്റെ ദശമൂലാരിഷ്ടം മിക്‌സും !
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.