നാലാമത്തെ മെഴുകുതിരി
അജി മാത്യൂ കോളൂത്ര
പ്രോമിത്യൂസിന്റെ ഹൃദയം
അധ്യായം പതിനെട്ട്
മെഴുകുതിരികൾ കണ്ടിട്ടില്ലാത്തവർ ആരുംതന്നെ ഉണ്ടാകില്ല. മറ്റുള്ളവർക്ക് പ്രകാശം പകരാൻ സ്വയം ഇല്ലാതാകുന്നതാണ്, എത്ര വീണു പോയാലും അഗ്നിയുടെ ചൂടിൽ ഉരുകി വീണ്ടും പുതുരൂപം കൈവരിക്കുന്നതാണ്, എന്നിങ്ങനെ പലതരം വിശേഷണങ്ങൾ ഇതിന് നൽകപ്പെട്ടിരിക്കുന്നു. രൂപപ്പെട്ടതു മുതൽ അവശ്യവസ്തുവായും അലങ്കാര വസ്തുവായും ഒരേപോലെ വൻതോതിൽ ഉപയോഗിക്കപ്പെടുന്ന മറ്റേതെങ്കിലും സാധനമുണ്ടാകാൻ സാധ്യതയില്ല. അടുത്ത സമയത്ത് കൺമുമ്പിലൂടെ കടന്നുപോയ നല്ല കഥകളിലൊന്ന് മെഴുകുതിരിയെക്കുറിച്ചാണ്. അത് ഏറക്കുറെ ഇങ്ങനെയായിരുന്നു.
‘മുറിക്കുള്ളിൽ പ്രകാശിച്ചു നിൽക്കുന്ന നാല് മെഴുകുതിരികൾ. അവയുടെ വെളിച്ചം മുറിക്ക് പ്രത്യേക ശോഭയും സൗന്ദര്യവും പകർന്നു.
പൊടുന്നനെ ആ മെഴുകുതിരികൾ സംസാരിച്ചു തുടങ്ങി.
“ഞാൻ വിശ്വാസമാണ്”
ആദ്യത്തെ മെഴുകുതിരി പറഞ്ഞു.
“ആർക്കും അനാദികാലം വിശ്വാസം നിലനിർത്താനാവില്ല. ബന്ധങ്ങളിലെ ആത്മാർത്ഥതയില്ലായ്മയും സംശയവും എന്റെ നിലനിൽപ്പുതന്നെ ഇല്ലാതെയാക്കും.”
മറ്റുള്ളവരെപ്പറ്റി ചിന്തിക്കാതെ അത് സ്വന്തം വെളിച്ചം കെടുത്തി.
“ഞാൻ സ്നേഹമാണ്” രണ്ടാമത്തെ മെഴുകുതിരി ഇടപെട്ടു.
“എന്റെ കാര്യവും സമാനമാണ്. വിശ്വാസമില്ലാതെ എനിക്ക് നിലനിൽപ്പില്ല. അതില്ലാതെ എന്നേ അധികനേരം പ്രകാശിപ്പിച്ചു നിർത്താൻ ആർക്കുമാവില്ല. എന്റെ സ്ഥാനത്തേക്ക് വിദ്വേഷത്തിന് വന്നേതീരൂ.” മുന്നറിയിപ്പുകൾ നൽകാതെ അത് തന്റെ പ്രകാശമണച്ച് ഇരുളിനെ പുൽകി.
ഒരു ചെറിയ ഇടവേളക്ക് ശേഷം മൂന്നാമത്തെ മെഴുകുതിരി വായ് തുറന്നു.
“ഞാൻ സമാധാനമാണ്. സ്നേഹവും വിശ്വാസവുമില്ലാതെ എനിക്ക് അധികനേരം പിടിച്ചു നിൽക്കാനാവില്ല . അതിനാൽ ഇരുളിനൊപ്പം ചേരുകയല്ലാതെ എനിക്ക് നിവർത്തിയില്ല” . മറുപടിക്ക് കാത്തു നിൽക്കാതെ അത് കടന്നുപോയി.
അപ്പോഴാണ് ഒരു ചെറിയ കുട്ടി ആ മുറിയിലേക്ക് കടന്ന് വന്നത്. പ്രകാശിച്ചുകൊണ്ടിരുന്ന മൂന്ന് തിരികൾ അണഞ്ഞുപോയത് കണ്ട് അവന്റെ ഹൃദയം നുറുങ്ങി.
“നിങ്ങൾ എന്താണ് പ്രകാശിക്കാത്തത്, അവസാനം വരെ ജ്വലിച്ചുനിൽക്കേണ്ടവരല്ലേ നിങ്ങൾ ? ”
അവൻ ചോദിച്ചു. എന്നാൽ ആരും മറുപടി പറഞ്ഞില്ല. വേദനയോടെ അവൻ ഉറക്കെ കരയാൻ തുടങ്ങി. അപ്പോൾ നാലാമത്തെ മെഴുകുതിരി പറഞ്ഞു,
“പരിഭ്രമിക്കേണ്ട കുഞ്ഞേ, ഞാനാണ് ‘പ്രതീക്ഷ’, എന്നെ നഷ്ടപ്പെടുത്താതെ പരിരക്ഷിച്ചാൽ വെളിച്ചം നഷ്ടപ്പെട്ട എല്ലാ ദീപങ്ങളേയും വീണ്ടും തെളിയിച്ച് അവയെ പ്രകാശമാനമാക്കാം. നിരാശനാകാതെ എന്നിൽ ആശ്രയം വെയ്ക്കുക.”
അവസാനത്തെ തിരിയുടെ മറുപടികേട്ട കുട്ടി അതിൽ നിന്നും അഗ്നിപകർന്ന് മറ്റ് മൂന്ന് തിരികൾക്കും ജീവൻ കൊടുത്തു. വിശ്വാസവും സ്നേഹവും കണ്ണു തുറന്നു, സമാധാനം തലയാട്ടി. കുട്ടിയുടെ നിഷ്കളങ്കമായ മുഖത്ത് പുഞ്ചിരി വിടർന്നു. മുറിക്കുള്ളിൽ പ്രകാശം പരന്നു.
എല്ലാ കഥയിലും ഒരു യുക്തിയുണ്ടാകും ഈ കഥയുടെ കഥയുടെ യുക്തി വളരെ ലളിതമാണ്. എത്ര ദുർഘടമായ സാഹചര്യത്തിൽ അകപ്പെട്ടാലും “പ്രതീക്ഷ” കൈവിടാതെയിരിക്കുക. മറ്റെന്തിനെയും അതിജീവിക്കാൻ അത് നിങ്ങളെ പ്രാപ്തനാക്കും.
പ്രതിസന്ധികളുടെ കുരുക്കളിൽ ഉലയാതെ, വിശ്വാസനഷ്ടത്തിന് ഇരയാകാതെ, നഷ്ടപ്പെട്ടു പോയ സ്നേഹത്തിന്റെ വേദനയില്ലാതെ, നിരന്തരം കാർന്നു തിന്നുന്ന സമാധാനക്കേടുകൾക്ക് പാത്രമാകാതെ ഒരു ജീവിതവും പൂർണ്ണമാക്കാനാകില്ല. ഇന്നലെവരെ ഉണ്ടായിരുന്നവരെല്ലാം ഈ ലോകനിയമത്തിന് വിധേയരായി ജീവിച്ചു മരിച്ചവരാണ്. ഇന്നുള്ളവർക്കും നാളെ ഉണ്ടാകാൻ പോകുന്നവർക്കും ഇതിൽനിന്നും മുക്തിയില്ല. ഹേ നിരാശനായ മനുഷ്യാ പിന്നെന്തിനാണ് നി വിഷാദത്തെ പുൽകി, ജീവിതം വൃഥമെന്ന് നിനയ്ക്കുന്നത്. ആശങ്കകളുടെ കരി നിഴലുകൾ ജീവിതത്തെ മൂടുമ്പോൾ പ്രതീക്ഷകളെല്ലാം നഷ്ടമാക്കി നിരാശയുടെ പടുകുഴിയിലേക്ക് വീണ് പരാജയത്തിന്റെ കണ്ണീർ മഴയിൽ അലിയുന്നവർക്ക് വിജയത്തിന്റെ മാധുര്യവും സന്തോഷത്തിന്റെ ധവളിമയും ആസ്വദിക്കാൻ കഴിയില്ലെന്ന് നീ പഠിക്കേണ്ടതല്ലേ. . . പ്രതീക്ഷയുടെ തേരിലേറി നഷ്ടപെട്ടതെല്ലാം തിരിച്ചു സ്വന്തമാക്കാൻ, പൊയ്പോയ വസന്തമെല്ലാം തിരികെ കൊണ്ടുവരാൻ നീ പരിശീലിക്കേണ്ടതല്ലേ? ഇനിയും അമാന്തിക്കുന്നതെന്തിന്? അരകെട്ടി തലയുയർത്തി മുന്നോട്ട് കുതിക്കുക.
ചരെവേദി. . . . ചരെവേദി…….
🟢
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.