ബാഗ്ദാദ്: ഇറാനെതിരായ യുദ്ധത്തിൽ കനത്ത തിരിച്ചടി നേരിട്ട് അമേരിക്കൻ വ്യോമസേന. യുദ്ധവിമാനങ്ങൾക്ക് ആകാശത്ത് വെച്ച് ഇന്ധനം നിറക്കുന്ന KC-135 വിമാനം തകർന്നു. പടിഞ്ഞാറൻ ഇറാഖിലാണ് വിമാനം തകർന്നുവീണതെന്ന് അമേരിക്ക സ്ഥിരീകരിച്ചു. ആരെങ്കിലും തകർത്തതാണോ അതോ തകർന്നതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. പൈറ്റലിനേയും വിമാനത്തിലുണ്ടായിരുന്ന മറ്റ് ജീവനക്കാരേയും കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ട്.
രണ്ട് കെസി-135 റീഫ്യുവലിംഗ് വിമാനങ്ങളാണ് അപകട സമയത്ത് ഉണ്ടായിരുന്നതെന്നും ഇതിൽ ഒന്ന് സുരക്ഷിതമായി ലാൻഡ് ചെയ്തിട്ടുണ്ടെന്നും മറ്റൊന്ന് പടിഞ്ഞാറൻ ഇറാഖിൽ തകർന്ന് വീണെന്നുമാണ് സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ അറിയിച്ചത്.
അതേസമയം, ഇറാഖിലെ തങ്ങളുടെ സഖ്യകക്ഷികളാണ് വിമാനം തകർത്തതെന്നും അതിലെ മുഴുവൻ സൈനികരെയും കൊലപ്പെടുത്തിയെന്നും ഇറാൻ അവകാശപ്പെട്ടു. എന്നാൽ ഇത് വെടിവയ്പിൽ തകർന്നതല്ലെന്നാണ് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചിരിക്കുന്നത്.
ഫെബ്രുവരി 28-ന് യുഎസും ഇസ്രയേലും ഇറാനെതിരേ ആക്രമണം ആരംഭിച്ചതിനുശേഷം ഏഴ് യുഎസ് സൈനികർ കൊല്ലപ്പെട്ടതായാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്.







