കണ്ണൂർ: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് പരാജയം സിപിഎമ്മിനെ സംബന്ധിച്ച് ഒന്നിന്‍റെയും അവസാനമല്ലെന്ന് പി ജയരാജൻ. പരാജയപ്പെട്ടെങ്കിലും പ്രസ്ഥാനത്തിന് സമരപോരാട്ടങ്ങളുടെ ത്യാഗഭരിതമായ ചരിത്രമുണ്ടെന്നും ഏത് പ്രതിസന്ധിയെയും അതിജീവിക്കാൻ പാർട്ടിക്ക് കരുത്തുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ബി.ജെ.പി വിരുദ്ധ നിലപാടുള്ള ഭരണകക്ഷികള്‍ക്ക് തിരിച്ചടി നേരിട്ടത് വലതുപക്ഷ ശക്തികളുടെ ആഗോള മുന്നേറ്റത്തിന്റെ ഭാഗമാണെന്ന് ജയരാജൻ നിരീക്ഷിച്ചു. കേരളത്തില്‍ പത്ത് വർഷത്തെ എല്‍.ഡി.എഫ് സർക്കാരിന്റെ ക്ഷേമ-വികസന നേട്ടങ്ങളേക്കാള്‍ വലതുപക്ഷം നടത്തിയ കൊണ്ടുപിടിച്ച പ്രചാരണങ്ങളാണ് ഒരു വിഭാഗം ജനങ്ങളെ യു.ഡി.എഫ് പക്ഷത്തേക്ക് എത്തിച്ചത്. ബി.ജെ.പി മൂന്ന് സീറ്റുകള്‍ നേടിയത് അപകടകരമായ സൂചനയാണെന്നും ഇതിനെ ആശയപരമായി ചെറുക്കാൻ ഇടതുപക്ഷത്തിന് മാത്രമേ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് പാർട്ടി സ്വയം പരിശോധിച്ച് തിരുത്തേണ്ട പാഠങ്ങളുണ്ടെന്ന് ജയരാജൻ തുറന്നു സമ്മതിച്ചു. നേരത്തെ തുടങ്ങിവച്ച തെറ്റുതിരുത്തല്‍ പ്രക്രിയ കൂടുതല്‍ ഗൗരവത്തോടെ തുടരണം, അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പാർട്ടി അനുഭാവികള്‍ സോഷ്യല്‍ മീഡിയയിലൂടെ വിമർശനങ്ങള്‍ ഉന്നയിക്കുന്നതിനെയും അദ്ദേഹം പരാമർശിച്ചു. ഈ വെല്ലുവിളിയെയും അതിജീവിക്കുമെന്നും പി. ജയരാജൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
SUMMARY: Election defeat is not the end of anything; P. Jayarajan says he will correct his mistakes and move forward







