ബെംഗളൂരു: ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ ദൗത്യത്തിനായി ആധുനിക ഡ്രഡ്ജർ എത്തിക്കാൻ തീരുമാനമായി. 50 ലക്ഷം രൂപ ചെലവിൽ ഷിരൂരിൽ എത്തിക്കുന്ന ഡ്രഡ്ജറിന്റെ ചെലവ് മുഴുവനായും കർണാടക സർക്കാർ വഹിക്കും. ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിന്റെ ദുരന്തനിവാരണ ഫണ്ടിൽ നിന്നും ഇതിനായി തുക വകയിരുത്താനാണ് തീരുമാനം.
കാർവാർ എം.എ.എ സതീഷ് കൃഷ്ണ സെയിൽ, മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷറഫ്, ഉത്തരകന്നഡ ജില്ലാ കളക്ടർ, എസ്.പി എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. ആധുനിക ഡ്രഡ്ജർ ആണ് ഗംഗാവലി പുഴയിലെത്തിക്കുക.
ഇതോടെ ഗംഗാവലി പുഴയിലെ വലിയ കല്ലും മണ്ണും മരങ്ങളും നീക്കംചെയ്ത് തെരച്ചിൽ കൂടുതൽ കാര്യക്ഷമമാക്കാൻ സാധിക്കുമെന്നാണ് അവലോകന യോഗത്തിലെ വിലയിരുത്തൽ. ഗോവയിലെ മണ്ഡോവി നദിയിലൂടെ കൊണ്ടുവരുന്ന ഡ്രഡ്ജർ ഗംഗാവലി പുഴയിലേക്ക് എത്തിക്കണമെങ്കിൽ രണ്ട് പാലങ്ങൾ കടക്കണം. അതിനാൽ പാലങ്ങൾക്കടിയിലൂടെ ഡ്രഡ്ജർ സുഗമമായി കടന്നുപോകാനുള്ള സജ്ജീകരണവും ഒരുക്കേണ്ടതുണ്ട്.
അതേസമയം, വ്യാഴാഴ്ച സ്വാതന്ത്യദിനം ആയതിനാൽ തിരച്ചിൽ ഉണ്ടാകില്ല. തിങ്കളാഴ്ച ഡ്രഡ്ജർ എത്തുന്നതുവരെ നാവികസേനയുടേയും മുങ്ങൽവിദഗ്ധൻ ഈശ്വർ മാൽപയുടേയും നേതൃത്വത്തിൽ തിരച്ചിൽ തുടരും.
TAGS: ARJUN | LANDSLIDE
SUMMARY: Rescue mission for arjun to include drudger from goa