ബെംഗളൂരു: മൈസൂരുവിലെ ചില നഴ്സിങ് കോളജ് ഹോസ്റ്റലുകളിൽ മലയാളികളുൾപ്പെടെയുള്ള വിദ്യാർഥികൾക്കു വിതരണം ചെയ്യുന്ന ഭക്ഷണത്തിൽ പുഴുവും പാറ്റയും പ്ലാസ്റ്റിക്കും കണ്ടെത്തിയ സംഭവത്തി കർണാടക ആരോഗ്യ വകുപ്പിന്റെ നടപടി.
ഭക്ഷ്യവിതരണ ഏജൻസിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. മാധ്യമ വാർത്തശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കെ.സി. വേണുഗോപാൽ എം.പി. കർണാടക ആരോഗ്യ മന്ത്രിയുമായി സംസാരിച്ചതിനെ തുടർന്നാണ് നടപടി.
അഞ്ച് കോളജുകളിൽ ഭക്ഷണം എത്തിച്ചിരുന്ന ഗ്ലോബൽ എജ്യുക്കേഷൻ കൺസൽറ്റൻസിയുടെ ലൈസൻസ് ആണ് ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തത്. സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് സാമ്പിളുകൾ ശേഖരിച്ച് ലാബ് പരിശോധനക്ക് അയക്കുകയും ഏജൻസിയുടെ പ്രവർത്തനങ്ങൾ നിർത്തിവെക്കുകയും ചെയ്തു. അഞ്ച് കോളജുകൾക്കായി ബദൽ ഭക്ഷ്യവിതരണ സംവിധാനം ഒരുക്കി.
ഭക്ഷണത്തിൽ നിന്ന് സേഫ്റ്റിപിൻ, സ്ക്രബർ, പുഴു തുടങ്ങിയവയും ലഭിച്ചതായി വിദ്യാർഥികൾ പരാതിപ്പെട്ടിരുന്നു. പ്രതിവർഷം 80000 രൂപ മെസ് ഫീസ് കൊടുത്തിട്ടാണ് വൃത്തിഹീനമായ ഭക്ഷണം കഴിക്കേണ്ടിവരുന്നതെന്നും പുറത്തുനിന്നുള്ള ഭക്ഷണം കൊണ്ടുവരാൻ അനുവദിക്കാറുമില്ലെന്നും പരാതിപ്പെടുമ്പോൾ വേണേൽ കഴിച്ചാൽ മതിയെന്നാണ് മെസ് അധികൃതർ പറഞ്ഞിരുന്നതെന്നും, വിദ്യാർഥികൾ ആരോപിക്കുന്നു.
വിദ്യാര്‍ഥികളുടെ ദുരവസ്ഥ ശ്രദ്ധയിൽപ്പെട്ട ഉടനെ കെ.സി. വേണുഗോപാൽ കർണാടക ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവുമായി ആശയവിനിമയം നടത്തി. അധികൃതര്‍ എത്രയും വേഗം കോളജ് ഹോസ്റ്റൽ സന്ദർശിച്ച് റിപ്പോർട്ട് തേടാൻ ആരോഗ്യ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നൽകി. അതിന്‍റെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് അധികൃതർ ഗ്ലോബൽ എജ്യൂക്കേഷൻ സർവിസിൻ്റെത് ഉൾപ്പെടെയുള്ള ഇടങ്ങൾ സന്ദർശിച്ച് നടപടി സ്വീകരിക്കുകയായിരുന്നു.
SUMMARY: Worms and cockroaches found in food in nursing college hostels; Food distribution agency’s license suspended







