ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ പ്രജ്വൽ രേവണ്ണ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി ബെംഗളൂരുവിലെ പ്രത്യേക കോടതി തള്ളി. പ്രജ്വലിന്റെ അഭിഭാഷകൻ അരുൺ ആണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.
മെയ് 30ന് മ്യൂണിക്കിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള മടക്ക വിമാന ടിക്കറ്റ് പ്രജ്വൽ ബുക്ക് ചെയ്തിട്ടുണ്ട്. മെയ് 31ന് നഗരത്തിൽ ഇറങ്ങിയ ഉടൻ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. ഇത് തടയുന്നതിനായാണ് പ്രജ്വൽ മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചത്.
എന്നാൽ കേസ് രജിസ്റ്റർ ചെയ്ത് ഒരു മാസം പിന്നിട്ടിട്ടും അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ തയ്യാറാകാതിരുന്നതിനാൽ മുൻകൂർ ജാമ്യ ഹർജി അംഗീകരിക്കാൻ ആകില്ലെന്ന് കോടതി വ്യക്തമാക്കി. ഏപ്രിൽ 27നാണ് പ്രജ്വൽ ജർമിനിയിലേക്ക് കടന്നത്. ഇതേ തുടർന്ന് പലതവണ അന്വേഷണത്തോട് സഹകരിക്കാൻ സർക്കാർ പ്രജ്വലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ തിരിച്ചുവരാൻ പ്രജ്വൽ തയ്യാറായിരുന്നില്ല. പ്രജ്വലിനെതിരെ സിബിഐ ബ്ലൂ കോർണർ നോട്ടിസും പുറപ്പെടുവിച്ചിരുന്നു.