ബെംഗളൂരു: ശക്തമായ മഴയെ തുടർന്ന് ബെംഗളൂരു ശിവജി നഗറിലെ ബൗറിംഗ് ആൻഡ് ലേഡി കഴ്‌സൺ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണു ഏഴ് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറെ സസ്‌പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരവിട്ടു. കർണാടക ഹെൽത്ത് സിസ്റ്റംസ് ഡെവലപ്‌മെന്റ് പ്രോജക്ടിന്റെ (കെഎച്ച്എസ്ഡിപി) എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കാണ് സസ്പെന്‍ഷന്‍.
വിധാൻ സൗധയിൽ നടന്ന ഉന്നതതല അവലോകന യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. അപകടത്തില്‍ ജീവൻ നഷ്ടപ്പെട്ട ഏഴ് പേരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി പ്രഖ്യാപിച്ച നഷ്ടപരിഹാരതുകയായ 5 ലക്ഷം രൂപ യോഗത്തിനു ശേഷം വിതരണം ചെയ്തു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തില്‍ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ, അഞ്ച് കോർപ്പറേഷനുകളിലെയും മുനിസിപ്പൽ കമ്മീഷണർമാര്‍ എന്നിവര്‍ പങ്കെടുത്തു. ദുരന്തത്തിലേക്ക് നയിച്ച കാരണങ്ങള്‍ യോഗത്തില്‍ ചര്‍ച്ചചെയ്തു. ആശുപത്രി മേധാവിക്ക് നോട്ടീസ് നൽകാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
ബുധനാഴ്ച വൈകിട്ട് നഗരത്തില്‍ പെയ്ത കനത്ത മഴയില്‍ വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായതായും 250 ലധികം മരങ്ങൾ കടപുഴകി വീണതായും സിദ്ധരാമയ്യ പറഞ്ഞു. മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് തന്നെ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വെള്ളപ്പൊക്കം തടയുന്നതിനായി മഴവെള്ള ഓടകളിലെ ചെളി നീക്കം ചെയ്യാനും, റോഡുകളിൽ നിന്ന് വീണുകിടക്കുന്ന അവശിഷ്ടങ്ങളും ശാഖകളും നീക്കം ചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കാനും സിദ്ധരാമയ്യ നിർദ്ദേശിച്ചു. കൂടാതെ, വെള്ളം കെട്ടിനിൽക്കുന്ന അണ്ടർപാസുകളിൽ യാത്രക്കാരെ നിയന്ത്രിക്കുന്നതിനായി ബാരിക്കേഡുകൾ സ്ഥാപിക്കാൻ അദ്ദേഹം നിർദ്ദേശിച്ചു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് ശിവാജിനഗർ എംഎൽഎ റിസ്വാൻ അർഷാദ് വ്യാഴാഴ്ച അഞ്ച് ലക്ഷം രൂപയുടെ നഷ്ടപരിഹാര ചെക്കുകൾ വിതരണം ചെയ്തതായി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) ചീഫ് കമ്മീഷണർ എം മഹേശ്വര റാവു പ്രസ്താവനയിൽ പറഞ്ഞു.
ബുധനാഴ്ച വൈകുന്നേരം ഉണ്ടായ കനത്ത മഴയിലും ശക്തമായ കാറ്റിലും ആശുപത്രി ചുറ്റുമതിൽ ഇടിഞ്ഞുവീണ് ആറ് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ ഏഴ് പേർ മരിക്കുകയും ഏഴ് പേർക്ക് പരുക്കേൽക്കുകയും ചെയ്‌തിരുന്നു. മരിച്ചവരില്‍ രണ്ടു മലയാളികളും ഉള്‍പ്പെട്ടിരുന്നു. എറണാകുളം പിറവം രാമമംഗലം സ്വദേശികളായ തെക്കേഇറമ്പിൽ കിഴുമുറി സ്മിത രഘു (48), രാമമംഗലം മനയ്ക്കക്കുടയിൽ ലത (47) എന്നിവരാണു മരിച്ച മലയാളികൾ .അപകടമുണ്ടായതിന് പിന്നാലെ നാട്ടുകാരും പോലീസും അഗ്നിരക്ഷാസേനയും ചേർന്നാണ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. മലയാളികളായ പ്രീതി (51), സിജി (45), മായ(52) എന്നിവർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവര്‍ ചികിത്സയിലാണ്. ഇവരുടെ നില മെച്ചപ്പെട്ടു എന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. അപകടത്തിൽ കര്‍ണടക സര്‍ക്കാര്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു.















