ചക്രവാതചുഴിയുടെ സ്വാധീനം; മഴ മുന്നറിയിപ്പില്‍ മാറ്റം, എറണാകുളം ഉൾപ്പെടെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്

കേരളത്തില്‍ മഴ മുന്നറിയിപ്പ് പുതുക്കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട്. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യല്ലോ അലർട്ടാണ്. രാത്രിയിലും മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കേരളതീരത്ത് ഉയർന്ന തിരമാലക്ക് സാധ്യതയുണ്ടെന്നും മത്സ്യബന്ധന തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് നിർദേശിച്ചു. അടുത്തദിവസങ്ങളിലായി എത്തുന്ന അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.
നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും, മഴ തുടരുകയാണെങ്കിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിക്കാനും സാധ്യതയുണ്ട്. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരളത്തിലെ എല്ലാ ജില്ലകളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്‍ട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടണം.
അതേസമയം ഇന്ന് വൈകീട്ട് പെയ്ത മഴയിൽ കൊച്ചിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇടപ്പള്ളിയിൽ വെള്ളക്കെട്ടും ഗതാഗത കുരുക്കും രൂപപ്പെട്ടിട്ടുണ്ട്. കളമശേരി പാലത്തിന് സമീപം വെള്ളക്കെട്ടുണ്ട്. കൊച്ചി ഇൻഫോപാർക്കിൽ ശക്തമായ വെള്ളക്കെട്ടാണ്. വാഹനങ്ങൾ തകരാറിലായി. പ്രദേശത്ത് ഗതാഗതം നിലച്ചു.
ഇടുക്കിയിൽ അടിമാലി, തൊടുപുഴ, നേര്യമംഗലം എന്നിവിടങ്ങളിൽ ശക്തമായ മഴയുണ്ട്. മറ്റ് സ്ഥലങ്ങളിൽ ഇടവിട്ട് മഴ പെയ്യുന്നു. കാസറഗോഡ് കനത്ത മഴയിൽ മരം കടപുഴകി വീണു. നീലേശ്വരം കോട്ടപ്പുറത്താണ് മരം റോഡിലേക്ക് വീണത്. വൈകീട്ട് അഞ്ചു മണിയോടെയാണ് സംഭവം. ഈ സമയം റോഡിൽ വാഹനങ്ങൾ ഇല്ലാത്തതിനാൽ അപകടം ഒഴിവായി. മരം പൂർണമായും റോഡിൽ നിന്ന് നീക്കി ഗതാഗതം പുനസ്ഥാപിച്ചു.