എംപി പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ വീണ്ടും ബലാത്സംഗത്തിന് കേസ്

ബെംഗളൂരു: ലൈംഗിക പീഡനക്കേസില്‍ ഹാസന്‍ എം.പിയും മുന്‍പ്രധാനമന്ത്രി എച്ച്.ഡി.ദേവെഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ വീണ്ടും ബലാത്സംഗത്തിന് കേസ്. പുറത്തായ അശ്ലീല ദൃശ്യങ്ങളിലുള്ള യുവതിയാണു മൈസുരുവില്‍ പരാതി നല്‍കിയത്. ഈ യുവതിയെ തട്ടിക്കൊണ്ടുപോയതിനു പ്രജ്വലിന്റെ അച്ഛനും മുന്‍മന്ത്രിയുമായ എച്ച്.ഡി.രേവണ്ണയ്ക്കുമെതിരെയും കേസെടുത്തു.

പുറത്തുവന്ന അശ്ലീല ദൃശ്യങ്ങളില്‍ യുവതിയുമുണ്ടായിരുന്നു. കഴിഞ്ഞദിവസം ഇവരെ കാണാതായി. പ്രജ്വലിന്റെ മാതാവ് ഭവാനി ഇവരെ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും ഇതിനുശേഷം സതീഷ് ബാബയെന്നയാള്‍ വീട്ടിലെത്തി കൂട്ടിക്കൊണ്ടുപോയതായി ഇവരുടെ മകന്‍ മൈസുരു കെ.ആര്‍. പോലീസില്‍ പരാതി നല്‍കി .യുവതിയെ കണ്ടെത്തി മൊഴിയെടുത്തപ്പോഴാണ് പ്രജ്വല്‍ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് വ്യക്തമായത്. തുടര്‍ന്നു മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. സി.ആര്‍.പി.സി 164 വകുപ്പനുസരിച്ച് യുവതിയുടെ മൊഴി രേഖപ്പെടുത്തിയ കോടതി കേസെടുക്കാന്‍ പോലീസിനോടു നിര്‍ദേശിച്ചു.

പ്രജ്വല്‍ രേവണ്ണയ്ക്കെതിരെയുള്ള മൂന്നാമത്തെ പീഡനക്കേസാണിത്. അതേസമയം യുവതിയുടെ മകന്റെ പരാതിയില്‍ പ്രജ്വലിന്റെ അച്ഛന്‍ എച്ച്.ഡി. രേവണ്ണയ്ക്കെതിരെ തട്ടിക്കൊണ്ടുപോകലിനും കേസെടുത്തു. യുവതി പരാതിയുമായി മുന്നോട്ടുപോകുമെന്ന സൂചന കിട്ടിയതോടെ ഇവരെ ഒളിപ്പിക്കാന്‍ പ്രജ്വലിന്റെ കുടുംബം ശ്രമം നടത്തിയെന്നാണു പോലീസ് പറയുന്നത്. വെള്ളിയാഴ്ച രേവണ്ണയുടെ ഹാസനിലെയും ബെംഗളുരുവിലെയും വീടുകളിലും ഫാം ഹൗസിലും പ്രത്യേക അന്വേഷണ സംഘം റെയ്ഡ് നടത്തി തെളിവുകൾ ശേഖരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here