ബെംഗളൂരുവിൽ അനധികൃതമായി താമസിച്ച പാക് പൗരൻ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ അനധികൃതമായി താമസിച്ച പാക് പൗരനും, ബംഗ്ലാദേശ് സ്വദേശിനിയായ ഭാര്യയും, ബന്ധുക്കളും പിടിയിൽ. അനേകൽ ജിഗനിയിലെ അപ്പാർട്ട്‌മെൻ്റിൽ നിന്ന് റാഷിദ് അലി സിദ്ദിഖിയെയും കുടുംബത്തെയുമാണ്  അറസ്റ്റ് ചെയ്തത്. കേന്ദ്ര ഏജൻസികളുടെ സംയുക്ത ഓപ്പറേഷനിലാണ് ഇയാൾ പിടിയിലായത്. ജിഗനിയിൽ റസ്റ്റോറൻ്റ് നടത്തിവരികയായിരുന്നു ഇയാൾ.

കഴിഞ്ഞ 10 വർഷമായി ഇന്ത്യയിൽ താമസിച്ചിരുന്ന റാഷിദ് അലി സിദ്ദിഖിയും ഭാര്യയും ബന്ധുക്കളും നഗരത്തിലെത്തിയിട്ട് ആറ് വർഷമായി. ശങ്കർ ശർമ്മ എന്ന പേരിലാണ് ഇയാൾ ബെംഗളൂരുവിൽ താമസിച്ചിരുന്നത്. അസം ഉൾഫ ഐഇഡി കേസിൽ ഒളിവിലായിരുന്ന പ്രതിയെ പിടികൂടിയതിനു പിന്നാലെയാണ് ഇയാളെക്കുറിച്ച് വിവരം ലഭിച്ചത്.

2014-ൽ ഡൽഹിയിൽ വന്ന ദമ്പതികൾ പിന്നീട് 2018ൽ ബെംഗളൂരുവിലേക്ക് താമസം മാറി. അറസ്റ്റിലായ മറ്റു രണ്ടുപേരും യുവതിയുടെ മാതാപിതാക്കളാണ്. കഴിഞ്ഞ ദിവസം പാക് പൗരന്റെ വീട്ടിൽ എൻഐഎ റൈഡ് നടത്തിയിരുന്നു. തുടർന്ന് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ഇയാളുടെ ഭാര്യ ബംഗ്ലാദശ് സ്വദേശിയാണെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. പാക് പൗരൻ ഇവരെ ധാക്കയിൽവച്ച് കണ്ടുമുട്ടുകയും വിവാഹം ചെയ്യുകയുമായിരുന്നു.

ആത്മീയ നേതാവായ മതപ്രഭാഷകന്റെ സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ ബംഗ്ലാദേശിൽ നിന്നും തന്നെ ഇന്ത്യയിലേക്ക് അയച്ചതാണെന്നാണ് പ്രതി ചോദ്യം ചെയ്യലിൽ പോലീസിനോട് പറഞ്ഞത്. എന്നാൽ ഇയാൾ സ്ലീപ്പർ സെല്ലിന്റെ ഭാഗമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.

TAGS: BENGALURU | ARREST
SUMMARY: Foreign citizens, including Pakistani national, arrested in Jigani

LEAVE A REPLY

Please enter your comment!
Please enter your name here