ഐതിഹാസിക സമരം
ജാതകത്താളിലെ ജീവിതമുദ്രകൾ
-വിഷ്ണുമംഗലം കുമാര്‍
അധ്യായം : ഇരുപത്തിയാറ്
🔵
1983ല്‍ ആയിരുന്നു ആ സമരം. ഞങ്ങളെ പുറത്താക്കിയ 13.7.83 ന് തന്നെ പണിമുടക്കു തുടങ്ങി. അന്യായമായി പിരിച്ചുവിട്ട ഞങ്ങളെ നിരുപാധികം തിരിച്ചെടുക്കണം എന്നായിരുന്നു പ്രധാന ആവശ്യം. ഒരു വിട്ടുവീഴ്ചയ്ക്കും മാനേജ്‌മെന്റ്‌റ് തയ്യാര്‍ ആയില്ല. മുന്നുദിവസം ഫാക്ടറിക്ക് അകത്തായിയുന്നു സമരം. നാലാംദിവസം ഗേറ്റ് തുറന്നില്ല. ഞങ്ങള്‍ പുറത്ത് പന്തല്‍കെട്ടി സമരം തുടര്‍ന്നു. തൊഴിലാളികളില്‍ ചിലരെ മാനേജ്‌മെന്റ് ചാക്കിലാക്കാന്‍ ശ്രമിച്ചെങ്കിലും അതൊന്നും വിജയിച്ചില്ല. പോലീസിന്റെയും ഗുണ്ടകളുടെയും സഹായത്തോടെ മാനേജ്‌മെന്റ് പുറത്തുനിന്നു തൊഴിലാളികളെ കൊണ്ടുവന്നു. കോടതി ഉത്തരവ് സമ്പാദിച്ച് കരിങ്കാലികളെ കൊണ്ടു പണിയെടുപ്പിക്കാന്‍ പരിശ്രമിച്ചു.
സൂപ്പര്‍വൈസര്‍മാരും ചില ജോലികള്‍ ചെയ്തു. ഞങ്ങള്‍ തടയാതിരിക്കാന്‍ പോലീസും ഗുണ്ടകളും കാവല്‍നിന്നു. ഞങ്ങള്‍ ആരെയും തടയാന്‍ പോയില്ല. സമരം തുടങ്ങിയതിന്റെ തലേന്ന് രാത്രി ഞങ്ങള്‍ ചില രഹസ്യതീരുമാനങ്ങള്‍ എടുത്തിരുന്നു. പ്രധാന മെഷീനുകള്‍ മറ്റാര്‍ക്കും സെറ്റുചെയ്യാന്‍ സാധിക്കാത്ത വിധം ചില അഡ്ജസ്റ്റ്‌മെന്റുകള്‍ ചെയ്തിരുന്നു. വളരെ ആക്കുറേറ്റ് ആയ ജോലികള്‍ മറ്റുള്ളവര്‍ക്ക് ചെയ്യാന്‍ പറ്റില്ലെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. യുണിയന്‍ പിളരാതിരിക്കാനാണ് ഞാന്‍ ശ്രദ്ധിച്ചത്. വര്‍ഗബോധം ഉള്ള തൊഴിലാളികള്‍ ഒറ്റക്കെട്ടായി നിന്നു. ദിവസങ്ങള്‍ കടന്നു പോയി. ഗുണ്ടകളില്‍ നിന്നും ഞങ്ങള്‍ക്കു ഭീഷണി ഉണ്ടായി.
ക്വട്ടേഷനെടുത്ത രണ്ട് ഗുണ്ടകള്‍ ഒരു ദിവസം പാതിരാത്രി കഴിഞ്ഞ നേരത്ത് സമരപ്പന്തലിലെത്തി. മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു രണ്ടുപേരും. രണ്ടുപേര്‍ക്കും എന്നെയറിയാം;എനിക്കവരെയും.ഉള്ളില്‍ തട്ടുന്ന ശൈലിയില്‍ ഞാന്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ സംസാരിച്ചപ്പോള്‍ അവരില്‍ നിന്നും ചില രഹസ്യങ്ങള്‍ പുറത്തുവന്നു. എന്നെയും എന്റെ മറ്റൊരു സഹപ്രവര്‍ത്തകനെയും വകവരുത്താനാണ് അവര്‍ ക്വട്ടേഷനെടുത്തത്. എന്നാല്‍ സമരപന്തലില്‍ വരുന്നതിന് മുമ്പുതന്നെ ആ ക്വട്ടേഷനില്‍ നിന്ന് അവര്‍ പിന്‍വാങ്ങിയിരുന്നു. കാരണം ഞങ്ങളുടെ ഉദ്ദേശശുദ്ധിയെപ്പറ്റി അവര്‍ക്കറിയാം. ഞങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തിട്ടാണ് അവര്‍ മടങ്ങിയത്. അധോലോകത്ത് അവരുടെ അധീനതയിലായിരുന്നു ഞങ്ങളുടെ ഫാക്ടറി നില്‍ക്കുന്ന പ്രദേശം. അവരുടെ പ്രൊട്ടക്ഷന്‍ കിട്ടിയത് ഞങ്ങളെ സംബന്ധിച്ചേടത്തോളം ഒരു വലിയ വിജയമായിരുന്നു .
എന്നാല്‍ ഒരു മാസം ശമ്പളം കിട്ടാതായപ്പോള്‍ തന്നെ ഞെരുക്കം തുടങ്ങി. പക്ഷേ ഞങ്ങള്‍ മാനസികമായി കരുത്തു നേടുകയായിരുന്നു. തൊഴിലാളികള്‍ അക്രമത്തിന്റെ പാതയിലേക്ക് തിരിയാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. കാരണം പോലീസ് സ്‌റ്റേഷന്‍ തൊട്ടടുത്ത് ആയിരുന്നു. എന്നിട്ടും ചില സംഭവങ്ങളുണ്ടായി. ഇടക്കിടെ പൊലീസ് സ്‌റ്റേഷനില്‍ കയറിയിറങ്ങേണ്ടിവന്നു. മാനേജ്‌മെന്റ് കൊടുത്ത പരാതികളുടെ പേരിലും കേസ്സുണ്ടായി. ഞങ്ങളുടെ പണിമുടക്കുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പോലീസ് അനാവശ്യമായി ഇടപെടരുത് എന്നാവശ്യപ്പെട്ടുകൊണ്ട് മൈക്കിള്‍ ഫര്‍ണാണ്ടസ് പോലീസ് കമ്മീഷണറെ നേരില്‍ കണ്ട് കത്തുകൊടുത്തിരുന്നു. അദ്ദേഹത്തിന് അടുത്ത് പരിചയമുള്ള ആളായിരുന്നു കമ്മീഷണര്‍. അതിനാല്‍ പിന്നീട് പോലീസില്‍ നിന്നും ഉപദ്രവമുണ്ടായില്ല. മാസം രണ്ടു കടന്നു പോയി. മാനേജ്‌മെന്റൊ ഞങ്ങളോ വഴങ്ങുന്നില്ല. അവസാനം മാനേജ്‌മെന്റ് ചര്‍ച്ചയ്ക്ക് തയ്യാറായി. ആനുകൂല്യങ്ങള്‍ ചിലത് തരാം. പക്ഷെ പിരിച്ചുവിട്ടവരെ ഒരു കാരണവശാലും തിരിച്ചെടുക്കില്ല എന്നായിരുന്നു നിലപാട്. ചര്‍ച്ച വഴിമുട്ടി. സമരം നീണ്ടു. മാസം മൂന്നു കടന്നു പോയി. വരുമാനം ഇല്ലാതെ ഞങ്ങളില്‍ പലരും കുഴങ്ങി. ഒക്ടോബര്‍ രണ്ടാംവാരം ഞാനും മൂന്ന്‌പേരും ഒഴികെ മറ്റു നേതാക്കളെ തിരിച്ചെടുക്കാമെന്നായി ഓഫര്‍. യുണിയന്‍ വഴങ്ങിയില്ല. ഒരാഴ്ച കഴിഞ്ഞപ്പോള്‍ എന്നെ ഒഴികെ എല്ലാവരെയും തിരിച്ചെടുക്കാം എന്നായി മാനേജ്‌മെന്റ്. മരിക്കേണ്ടി വന്നാലും എന്നെ കൈവെടിയില്ലെന്നു തൊഴിലാളികള്‍. സമരം വീണ്ടും നീണ്ടു. ഒക്ടോബര്‍ 28. ആയുധ പൂജയുടെ തലേദിവസം. അതിരാവിലെ ചെയര്‍മാന്‍ എന്നെ കാണാന്‍ സമരപന്തലില്‍ എത്തി.’മിസ്റ്റര്‍ കുമാര്‍ നമ്മള്‍ എന്തിനാണ് ഇങ്ങനെ വഴക്കിടുന്നത് ? പ്ലീസ് കം…ലെറ്റസ് ഡിസ്‌കസ് ആന്‍ഡ് ഫൈനലൈസ് എവരിതിങ് … ഐ വില്‍ എഗ്രീ വാറ്റെവെര്‍ യു സെ !!…. ‘ഞങ്ങള്‍ക്കുണ്ടായ സന്തോഷത്തിന് അതിരില്ല. ഞാന്‍ മൈക്കിളിനെയും നന്ദനയെയും വിവരമറിയിച്ചു. ചെയര്‍മാനുമായി ചര്‍ച്ച നടത്താന്‍ അവര്‍ നിര്‍ദ്ദേശിച്ചു .ഞാനും യൂണിയന്റെ മറ്റു ഭാരവാഹികളും ചെയര്‍മാന്റെ ചേമ്പറിലിരുന്നു. പിരിച്ചുവിട്ടവരെ എല്ലാവരെയും ആ കാലയളവിലെ ശമ്പളത്തോടെ തിരിച്ചെടുക്കണമെന്നായിരുന്നു ഞങ്ങളുടെ പ്രധാന ആവശ്യം. അത് അദ്ദേഹം അംഗീകരിച്ചു. ചാര്‍ട്ടര്‍ ഒഫ് ഡിമാന്‍ഡ്‌സിന്‍മേലുള്ള ചര്‍ച്ച പിറ്റേന്നുതന്നെ ആരംഭിക്കാനും തീരുമാനമായി. വന്‍വിജയമായിരുന്നു ഞങ്ങളുടെ സമരം
(തുടരും)
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.