Follow the News Bengaluru channel on WhatsApp

അഗമ്യഗമനം

ചെറുകഥ 🟡 നവീൻ എസ്

🟡

റിട്ടയർമെൻറ് ബെനിഫിറ്റിൽ നിന്നുമൊരു തുകയെടുത്ത് വീടൊന്ന് പുതുക്കി പണിയണം; ഭാഗമായി കിട്ടിയ അരയേക്കർ നിലത്ത് കൃഷിയിറക്കണം; പെൻഷൻ തുകയും കൃഷിയിൽ നിന്നുള്ള വരുമാനവും കൊണ്ട് കുടുംബത്തോടൊപ്പം സ്വസ്ഥമായി ജീവിക്കണം; അങ്ങനെ നാടും വീടും വിട്ടു നിന്ന കാലത്ത് നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിക്കണം – പട്ടാളക്കുപ്പായമിടീച്ച വി.ഐ.പി. പെട്ടിക്കൊപ്പം ഇങ്ങനെ കുറെ സ്വപ്നങ്ങളും പൊതിഞ്ഞെടുത്താണ്, പട്ടാളത്തിൽ നിന്നും പിരിഞ്ഞതിന്റെ നാലാം നാൾ രാവുണ്ണി നായർ നാട്ടിലേക്ക് വണ്ടി കയറിയത്. പക്ഷെ, നാട്ടിലെത്തിയതിന്റെ പിറ്റേ മാസം, കൃത്യമായി പറഞ്ഞാൽ പെൻഷൻ ആനുകൂല്യങ്ങൾ വന്നോയെന്നറിയാൻ ടൗണിലെ സ്റ്റേറ്റ് ബാങ്കിൽ പോയതിന്റന്ന്, പൊതിയഴിഞ്ഞ് നിലത്ത് വീണ ആ സ്വപ്നങ്ങളെല്ലാം തിരിച്ചെടുക്കാനാവാത്ത വിധത്തിൽ ചിതറിത്തെറിച്ചു പോയി.

പാസ് ബുക്ക് പതിക്കാനായി വരി നിൽക്കുമ്പോഴാണ് നീളൻ ഹാളിന്റെ മറ്റേയറ്റത്ത് നിന്നും പട്ടാളച്ചുവയുള്ള ഹിന്ദി ഉയർന്ന് കേട്ടത്. വരി തെറ്റിക്കുന്ന അന്യഭാഷാ തൊഴിലാളികളെ ബാങ്കിലെ സെക്യൂരിറ്റി ഗാർഡ് വിരട്ടുകയാണ്. പാസ് ബുക്ക് പതിപ്പിച്ച് തിരിച്ചു പോകുമ്പോൾ ഗാർഡ് വാതിൽക്കലുണ്ട്. ഇരട്ടക്കുഴൽ തോക്ക് കാലിനോട് ചാരി നിലത്ത് കുത്തി നിർത്തിക്കൊണ്ട് ചുറ്റും കൂടി നിൽക്കുന്നവരുടെ പലതരം സംശയങ്ങൾക്ക് ക്ഷമയോടെ മറുപടി നൽകുകയാണ്. ഒറ്റ നോട്ടത്തിൽ പ്രായം നാൽപ്പതിന് താഴെ നിക്കും. ഇറുകി കിടക്കുന്ന കാക്കി യുണിഫോറം ശരീരത്തിന്റെ മുഴുപ്പുകൾ വ്യക്തമാക്കുന്നുണ്ട്. തലയിൽ ചെരിച്ചു വെച്ചിരിക്കുന്ന ചുവന്ന തൊപ്പിയിലും തോളറ്റങ്ങളിലും ബാങ്കിന്റെ മുദ്രകൾ തിളങ്ങുന്നു. നെഞ്ചിൽ സ്റ്റീൽ നെയിം ബോർഡ്. തോക്കിലേക്കുള്ള ബുള്ളറ്റ് സൂക്ഷിക്കുന്ന ലെതർ പൗച്ച് വീതിയുള്ള ബെൽറ്റിൽ കൊരുത്തിട്ടിട്ടുണ്ട്. നെഞ്ച് വിരിച്ചു നിൽക്കുന്ന ആ നിൽപ് നോക്കി നിൽക്കെ, ചില്ലുകൂട്ടിലിരിക്കുന്ന മാനേജരല്ല തോക്കുധാരിയായ ആ സെക്യൂരിറ്റി ഗാർഡാണ് യഥാർത്ഥത്തിൽ ബാങ്ക് ശാഖ ഭരിക്കുന്നതെന്ന ഒരു പട്ടാളച്ചിന്ത നായരുടെ തലയിലൂടെ ഒന്നോടിക്കയറിയിറങ്ങിപ്പോയി. തിരക്കൊന്നൊഴിഞ്ഞപ്പോൾ നായർ അയാളോട് പോയി സംസാരിച്ചു.

ഊഹം തെറ്റിയില്ല; എക്സാണ്. എക്സ്റ്റൻഷനെടുക്കാതെ മുപ്പത്തഞ്ചാം വയസ്സിൽ തന്നെ പിരിഞ്ഞു പോന്നു. ബാങ്കിൽ കയറിയിട്ട് ഇപ്പോൾ രണ്ട് വർഷമാകുന്നു.

“പതിനെട്ട് തെകഞ്ഞപ്പോ യൂണീഫോമിട്ടതാ. ഇട്ട് ഇട്ട് അത് മേത്തെ തൊലി പോലങ്ങായി. പിന്നെ അതൂരുമ്പോ ഒന്നൂടാത്ത പോലൊരു തോന്നലാ. അതോണ്ട് ലീവിന് വരുമ്പോ പോലും യൂണിഫോമിന്റെ ഷർട്ടിട്ടാ പുറത്തിറങ്ങാറ്. പിരിഞ്ഞിട്ടും അങ്ങനെ തന്നെ നടന്നപ്പോ ആളോള് മക്കാറാക്കി തുടങ്ങി. ഇന്റെ വെഷമം കണ്ട് ഭാര്യയാ ഇന്നക്കൊണ്ട് ഇപ്പണിക്ക് അപേക്ഷിപ്പിച്ചേ. കുറേക്കാലം ജനങ്ങടെ ജീവന് കാവല് നിന്നില്ലേ. ഇപ്പോ അവരടെ സ്വത്തിന് കാവല് നിക്കുന്നു. അതൊരു ചില്ലറ കാര്യല്ലല്ലോ…. അല്ലേ സാബ്ജീ…?”

മറുപടിയായി ഒരു പൊള്ളച്ചിരി ചിരിച്ച് അയാൾ യാത്ര പറഞ്ഞിറങ്ങി. റിട്ടയറായി നാട്ടിലെത്തി ഒരു മാസാവുമ്പോഴേക്കും തനിക്കുണ്ടായ തോന്നലുകളാണല്ലോ ആ ചെറുപ്പക്കാരൻ ഗാർഡ് പറഞ്ഞതെന്ന ചിന്ത നായരെ ശരിക്കുമൊന്നുലച്ചു. ലീവിന് വരുമ്പോഴുള്ളത് പോലെയൊന്നുമല്ല; നാട്ടിലിറങ്ങി നടക്കുമ്പോൾ മിലിട്ടറി ക്വോട്ടയിൽ കുപ്പി പറഞ്ഞ് വെച്ച ഒന്ന് രണ്ട് പേര് സലാം വെക്കുമെന്നല്ലാതെ വേറാർക്കും ഒരു മൈൻഡില്ലാത്ത പോലെ. യൂണിഫോമില്ലാതായതോടെ നാട്ടിൽ മാത്രമല്ല വീട്ടിലും തനിക്ക് കാര്യമായ വിലയിടിവ് സംഭവിക്കുന്നുണ്ട് എന്ന തോന്നൽ അയാളുടെ ഉറക്കം കെടുത്തി. അങ്ങനെ ഉറക്കം കിട്ടാത്ത ഒരു രാത്രിയുടെ അവസാനത്തിൽ സുപ്രധാനമായ ആ തീരുമാനമെടുത്തതിന്റെ സുഖാലസ്യത്തിൽ അയാൾ സുഖമായി ഉറങ്ങി.

സർക്കാർ സ്ഥാപനങ്ങളിൽ മാത്രമേ ജോലി ചെയ്യൂ എന്നൊരു നിലപാട് തുടക്കത്തിൽ അയാൾക്കുണ്ടായിരുന്നു. എന്നാൽ, തന്റെ പ്രായം അതിനുള്ള യോഗ്യതാ പരിധി എന്നേ മറികടന്നു എന്ന തിരിച്ചറിവിലാണ് നഗരത്തിലെ ഒരു ഏജൻസിയിൽ അയാൾ പേര് റജിസ്റ്റർ ചെയ്തത്. ആദ്യമാദ്യം വന്നതെല്ലാം ഷോപ്പിങ്ങ് മാളുകളിലേക്കും അപാർട്ട്മെൻറ് സമുച്ചയങ്ങളിലേക്കുമുള്ള വിളികളാണ്. അതെല്ലാം താൽപര്യമില്ലെന്ന് പറഞ്ഞ് ഒഴിവാക്കി. ഒടുവിൽ മനസ്സില്ലാ മനസ്സോടെ ഒരു ആശുപത്രിയിൽ ഡൂട്ടിക്ക് ചേർന്ന് രണ്ടാഴ്ച്ച തികഞ്ഞപ്പോഴാണ് എജൻസിയിൽ നിന്നും വിളി വന്നത്. സ്റ്റേറ്റ് ബേങ്ക് ഏടിഎമ്മുകളുടെ സുരക്ഷ സ്വകാര്യ ഏജൻസിയെ ഏൽപ്പിച്ചത്രേ. “അന്ന് നിങ്ങൾ ജനങ്ങളുടെ ജീവന് കാവല് നിന്നു; ഇന്ന് മുതൽ അവരുടെ സ്വത്തിനും.” ജോലിക്കുള്ള നിയമന ഉത്തരവ് നൽകി കൊണ്ട് ഏജൻസിയിലെ സൂപ്പർവൈസറായ എക്സ് മിലിട്ടറിക്കാരൻ പറഞ്ഞത് കേട്ട് നായർ അറ്റൻഷനിൽ നിന്നൊരു സല്യൂട്ടടിച്ചു പോയി. ബാങ്കിലുള്ളതിന്റെയത്ര വരില്ലെങ്കിലും ഏടിഎമ്മിനകത്തുള്ളതും പൊതുജനത്തിന്റെ സ്വത്താണല്ലോ. അങ്ങനെ, ഏജൻസിയുടെ സ്റ്റീൽ മുദ്ര പതിച്ച യൂണിഫോമും തൊപ്പിയും ബെൽട്ടും ധരിച്ച് രാവുണ്ണി നായർ നഗരത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്റ്റേറ്റ് ബാങ്ക് ഏടിഎമ്മിന് കാവൽ നിന്നു തുടങ്ങി.

ഡേയും നൈറ്റുമായി ഡ്യൂട്ടികൾ മാറി മാറി വന്നു. മുമ്പ് വർഷത്തിൽ ഒന്നോ രണ്ടോ തവണ നാട്ടിൽ വരുമ്പോൾ കിട്ടിയിരുന്ന ചൂട് ഭാര്യയുടെ ശരീരത്തിനില്ലെന്ന് തോന്നിത്തുടങ്ങിയതോടെ നൈറ്റ് ഡ്യൂട്ടി രാവുണ്ണി നായർക്കൊരു പ്രശ്നമല്ലാതായി. എന്തിന്, നൈറ്റല്ലാത്ത രാത്രികളിൽ പോലും ഡ്യൂട്ടിയുടെ പേരും പറഞ്ഞ് അയാൾ വീട്ടിൽ നിന്നിറങ്ങി. നഗരത്തിൽ സമയം കൊല്ലാനുള്ള ചില എർപ്പാടുകളെല്ലാം അപ്പോഴേക്കും അയാൾ കണ്ടെത്തിയിരുന്നു. എങ്കിലും അന്നത്തെ ദിവസം, ഡേ ഡ്യൂട്ടി തീരും വരെ പിടിച്ചു നിൽക്കാനുള്ള ക്ഷമയില്ലാതെ, പതിവിലേറെ മദ്യപിച്ചാണ് അയാൾ വീട്ടിലേക്കു പുറപ്പെട്ടത്.

അയാളുടെ വീട് നിൽക്കുന്നത് ഒരു കുന്നിൻ പ്രദേശത്താണ്. മണ്ണെടുപ്പുകാരുടെ ഉരുക്ക് നാക്കുകൾ ഇനിയും രുചിച്ചു തുടങ്ങിയിട്ടില്ലാത്തതിനാൽ കുന്ന് കുന്നായി തന്നെ തലയുയർത്തി നിൽക്കുന്നുണ്ട്. നിലത്തുറക്കാത്ത കാലുകൾ വെച്ച് കുത്തനെയുള്ള കയറ്റത്തിലൂടെ സൈക്കിൾ ചവിട്ടി കയറ്റുക അൽപം ക്ലേശകരമായിരുന്നു. കുന്നിനെ ചുറ്റിപ്പോകുന്ന മൺപാതയിലൂടെ സൈക്കിളുമുന്തി ആടിയാടി അയാൾ നടന്നു. ഇരുട്ട് വിരിച്ചിട്ട നിശബ്ദതയുടെ പുതപ്പിൽ തുരുമ്പെടുത്ത് തുടങ്ങിയ സൈക്കിള്‍ച്ചങ്ങലയുടെ മുറുമുറുപ്പുകൾ മുഴച്ചു നിന്നു. ഉള്ളിലെ മദ്യത്തിനേക്കാൾ ലഹരി പകർന്ന ചിന്ത അയാളുടെ ധമനികളില്‍ ചൂട് പടര്‍ത്തി. ആ മകരക്കുളിരിലും അയാള്‍ വിയര്‍ത്തൊഴുകി.

അയാളുടെ വീടിരിക്കുന്ന കുന്നിൻപുറം സാങ്കേതികമായി നഗരപ്രദേശമാണ്. കുന്നിനെ ചുറ്റിയൊഴുകുന്ന പുഴയായിരുന്നു പഴയ അതിർത്തി. പുഴക്ക് കുറുകെ പാലം വന്നതോടെ, നഗരസഭ ഭരിക്കുന്ന പാർട്ടിക്ക് ഭൂരിപക്ഷമുള്ള ഈ പ്രദേശം സ്വാഭാവികമായും നഗരത്തോട് ചേർക്കപ്പെട്ടു. വാതിൽപ്പടിയിലെ വീട്ടു നമ്പറെഴുതിയ മഞ്ഞ ബോർഡിന് മേലെ നീലയും വെള്ളയും നിറമുള്ള ബോർഡ്‌ പതിച്ചതും കെട്ടിട നികുതി വർധിച്ചതുമൊഴിച്ചാൽ ആ പ്രദേശം നഗരത്തിന്റെ പകിട്ടൊന്നുമേൽക്കാതെ കുഗ്രാമമായി തന്നെ നില നിന്നു. എങ്കിലും, എന്നെങ്കിലും, നഗരത്തിന്റെ കൈകൾ നീണ്ട് നീണ്ട് അവിടെയെത്തുമെന്നുറപ്പുള്ള ദീർഘദർശികൾ അവിടെ സ്ഥലം വാങ്ങിയിടാൻ മത്സരിച്ചതോടെ സ്ഥലത്തിനൊക്കെ മോഹവിലയായി. നാട്ടിലെ പറമ്പും വീടും നിലവും വിറ്റ കാശ് മുഴുവൻ കൊടുത്തിട്ടും രണ്ട് മുറി വീടുള്ള അഞ്ച് സെന്റ് സ്ഥലമാണ് നായർക്ക് വാങ്ങാനായത്. അവിടെ ഭാര്യ സുമക്കും മകൾ കുക്കുവുമൊത്താണ് താമസം. അല്ല; കഴിഞ്ഞ ഒരു മാസമായി സുമയുടെ കുഞ്ഞമ്മയുടെ മകൾ ശാലുവും അവർക്കൊപ്പമുണ്ട്.

ഒരു ബന്ധുവിന്‍റെ വിവാഹത്തില്‍ പങ്കെടുക്കാനായി നാട്ടിൽ പോയി തിരികെ വരുന്ന വഴി കുഞ്ഞമ്മയുടെ വീട്ടില്‍ കയറണമെന്നത് സുമയുടെ നിർബന്ധമായിരുന്നു. പട്ടാളത്തിലായിരുന്ന കാലമത്രയും അവൾക്കും മകൾക്കും കുഞ്ഞമ്മയും ചിറ്റപ്പനുമായിരുന്നു കൂട്ടിരുന്നതെന്ന സെന്റിമെൻസിൽ മനസ്സില്ലാ മനസ്സോടെ അയാൾക്ക് വഴങ്ങേണ്ടി വന്നു.

“ഓള് ഞാളെ കൂടെ പോന്നോട്ടെ… കുക്കൂന്‍റെ സ്കൂളില് ചേരാലോ”

പത്താം തരം പാസ്സായി നിൽക്കുന്ന മകളെ, ഉന്നത പഠന സൗകര്യമില്ലാത്ത ആ മലയോര ഗ്രാമത്തിനു പുറത്തയച്ചു പഠിപ്പിക്കുന്നതിനെ പറ്റിയോർത്തു വശംവദരായ കുഞ്ഞമ്മക്കും ചിറ്റപ്പനും മുന്നിൽ സുമയാണ് ആ പോംവഴി അവതരിപ്പിച്ചത്. ബന്ധം കൊണ്ട് സുമയുടെ സഹോദരിയാണെങ്കിലും കുക്കുവിൻറെ അതേ പ്രായമാണ് ശാലുവിനും. രാവുണ്ണി നായരുടെ വരവോടെ വീട്ടു ജോലിയിലുണ്ടായ ക്രമാതീതമായ വർധനവും നഗരത്തിൽ ഒരു ജോലിക്കാരിക്ക് കൊടുക്കേണ്ടി വരുന്ന തുകയുടെ വലുപ്പവും ആ ദയാവായ്‌പിനു പിന്നിൽ സുമ സമർത്ഥമായി ഒളിപ്പിച്ചു.

അവരുടെ സംഭാഷണം കേട്ടു കൊണ്ടാണ്, തെളിഞ്ഞ ചിരിയുമായി ശാലു പുറത്തേക്കു വന്നത്. പ്രായത്തിൽ കവിഞ്ഞ വളർച്ചയുള്ള അവളുടെ ശരീരം രാവുണ്ണി നായരിൽ നിന്നുയർന്ന എതിർപ്പിന്‍റെ മുരൾച്ചയെ സമ്മതത്തിന്‍റെ മൂളലായി പരുവപ്പെടുത്തി. ഏതായാലും അച്ചനമ്മമാരുടെ ഉള്ളിലിരുപ്പ് അറിയാതിരുന്ന കുക്കു ഒരു കൂട്ട് കിട്ടിയതിന്‍റെ സന്തോഷത്തിലായിരുന്നു. അങ്ങനെ അന്ന് തൊട്ട് ശാലുവും ആ കൊച്ചു വീട്ടിലെ അംഗമായി.

കുക്കുവിന്‍റെ പരീക്ഷ കഴിഞ്ഞതിനാൽ വീട്ടിലൊന്നു പോയിട്ട് വരാമെന്ന് ഇന്നലെ രാത്രിയിലാണ് സുമ പറഞ്ഞത്.

“എല്ലണം കൂടെ പെറ്റു കെടക്കാൻ പോയാ ഞാനിവിടെ പട്ടിണി കെടക്കാനാ?”- എന്ന രാവുണ്ണി നായരുടെ ചോദ്യത്തിന് മറുപടിയായി ശാലുവിനെ അവിടെ നിർത്തിയാണ് അന്ന് ഉച്ചക്കത്തെ ബസ്സിന് സുമയും മകളും പോയത്. അതു തന്നെയാണ് അയാളാഗ്രഹിച്ചതും. ദര്‍ശന സുഖവും സ്പര്‍ശന സുഖവുമല്ലാതെ ‘കാര്യമായൊന്നും’ നടക്കാത്തതില്‍ അയാള്‍ക്ക്‌ ചെറുതല്ലാത്ത അമര്‍ഷമുണ്ടായിരുന്നു. ശാലു വന്നു കയറിയ നാൾ മുതൽ ഇങ്ങനെ ഒരവസരത്തിനായി കാത്തിരിക്കുകയായിരുന്നു അയാൾ.

പടികടന്നതും അയാള്‍ സൈക്കിള്‍ മുറ്റത്തിന്റെ ഒരരികിലേക്ക് മറിച്ചിട്ടു. നെറ്റിയിലൊഴുകുന്ന വിയര്‍പ്പുചാല്‍ വിരലുകൊണ്ട് വടിച്ചെറിഞ്ഞ് ഇടറുന്ന കാല്‍വെയ്പ്പുകളോടെ അയാള്‍ പിന്നാമ്പുറത്തേക്ക് നടന്നു. താക്കോൽ അമ്മിക്കല്ലിനടിയിലുണ്ടാകും. സമയവും കാലവും തെറ്റിയുള്ള അയാളുടെ വരവിലും പോക്കിലും ഉറക്കം നഷ്ടപ്പെടാതിരിക്കാൻ സുമ ഏർപ്പാടാക്കിയ ക്രമീകരണമാണത്.

താക്കോല്‍ പരതിയെടുത്ത് അടുക്കള വാതിൽ തുറന്ന അയാൾ അകത്തെ ഇരുട്ടിലൂടെ ശബ്ദമുണ്ടാക്കാതെ നടന്നു. അകത്തെ മുറിയിൽ നിന്നും നനുത്ത കൂർക്കംവലി കേൾക്കാനുണ്ട്. അതോടൊപ്പം ഉയർന്നു താഴുന്ന മാറിടത്തെ കുറിച്ചുള്ള ചിന്ത അയാളെ ഉന്മത്തനാക്കി.

കുതറി മാറിയ അവൾ ശബ്ദമുയർത്താൻ തുടങ്ങുമ്പോഴേക്കും അയാളുടെ ബലിഷ്ഠമായ കൈപ്പത്തി അവളുടെ വായ പൊത്തിക്കഴിഞ്ഞിരുന്നു. ഏറെ നേരത്തെ മൽപ്പിടിത്തത്തിനൊടുവിൽ അവളുടെ ശരീരം കാലുകൾക്കിടയിൽ പിടഞ്ഞു നിശ്ചലമാകുന്നത് അയാളറിഞ്ഞു. അപ്പോഴേക്കും മദ്യത്തിന്‍റെയും കാമത്തിന്‍റെയും ലഹരി അയാളിൽ നിന്നുമൂർന്നു പോയിരുന്നു. അതോടെ പച്ച മനുഷ്യനായിത്തീർന്ന അയാളെ ഭയം ഗ്രഹിച്ചു.

വാതിൽ തുറന്നു മുറ്റത്തിറങ്ങി നിന്നു കിതക്കുന്ന അയാളുടെ മുഖത്തേക്കാണ് ടോർച്ചിന്‍റെ വെട്ടം വന്നു വീണു.

“പേടിപ്പിച്ചു കളഞ്ഞല്ലോ മനുഷ്യാ…..”

അയല്പക്കത്തു നിന്നും സീരിയൽ കണ്ടു വരുന്ന സുമയാണ്.

“നീ….നീ….പോയില്ലേ….?”

വിറയ്ക്കുന്ന താടിയെല്ലുകള്‍ക്കിടയിലൂടെ വാക്കുകൾ ചിതറി വീണു.

“ഓ..ഞാള് സ്റ്റാൻഡിലെത്തിയപ്പോണ്ട് ചിറ്റപ്പൻ ആസ്പത്രീലാന്നും പറഞ്ഞു കുഞ്ഞമ്മ വിളിക്കുന്നു. പിന്നെ നേരെയിങ്ങ് വന്നാ പെണ്ണിനെ പറഞ്ഞു വിട്ടു. ഇങ്ങളെ പിന്നെ വിളിച്ചാ കിട്ടൂല്ലല്ലോ; കലക്ടറുദ്യോഗല്ലേ. മ്മക്കെന്തായാലും നാളെ ആടെയൊന്ന് പോണം. പറഞ്ഞേക്കാം.”

കണ്ണില്‍ ഇരുട്ട് പടരുന്നത് അയാളറിഞ്ഞു.

“അല്ല കുക്കു ഇത് വരെ എണീറ്റില്ലേ….? മോളേ…ഡീ….”

ഉച്ചത്തില്‍ വിളിച്ചു കൊണ്ട് സുമ അകത്തേക്കു കയറിപ്പോയി.

ചുറ്റിലും തിങ്ങിക്കിടക്കുന്ന കൊഴുത്ത ഇരുട്ടിലേക്ക് അയാള്‍ അലിഞ്ഞില്ലാതായി.

നവീൻ എസ് എഴുതിയ കഥകൾ ഇവിടെ വായിക്കാം


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.