ലഡ്ഡുവിലെ ‘നെയ് മായം’ – രാഷ്ട്രീയ മറിമായങ്ങളും
ലേഖനം ◾ വല്ലപ്പുഴ ചന്ദ്രശേഖരൻ

എന്‍.ഡി.എയുടെ നൂറാംദിന ആഘോഷത്തിൻ്റെ ഭാഗമായി വിജയവാഡയിൽ തെലുഗു ദേശം പാർട്ടി(ടിഡിപി)യുടെ സമ്മേളനത്തിൽ വെച്ച് പാർട്ടി നേതാവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായഡു നടത്തിയ വിവാദപരമായ പ്രസ്താവന ഇന്ത്യയിലും ലോകമെമ്പാടുമുള്ള കൊടിക്കണക്കിന് ബാലാജി ഭക്തരിൽ അത്യന്തം സംഭ്രമവും അമ്പരപ്പും ഉളവാക്കിയിട്ടുണ്ട്. തിരുമല തിരുപ്പതി ശ്രീ. വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലെ പ്രധാനപ്പെട്ട പ്രസാദമായ ലഡ്ഡു തയ്യാറാക്കുന്ന നെയ്യിൽ മൃഗക്കൊഴുപ്പിൻ്റെയും മറ്റും അംശങ്ങളുണ്ട്, മായം ചേർക്കൽ നടന്നിട്ടുണ്ട് എന്നതായായിരുന്നു അത്. ഈ വെളിപ്പെടുത്തൽ ഏറെ പ്രസിദ്ധിയാർജിച്ച തിരുപ്പതി പ്രസാദത്തിന്റെ മാധുര്യം ‘കൈപ്പായി' മാറിയതും ലഡുവിലെ ‘നെയ് മായം രാഷ്ട്രീയമറിമായം' ആയതും പെട്ടെന്നായിരുന്നു.
ആരാധനാലയങ്ങൾ ആഴത്തിലുള്ള വിശ്വാസത്തിൽ നിക്ഷിപ്തമാണ്. അത് ചൂഷണം ചെയ്യാനുതകുന്ന തരത്തിലാണ് വിഖ്യാത ഹിന്ദു ക്ഷേത്രമായ തിരുപ്പതിയിലെ ലഡ്ഡു പ്രസാദത്തിൽ മായം ചേർത്തെന്ന വാർത്ത പുറത്തുവരുന്നത്. മൃദുലവിശ്വാസവികാരങ്ങളെ വൃണപ്പെടുത്തുന്നതിനു പിന്നിലുള്ള പ്രത്യേക രാഷ്ട്രീയ സന്ദർഭവും ഇവിടെ ശ്രദ്ധേയമാണ്.
ജനാധിപത്യത്തിൽ പ്രതിപക്ഷത്തിന്റെ ഉന്നത സ്ഥാനത്തെ മാനിക്കാതെ ഏകപക്ഷീയമായി ബില്ലുകൾ പാസ്സാക്കിയും ഭിന്നാഭിപ്രായങ്ങളെ തൃണവൽക്കരിച്ചും വിമർശകരെ കേസുകളിൽ കുടുക്കിയും തിമിർത്താടിയ ഒരുദശകഭരണത്തിനു ശേഷം നടന്ന ലോകസഭാ തിരഞ്ഞെടുപ്പിലെ ജനവിധി ബിജെപിയെ ന്യൂനപക്ഷമാക്കി മൂക്കുകയറിട്ട വേളയിലാണ് സഖ്യകക്ഷി ടിഡിപിയുടെ പ്രസ്താവനയെത്തിയത്.
തിരുപ്പതി ക്ഷേത്രട്രസ്റ്റിന്റെ അഴിമതിക്കഥകൾ പുത്തരിയൊന്നുമല്ല. ടിഡിപിയുടെ കാലത്ത് 15 തവണയോളം ഗുണനിലവില്ലാത്ത നെയ്യ് തിരസ്കരിച്ചുവെങ്കിൽ തന്റെ ഭരണകാലത്ത് 18 തവണയാണ് ഇതുണ്ടായത് എന്ന് മുൻമുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ ജഗന്‍ മോഹന്‍ റെഡ്ഡി സ്വയംന്യായീകരിക്കുമ്പോൾ വ്യക്തമാകുന്നത് കാലാകാലങ്ങളിൽ പ്രതിപക്ഷവും ഭരണപക്ഷവും മാറിമാറി ഭരണത്തിലെത്തുമ്പോൾ നടത്തുന്ന രാഷ്ട്രീയ പഴിചാരലുകൾ ലഡ്ഡുവിന്റെ കാര്യത്തിലും നടക്കുന്നു; ടിടിഡിയിൽ (തിരുമല തിരുപ്പതി ദേവസ്ഥാനം ട്രസ്റ്റ് ബോർഡ്) ഇതൊരു സാധാരണ സംഭവമാണെന്നുമാണ്. എന്നാൽ വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തി ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടുവാൻ നൂറാംദിന ആഘോഷത്തിൽ ഭരണനേട്ട അവകാശങ്ങൾ ഒന്നുമില്ലാത്തതുകൊണ്ടാണ് ചന്ദ്രബാബു നായിഡു തെറ്റായ വെളിപ്പെടുത്തലുകളുടെ രാഷ്ട്രീയതന്ത്രം പയറ്റുന്നതെന്ന റെഡ്ഡിയുടെ ആക്ഷേപത്തിൽ ശരികളുണ്ട്.
നെയ്യിലെ ‘മായ പ്രസ്താവന' യുടെ രാഷ്ട്രീയത്തെ ചോദ്യംചെയ്ത മുൻ ഭരണകക്ഷി വൈ എസ് ആർ കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായിരുന്ന ജഗൻ മോഹൻ റെഡ്ഡി നായിഡുവിന് കർക്കശമായ താക്കീത് നൽകണമെന്നു പ്രധാനമന്ത്രിക്കു കത്തെഴുതിയെങ്കിലും എൻഡിഎ സഖ്യകക്ഷികളുടെ നിയന്ത്രണത്തിൽ ഭരണം നിലനിർത്തുമ്പോൾ, ചന്ദ്രബാബു നായിഡുവിനെ പ്രീണിപ്പിക്കുക, പ്രത്യുപകാരങ്ങൾ നൽകുക മാത്രമേ മോദി സർക്കാറിന് ഇപ്പോൾ ഗത്യന്തരമുള്ളൂ. റെഡ്ഡിയുടെ കത്ത് ഡൽഹിയിലെ ചവറ്റുകൊട്ടയിലായിരിക്കും ഇനി വിശ്രമിക്കുക.
അവസരത്തിനനുയോജ്യമായി ലഭ്യമാകുന്ന അജണ്ടകളെ കൃത്യവുമായി നടപ്പാക്കുവാൻ കഴിവുള്ള എണ്ണയിട്ട സംഘടനാ സംവിധാനമാണ് ബിജെപിയുടേത്. സഖ്യകക്ഷിയിൽ നിന്നു തന്നെ യന്ത്രത്തിനുള്ള ഊർജ്ജവും ലഭ്യമായി. സംഭവം ഗൗരവവും ഞെട്ടിപ്പിക്കുന്നതുമായതെന്ന് അന്വേഷണം വേണമെന്നും ബിജെപി മന്ത്രിമാരിൽ നിന്നും ആവശ്യം ഉയർന്നതോടെ കേന്ദ്ര ഉടനടി അന്വേഷണവും ചന്ദ്രബാബു നായിഡു തന്റെ വക പ്രത്യേക അന്വേഷണവും പ്രഖ്യാപിച്ചു.
അനിയന്ത്രിതമായി വളർന്ന വിവാദത്തോടൊപ്പം പരാമർശങ്ങൾ ഗൗരവപരമാണെന്നും നിഷ്പക്ഷ അന്വേഷണം വേണം, ഇതിൽ രാഷ്ട്രീയമില്ല, വിശ്വാസികളുടെ വികാരത്തെ മാനിക്കുന്നു, സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ്സും പങ്കുചേർന്നു. എന്നാൽ വിവാദത്തിലും അന്വേഷണത്തിലും വ്യക്തമായ രാഷ്ട്രീയനിറം കാണാം എന്നത് വേറെ കാര്യം.
പരിഹാരങ്ങളും പ്രായശ്ചിത്തവും
സനാതനധർമ്മത്തെയും ഹിന്ദുധാർമികമൂല്യങ്ങളെയും അശുദ്ധമാക്കുന്ന നടപടികളിൽ താൻ ഏറെ അസ്വസ്തനാണ്. ലോകമെമ്പാടുമുള്ള ഹിന്ദുക്കൾ, നയതന്ത്രജ്ഞർ ഹിന്ദുമതാധിപർ, നിയമജ്ഞർ മാധ്യമങ്ങളും സാധാരണ ജനങ്ങളും ഇതിനെതിരെ ഒന്നിച്ച ശബ്ദമുയർത്തണമെന്നും സനാതന ധർമ്മരക്ഷണ ബോർഡ് അഖിലേന്ത്യാ തലത്തിൽ രൂപപൽക്കരിക്കണമെന്നും തീവ്രഹിന്ദുത്വരാഷ്ട്രീയത്തിന് ശക്തിപകരുന്ന മേമ്പൊടി ഭാഷ്യങ്ങളുമായി ചന്ദ്രബാബു നായഡു കൊളുത്തിയ വിവാദതീപ്പൊരി ഉപമുഖ്യമന്ത്രി പവൻ കല്യാൺ വികാരപരമായി ഏറ്റെടുത്തു. ക്ഷേത്രത്തിനേറ്റ അശുദ്ധിയക്ക് പരിഹാരമെന്ന നിലയിൽ സ്വയം പ്രാശ്ചിത്തത്തിനായി 11 ദിവസത്തെ ദീക്ഷ ആരംഭിച്ചു. മാത്രമല്ല, മുൻ ഭരണകക്ഷി വൈ എസ് ആർ കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായിരുന്ന ജഗൻ മോഹൻ റെഡ്ഡിയുടെ കാലത്ത് നൽകിയ കോൺട്രാക്റ്റ് അഴിമതികാരണമാണ് ‘അശുദ്ധ‘ നെയ്യ് എത്തിയത് എന്ന് ആവർത്തിക്കുവാൻ മറന്നതുമില്ല.
വെങ്കിടേശ്വര സ്വാമിയുടെ പ്രതിഷ്ഠയ്ക്ക് മുമ്പിൽ പ്രതിജ്ഞയെടുക്കുവാൻ മുൻകാല ടിഡിപി ചെയർപേഴ്സൺമാർ ഒരുങ്ങി. ഭരണഘടനയോടും ദൈവത്തിൻറെയും പേരിൽ സത്യവാചകം ചൊല്ലിയവർ തന്നെയാണ് ബാലാജിയുടെ മുമ്പിലും പ്രതിജ്ഞയെടുക്കുമെന്ന് സധൈര്യം പ്രഖ്യാപിച്ചിച്ചത്.
തന്ത്രിമാർ, ബ്രാഹ്മണ സഭകൾ ബിജെപി സംഘപരിവാരങ്ങളും രംഗത്തെത്തി. മുൻ ബിജെപി എം.പി സുബ്രഹ്മണ്യൻ സ്വാമി സുപ്രീംകോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം വേണമെന്ന ആവശ്യവുമായി രംഗത്തുണ്ട്.
കഴിഞ്ഞ ഭരണകാലത്ത് എ.പി.എസ്.ആർ.ടി ബസ് ടിക്കറ്റിന്റെ മറുപുറത്ത് യെറുശലേമിലിക്കുള്ള തീർത്ഥയാത്രയ്ക്കുള്ള പരസ്യം അച്ചടിച്ചതു ബിജെപി അവസരമായെടുത്തു. മതപരിവർത്തന ശ്രമങ്ങൾ തുടങ്ങിയ ആക്ഷേപങ്ങൾ ബിജെപി കരുവാക്കുന്നത് ജഗൻമോഹൻ റെഡ്ഡി ഒരു ക്രിസ്ത്യാനി ആയതുകൊണ്ടാണ്. സഖ്യകക്ഷിയായ ടിഡിപിയുടെ സഹായത്തോടെയാണ് ആന്ധ്രയിൽ ഇതു പ്രയോജനപ്പെടുത്തുവാൻ ഒരവസരം ലഭിച്ചു.
എന്നാൽ ഈ വിവാദങ്ങളെ തുടർന്നുള്ള ദിവസങ്ങളിൽ തിരുപ്പതിയിലെ പ്രധാന പ്രസാദമായ ലഡ്ഡുവിന്റെ വില്പനയ്ക്കോ ക്ഷേത്രത്തിലേക്കുള്ള ഭക്തരുടെ തിരക്കിനോ കുറവില്ല എന്നതും ഏറെ ശ്രദ്ധേയം.
വിശ്വാസവികാരവും തിരഞ്ഞെടുപ്പുകളും
തിരുപ്പതി ലഡുവിലെ മായം ചേർക്കൽ പ്രശ്‌നം പ്രത്യക്ഷത്തിൽ വളരെ ഗൗരവമുള്ളതാണ്. അത് ഗുണനിലവാര നിയന്ത്രണ സംവിധാനങ്ങളുടെ അപര്യാപ്തതകളിൽ പരിമിതപ്പെടുത്തുന്നതിന് പകരം വിവാദത്തെ വിശാസവികാരമായി മാറ്റി ഹരിയാന – കാശ്മീർ, വരാനിരിക്കുന്ന മഹാരാഷ്ട്ര തിരഞ്ഞെടുപ്പുകൾ വരെ കത്തിച്ചു നിലനിർത്തുവാനും വോട്ടുകൾ നേടാനുമുള്ള ഇടുങ്ങിയ രാഷ്ട്രീയത്തിന്റെ ഉത്തമ തെളിവാണ്. അധികാരം നിലനിർത്താൻ ബി.ജെ.പി കടുത്ത വെല്ലുവിളികൾ നേരിടുന്ന ഈ ഘട്ടത്തിൽ ലഭ്യമാകുന്ന ഇത്തരം ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാക്കുന്നത് നിരുത്തരവാദപരവും ആശങ്കകൾ ഉയർത്തുന്നതുമാണ്.
ഭക്ഷണത്തിലെ മായങ്ങളും കേന്ദ്ര സംസ്ഥാന നടപടികളും
പാർലമെൻ്റിൽ കഴിഞ്ഞ ഓഗസ്റ്റിൽ, പങ്കിട്ട ഡാറ്റ പ്രകാരം 2022-23 കാലയളവിൽ പരിശോധിച്ച ഭക്ഷണ സാമ്പിളുകളിൽ 25 ശതമാനത്തിലധികവും മായം കലർന്നതാണെന്ന് ആധികാരികമായി സ്ഥിരീകരിച്ചതാണ്. മായം ചേർക്കൽ നടന്നതിനെതിരെ കൂടുതൽ ശാസ്ത്രീയമായ അന്വേഷണമാണ് ആവശ്യം. എന്തെല്ലാം ഗുണനിലവാര പരിശോധനകൾ നിലവിലുണ്ട്? എത്രതവണ നിരീക്ഷിക്കുന്നു ? നിരീക്ഷിക്കുന്നവർ നടപടിയെടുക്കുന്നുണ്ടോ ? ഇതാരു ചെയ്യുന്നു? ഭരിച്ചവരോ ഭരിക്കുന്നവരോ? ഉന്നത ഉദ്യോഗസ്ഥരോ? ജീവനക്കാരോ? രാഷ്ട്രിയ ലാഭത്തിനും തിരഞ്ഞെടുപ്പ് വിജയങ്ങൾക്കും താത്ക്കാലിക നേട്ടങ്ങൾക്കായുള്ള ഇത്തരം അജണ്ടകൾ ജനങ്ങളിലേക്ക് വിഷലിപ്തമാക്കുന്നവരോ? ചോദ്യങ്ങൾ വളരെ പ്രധാനമാണ്.
മായംകലർന്ന ഭക്ഷണം ഇന്ത്യയിൽ എത്രത്തോളം സാധാരണമാണെന്നും അതിൽ കാര്യമൊന്നും ഇതുവരെ കേന്ദ്ര സർക്കാർ ചെയ്തിട്ടില്ലെന്നും തിരുപ്പതി ലഡ്ഡു വിവാദം ഓർമ്മിപ്പിക്കുന്നു. പ്രശ്‌നം പരിഹരിക്കുന്നതിനു പകരം പരസ്പരം ചേരിതിരിവ് സൃഷ്ടിക്കുക എന്നതാണ് ഇതിനു പിന്നിലെ രാഷ്ട്രീയതന്ത്രം.
മായംചേർത്ത് നെയ്യിലാണ് തിരുപ്പതി ലഡ്ഡു പ്രസാദം ഉണ്ടാക്കുന്നത് എന്ന വിവാദം മാസങ്ങളായി ഒരു ചുഴലിയായി ഉയർന്നിരുന്നു. പല ജനുസുകളിലുള്ള കന്നുകാലികളിൽ തന്നെ പ്രത്യേകിച്ച് വിദേശപശുക്കളുടെയും നാടൻ പശുക്കളുടെയും നെയ്യിൽത്തന്നെ അവയുടെ ‘S' വാല്യൂ വ്യത്യസ്തമായിരിക്കും. ഏതുമൃഗത്തിൻറെ, കാള, പന്നി, കൊഴുപ്പിൽ നിന്നോ മീനെണ്ണയിലോ അതോ എണ്ണക്കുരുക്കളിൽ നിർമ്മിച്ച ഡാൽഡ പോലുള്ളവയിൽ നിന്നാണോ മായം ചേർത്തതെന്ന് കൃത്യമായി നിർണയിക്കപ്പെടണം.
കടകളിൽ നിന്ന് നമുക്ക് ലഭിക്കുന്ന നെയ്യ്, ഡാൾഡയിലും ഏതുകൊഴുപ്പ് എത്രശതമാനം എവിടെവെച്ച് ചേർക്കുന്നു എന്ന സാധാരണ സംശയങ്ങൾക്ക് വ്യക്തമായ ഉത്തരം ഇപ്പോഴും ലഭ്യമല്ല. രാജ്യമെമ്പാടുമുള്ള ആരാധനാലയങ്ങളിലെ പ്രസാദ – ഭക്ഷണ പരിശോധനകൾക്ക് മേൽനോട്ടം വഹിക്കേണ്ട കേന്ദ്ര – സംസ്ഥാന ഭരണകൂടങ്ങളുടെ അനാസ്ഥയും ഭക്ഷ്യപരിശോധകളിലെ കൃത്യതയുടെയും അഭാവമാണ് മായം ചേർക്കൽ സ്ഥാപനവൽക്കരിക്കപ്പെട്ടതും വേരോടെ പിഴുതെറിയുക എന്ന ലക്ഷ്യം പരാജയപ്പെടുന്നതും.
ഭൂരിപക്ഷ മതവിശ്വാസ മതരാഷ്ട്രീയ സംരക്ഷണം
വിശ്വാസത്തിനെതിരെയുള്ള കടന്നുകയറ്റമായി തിരുപ്പതി ലഡ്ഡു വിവാദമുയർത്തുമ്പോൾ അത് വിശ്വാസത്തെ രാഷ്ട്രീയവൽക്കരിക്കുന്നത്തിൽ നിന്നും മാറ്റിനിർത്തി ഭരണഘടന നൽകുന്ന അവകാശങ്ങളേയും മതനിരപേക്ഷതയും സംരക്ഷിച്ചു രാഷ്ട്രത്തെ മുന്നിലേക്ക് നയിക്കുകയാണ് ഉന്നതഭരണഘടനാ സ്ഥാപനങ്ങൾ വഹിക്കുന്നവർ ചെയ്യേണ്ടത്. അതുണ്ടാകുന്നില്ല.
വ്യക്തികളുടെ മതവിശ്വാസത്തെ രാഷ്ട്രീയാധികാരത്തണലിൽ ‘ ഭൂരിപക്ഷമതവിശ്വാസ സംരക്ഷണം' എന്ന പേരിൽ അഫ്ഗാനിസ്ഥാൻ, ഇറാൻ തുടങ്ങിയ മതരാഷ്ട്രങ്ങളെപ്പോലെ ഇന്ത്യയിലും മതരാഷ്ട്രീയം ശകതമായി വളരുന്ന പശ്ചാത്തലത്തിലാണ് ക്ഷേത്രഭരണത്തെ സംസ്ഥാനത്തിന്റെ അധികാരപരിധിയിൽ നിന്ന് ഒഴിവാക്കി ‘പാരമ്പര്യ സംരക്ഷകർ'ക്ക് തിരികെ നൽകണമെന്ന് വിശ്വഹിന്ദുപരിഷത്ത് ഈയവസരത്തിൽ അവകാശവാദം ഉയർത്തുന്നത്.
വാൽക്കഷ്ണം : “ചുരുങ്ങിയപക്ഷം ദൈവത്തെ രാഷ്ട്രീയത്തിൽ നിന്ന് മാറ്റിനിർത്തണം” – സുപ്രീം കോടതി.
ഉപയോഗിച്ചതല്ല മറിച്ച് ഒഴിവാക്കിയ നെയ്യാണ് പരിശോധനയ്ക്ക് എടുത്തതെന്നാണ് പ്രഥമദൃഷ്ടിയിൽ റിപ്പോർട്ടിൽ നിന്നും മനസ്സിലാകുന്നത്. അന്വേഷണത്തിന് ഉത്തരവിട്ടെങ്കിൽ പിന്നെ നിങ്ങൾ മാധ്യമങ്ങൾക്കുമുമ്പിൽ പോയതെന്തിന്? കോടിക്കണക്കിനുള്ള വിശ്വാസികളുടെ വികാരത്തെ വൃണപ്പെടുത്തുന്ന തെളിവുകളില്ലാത്ത, ഉറപ്പില്ലാത്ത വസ്തുതകൾക്കു നിരക്കാത്ത തരംതാഴ്ന്ന വിവാദങ്ങൾ നടത്തിയതെന്തിന് ? ഉന്നത ഭരണഘടനാസ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ ഇത്തരം പ്രസ്താവനകൾ നടത്താൻ പാടില്ല എന്ന് ചന്ദ്രബാബു നായിഡുവിന്റെ വിവാദ പ്രസ്താവനയിൽ സുപ്രീംകോടതി പരാമർശം നടത്തിയിരിക്കുകയാണ് ഇപ്പോൾ.
🔴
TAGS : ARTICLES | TIRUPATI LADDU