തിരുവനന്തപുരം: തിരുവനന്തപുരം കളക്ടറേറ്റില്‍ ബോംബ് ഭീഷണി. ഇമെയില്‍ വഴി സന്ദേശം വഴിയാണ് ബോംബ് ഭീഷണി. ബോംബ് ഭീഷണിയെ തുടര്‍ന്ന് സ്ഥലത്ത് പോലീസും ബോംസ്‌കോഡും തിരച്ചല്‍ നടത്തി. സിവില്‍ സ്റ്റേഷനില്‍ ഉണ്ടായിരുന്ന മുഴുവനാളുകളെയും പുറത്തിറക്കിയാണ് പരിശോധന നടത്തിയത്. ഇതിനിടെ കളക്ടറേറ്റ് കെട്ടിടത്തിന് സമീപത്തെ തേനീച്ചക്കൂട് ഇളകി നിരവധി പേര്‍ക്ക് പരുക്കേറ്റു. ബോംബ് സ്‌ക്വാഡിന് കെട്ടിടത്തിന് പുറത്ത് പരിശോധന നടത്താന്‍ പോലും കഴിയാത്ത വിധത്തിലാണ് തേനീച്ചയുടെ ആക്രമണം ഉണ്ടായത്.
കളക്ടറേറ്റിന്റെ പിന്‍വശത്ത് നിരവധി തേനീച്ചക്കൂടുകളാണ് ഉള്ളത്. ഇവിടെ ഡോഗ് സ്‌ക്വാഡിന്റെ പരിശോധന നടക്കുന്നതിനിടെയാണ് തേനീച്ചക്കൂട് ഇളകിയത്. കളക്ടറേറ്റില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയിരുന്ന സാധാരണക്കാര്‍ക്കും കളക്ടര്‍ക്കും സബ്കളക്ടര്‍ക്കും പോലീസുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെല്ലാം തേനീച്ചയുടെ ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്.
കെട്ടിടത്തില്‍ ഉണ്ടായിരുന്നവരെയെല്ലാം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. കെ.എസ്.ആർ.ടി.സി. ബസ് എത്തിയാണ് ഇവിടെയുണ്ടായിരുന്നവരെ പുറത്തെത്തിച്ചത്. കുത്തേറ്റവര്‍ക്കെല്ലാം കളക്ടറേറ്റിന് പുറത്തുവെച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷമാണ് വിട്ടത്. സ്ഥലത്ത് ഇപ്പോഴും തേനീച്ചകള്‍ വലിയ തോതില്‍ പറക്കുന്നുണ്ട്.
അതേസമയം, ഇന്ന് രാവിലെ പത്തനംതിട്ട കളക്ടറേറ്റിലും സമാനരീതിയില്‍ ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇ-മെയില്‍ വഴിയാണ് ഈ ഭീഷണി സന്ദേശവും ലഭിച്ചത്. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിലുള്ള പ്രതിഷേധ സൂചകമായാണ് ബോംബ് വെച്ചിരിക്കുന്നത് എന്ന തരത്തിലാണ് ഭീഷണി സന്ദേശം ലഭിച്ചത്.