ബെംഗളൂരു : ദ്രാവിഡഭാഷാ ട്രാൻസ്‌ലേറ്റേഴ്‌സ് അസോസിയേഷന്റെ മൂന്നാം വാർഷികപൊതുയോഗവും ആദ്യ വിവർത്തന പുരസ്കാരദാനവും നടന്നു. കന്നഡ എഴുത്തുകാരനും ഭാഷാപണ്ഡിതനുമായ ഡോ. ഹംപ നാഗരാജയ്യ ഉദ്ഘാടനംചെയ്തു. പ്രാകൃത ഭാഷയും സംസ്കൃത ഭാഷയെ പോലെ ശ്രേഷ്ഠമായ ഭാഷയാണെന്നും രണ്ടു ഭാഷകളിലും അനേകം കാവ്യങ്ങൾ രചിക്കപ്പെട്ടിട്ടുണ്ടെങ്കിലും ആഗോളതലത്തിൽ അത് അത്രയും വളർന്നിട്ടില്ല എന്നും പറഞ്ഞു. ദ്രാവിഡ ഭാഷകൾ വളരെ മഹത്വമുള്ള ഭാഷകളാണെങ്കിൽ പോലും ഇനിയും ആഗോളതലത്തിൽ വളരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദ്രാവിഡഭാഷാ ട്രാൻസിലേറ്റേഴ്സ് അസോസിയേഷൻ പോലെയുള്ള സംഘടനകൾ അതിന് വളരെ സഹായകരമാണെന്നും അദ്ദേഹം പറഞ്ഞു.
ഇതര ദ്രാവിഡ ഭാഷകളിൽ നിന്നും തമിഴ് ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെട്ട നോവലുകൾക്കായിരുന്നു ഈ പ്രാവശ്യം ഡിബിടിഎ അവാർഡ്. നിശ്ചയിച്ചിരുന്നത്. തെലുങ്ക് ഭാഷയിലെ സൂര്യുടു ദിഗിപോയാടു എന്ന കൊമ്മൂരി വേണുഗോപാൽ റാവുവിന്റെ നോവൽ തമിഴിലേക്ക് ‘ഇരുകൊടുഗൾ’ എന്ന പേരില്‍ വിവർത്തനം ചെയ്ത തമിഴ് നാട് സ്വദേശി ഗൗരി കൃപാനന്ദനാണ് ഇത്തവണ പുരസ്കാരം നേടിയത്, ഡോ. ഹംപ നാഗരാജയ്യ ഗൗരി കൃപാനന്ദന് പുരസ്കാരം സമ്മാനിച്ചു. 11,111രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതായിരുന്നു അവാർഡ്. വിവർത്തകയും ചലചിത്രനടിയും ആയ ലക്ഷ്മി ചന്ദ്രശേഖർ മുഖ്യാതിഥിയായിരുന്നു.
അടുത്തവർഷം ഇതര ദ്രാവിഡ ഭാഷകളിൽ നിന്നും കന്നഡയിലേക്ക് വിവർത്തനം ചെയ്യപ്പെടുന്ന മികച്ച നോവലിന് ആണ് അവാർഡ് കൊടുക്കുക. ഒപ്പം ഓരോ ഭാഷയിലും ഓരോ അവാർഡ് കൊടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും യോഗം തീരുമാനിച്ചു. ചന്ദ്രശേഖർ മുഖ്യാതിഥിയായി. ഡോ. സുഷ്മ ശങ്കർ അധ്യക്ഷത വഹിച്ചു. അഞ്ചുസംസ്ഥാനങ്ങളിൽനിന്ന് 50-ഓളം അംഗങ്ങൾ വാർഷിക പൊതുയോഗത്തിൽ പങ്കെടുത്തു. ഡോ. ന. ദാമോദര ഷെട്ടി സ്വാഗതവും പ്രൊ. രാകേഷ്.വി.എസ് റിപ്പോർട്ടും, കെ പ്രഭാകരൻ നന്ദിയും പറഞ്ഞു. റെബിൻ രവീന്ദ്രൻ ആയിരുന്നു കോഡിനേറ്റർ.
കേരള സാഹിത്യ അക്കാദമി പുരസ്കാരജേതാവ് കെ.വി. കുമാരനെ ചടങ്ങില്‍ ആദരിച്ചു. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡോ. ന. ദാമോദരഷെട്ടി (ഉപദേശകൻ), ഡോ. സുഷമാ ശങ്കർ (പ്രസി.), ബി.എസ്. ശിവകുമാർ (വൈസ് പ്രസി.), കെ. പ്രഭാകരൻ (സെക്ര.), ഡോ. മലർവിളി (ജോയിന്റ് സെക്ര.), പ്രൊഫ. വി.എസ്. രാകേഷ് (ടഷ.), ഡോ. എ.എം. ശ്രീധരൻ, എസ്. ശ്രീകുമാർ, മായാ ബി. നായർ, റെബിൻ രവീന്ദ്രൻ (എക്സി. അംഗം).