ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ വിവാദത്തില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ). അട്ടിമറി സാധ്യതകള്‍ ഒന്നുമില്ല. ചില വിദ്യാർഥികൾക്ക് മുഴുവൻ സമയവും പരീക്ഷ എഴുതാനായില്ല. ഇവർക്ക് ഗ്രേസ് മാർക്ക് അനുവദിച്ചതിനാലാണ് ഇത്തരത്തിൽ മാർക്ക് വന്നതെന്നാണ് പരീക്ഷാ നടത്തിപ്പ് ഏജൻസിയായ എൻടിഎയുടെ വിശദീകരണം. നോർമലൈസേഷൻ മാനദണ്ഡങ്ങൾ അനുസരിച്ചാണ് ഗ്രേസ് മാർക്ക് അനുവദിച്ചിരിക്കുന്നത്. 67 വിദ്യാർഥികൾക്ക് മുഴുവൻ മാർക്ക് ലഭിച്ചതിലും ക്രമക്കേടില്ലെന്നാണ് എൻടിഎയുടെ വിശദീകരണം.
അതേസമയം എന്‍ടിഎ യുടെ വിശദീകരണം വിദ്യാര്‍ഥികള്‍ അംഗീകരിച്ചില്ല. സംഭവത്തില്‍ വ്യക്തത തേടി സുപ്രീം കോടതിയെ സമീപിക്കാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം. ഹരിയാനയിലെ ഒരു സെന്ററില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ക്ക് തൊട്ടടുത്ത റാങ്ക് ലഭിച്ചത് സംശയാസ്പദമാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.
അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് വിദ്യാര്‍ഥികള്‍ പരാതി നല്‍കിയിട്ടുണ്ട്. 67 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചതും ചില വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയതിലും അട്ടിമറിയുണ്ടെന്നാണ് ആരോപണം. അട്ടിമറി നടന്നിട്ടുണ്ടെന്നും അതിനാല്‍ നീറ്റ് പരീക്ഷ വീണ്ടും നടത്തണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.
നീറ്റ് പരീക്ഷ ഫലം പ്രഖ്യാപിച്ചപ്പോള്‍ 67 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചിരുന്നു. ഇതില്‍ ആറ് പേര്‍ ഒരേ സെന്ററില്‍ നിന്ന് പരീക്ഷ എഴുതിയവരാണെന്ന ആരോപണവും പരാതിക്കാര്‍ ഉന്നയിക്കുന്നു. ഒന്നാം റാങ്ക് ലഭിച്ചവരില്‍ 47 പേര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയെന്നാണ് എന്‍ടിഎ പറയുന്നത്.
നീറ്റ് പരീക്ഷാഫലത്തിനെതിരെ എന്‍ട്രന്‍സ് കോച്ചിങ് സ്ഥാപനമായ സൈലം സുപ്രീംകോടതിയെ സമീപിക്കുമെന്ന് അറിയിച്ചു. പരീക്ഷയില്‍ മാര്‍ക്ക് ദാനവും അട്ടിമറിയും നടന്നതായി സംശയിക്കുന്ന സാഹചര്യത്തില്‍ ഉത്തരപേപ്പര്‍ പുനര്‍മൂല്യനിര്‍ണയം നടത്തി പുതിയ റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിക്കുന്നത്. ഗ്രേസ് മാര്‍ക്ക് നല്കി റാങ്ക് ലിസ്റ്റില്‍ ഒട്ടേറെ പേര്‍ക്ക് അവസരം നല്കി. ഒന്നാം റാങ്ക് ഒന്നോ രണ്ടോ പേര്‍ക്ക് കിട്ടുന്നതിനു പകരം 67 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചു. ഇതില്‍ 47 പേര്‍ ഗ്രേസ് മാര്‍ക്കിലാണ് റാങ്ക് ലഭിച്ചതെന്ന് സൈലം ഡയറക്ടര്‍ ലിജീഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പരീക്ഷയില്‍ വലിയ തോതില്‍ തിരിമറി നടന്നുവെന്ന ആക്ഷേപം രാജ്യത്താകെ ഉയര്‍ന്നിട്ടുണ്ട്. ലക്ഷക്കണക്കിനു കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. 180 ചോദ്യങ്ങളാണ് ഉത്തരമെഴുതാന്‍ നീറ്റ് ചോദ്യപേപ്പറില്‍ ഉള്ളത്. നാലുമാര്‍ക്കു വീതം 720 മാര്‍ക്കാണ് മുഴുവന്‍ ഉത്തരങ്ങളും ശരിയായി എഴുതുന്ന കുട്ടിക്ക് ലഭിക്കുക. ഒരു ചോദ്യം കുട്ടി ഒഴിവാക്കിയാല്‍ നാലു മാര്‍ക്ക് കുറഞ്ഞ് 716 ആകും. ഒരു ചോദ്യത്തിന് തെറ്റായ ഉത്തരമാണ് എഴുതുന്നതെങ്കില്‍ നെഗറ്റീവ് മാര്‍ക്കുകൂടി കുറച്ച് 715 മാര്‍ക്കാണ് ലഭിക്കുക. അതായത് 720 മാര്‍ക്ക് കിട്ടാത്ത സാഹചര്യത്തില്‍ തൊട്ടടുത്ത മാര്‍ക്ക് 716 അല്ലെങ്കില്‍ 715 മാത്രമേ വരികയുള്ളു. എന്നാല്‍, ഈ വര്‍ഷത്തെ നീറ്റ് റാങ്ക് പട്ടികയില്‍ ചരിത്രത്തില്‍ ആദ്യമായി 719 ഉം 718 ഉം ഒക്കെ മാര്‍ക്കുകള്‍ കുട്ടികള്‍ക്ക് ലഭിച്ചു. ഇതു ഗ്രേസ് മാര്‍ക്കാണെന്നാണ് പരീക്ഷ നടത്തിയ എന്‍ടിഎ പറയുന്നത്. ഇത്തരമൊരു ഗ്രേസ് മാര്‍ക്ക് നീറ്റ് പരീക്ഷയുടെ ചരിത്രത്തില്‍ ഇതുവരെ നല്കിയിട്ടില്ല. ഗ്രേസ് മാര്‍ക്കിനുള്ള സാധ്യത മുന്‍കൂട്ടി ഒരിക്കല്‍പോലം എന്‍ടിഎ പ്രഖ്യാപിച്ചിട്ടില്ല. ഹരിയാനയിലെ ഒരു എന്‍ട്രന്‍സ് കോച്ചിങ് സെന്ററിലെ എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് 720 മാര്‍ക്കു ലഭിച്ചിട്ടുണ്ട്. ഇവരെല്ലാം ഗ്രേസ് മാര്‍ക്ക് ലഭിച്ചവരാണ്. തൊട്ടടുത്ത സീരിയല്‍ നമ്പറുകാരുമാണ്. രാജ്യത്തെ ചില ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ മാത്രമാണ് ഈ മാര്‍ക്കുകള്‍ ഒന്നിച്ചുവന്നിരിക്കുന്നത്. പരീക്ഷയ്‌ക്കു മുമ്പ് ചില ടെലിഗ്രാം ചാനലുകളില്‍ ചോദ്യപേപ്പര്‍ ഉണ്ടായിരുന്നു. പരീക്ഷ നടന്നുകൊണ്ടിരിക്കുമ്പോള്‍ വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ ചോദ്യപേപ്പര്‍ കണ്ടതായ വാര്‍ത്തയുമെല്ലാം സംശയങ്ങള്‍ ജനിപ്പിക്കുന്നതാണ്. ലിജീഷ് കുമാര്‍ പറഞ്ഞു.
ജൂൺ 14 നു പ്രസിദ്ധീകരിക്കാനിരുന്ന പരീക്ഷാഫലം പത്തുദിവസം മുൻപ് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസത്തിൽ പ്രസിദ്ധീകരിച്ചതും, കൂടുതൽ പേർക്ക് മുഴുവൻ മാർക്ക് ലഭിച്ചതിലും ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തുവന്നിരുന്നു. രാഷ്ട്രീയ താൽപര്യങ്ങളാണ് ഇതിനു പിറകിലെന്ന് കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനാഥെ ആരോപിച്ചു.
<br>
TAGS : NEET EXAM, EDUCATION
KEYWORDS : NTA says there is no irregularity in conducting NEET exam; The students are about to approach the Supreme Court
തിരുവനന്തപുരം: തെക്കന്‍ കേരളത്തിന് സമീപം അറബിക്കടലിനു മുകളില്‍ രൂപപ്പെട്ട ചക്രവാത ചുഴിയും ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദ്ദവും കാരണം സംസ്ഥാനത്ത് മഴ…
തിരുവനന്തപുരം: ലോക കേരള സഭയുടെ അഞ്ചാം സമ്മേളനം ജനുവരി 29, 30, 31 തീയതികളിൽ നടക്കും. 29 ന് വൈകുന്നേരം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ…
തിരുവനന്തപുരം: സ്കൂളിൽ നിന്ന് വരുന്ന വഴി വിദ്യാർഥിനിയെ വളർത്തു നായകൾ ആക്രമിച്ചു. തിരുവനന്തപുരം പോങ്ങുംമൂട് മേരിനിലയം സ്കൂളിലെ പ്ലസ് ടു…
കണ്ണൂർ: ലോറിക്ക് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് ഡ്രൈവർക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച ഉച്ചയ്ക്ക് കൂത്തുപറമ്പിലെ ചെങ്കൽ ക്വാറിയിലുണ്ടായ അപകടത്തിൽ നരവൂർപാറ സ്വദേശി…
ബെംഗളൂരു: ബെംഗളൂരുവിൽ യെലഹങ്ക കോഗിലുവിലെ ചേരികൾ ഒഴിപ്പിച്ച സംഭവത്തിന് പിന്നാലെ തനിസാന്ദ്രയിലും സമാന നടപടികളുമായി ബെംഗളൂരു ഡവലപ്പ്മെൻ്റ് അതോറിറ്റി (ബിഡിഎ).…
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞത്ത് രണ്ട് ദിവസത്തേക്ക് സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ അനു കുമാര. വാര്‍ഡില്‍…