ആലപ്പുഴ: ആലപ്പുഴ കലവൂരിൽ പോലീസ് കണ്ടെത്തിയ മൃതദേഹം 73-കാരി സുഭദ്രയുടേതെന്ന് സ്ഥിരീകരണം. സുഭദ്രയുടെ മക്കളായ രാധാകൃഷ്ണനും രഞ്ജിത്തും കൊച്ചിയില്‍ നിന്ന് ആലപ്പുഴയിലെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മുട്ടു വേദനയ്ക്ക് സുഭദ്ര ഉപയോഗിച്ചിരുന്ന ബാൻഡേജ് കണ്ടാണ് മക്കൾ മൃതദേഹം തിരിച്ചറിഞ്ഞത്. സംഭവം കൊലപാതകമാണെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ വീട്ടില്‍ താമസിച്ചിരുന്ന സുഭദ്രയുടെ സുഹൃത്ത് ശര്‍മിളയും മാത്യൂസും ഒളിവിലാണ്.
സെപ്തംബര്‍ നാലിന് വീട്ടില്‍ നിന്ന് പോയ സുഭദ്രയെ കാണാതായതായി ഏഴിന് മകന്‍ രാധാകൃഷ്ണന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പോലീസിന് സുഭദ്രയുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ അവസാനമെത്തിയത് ആലപ്പുഴ കലവൂരിലാണെന്ന് വ്യക്തമായി. ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്ന മാത്യൂസിന്റേയും ശർമിളയുടേയും വീട്ടിൽ സുഭദ്ര ഉണ്ടായിരുന്നുവെന്ന് അയൽവാസികളും മൊഴിനൽകി. ശർമിളയും സുഭദ്രയും ഒന്നിച്ചുള്ള സി.സി.ടി.വി. ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. തുടർന്ന് അന്വേഷണം ആലപ്പുഴ മണ്ണഞ്ചേരി പോലീസിന് കൈമാറി. കഴിഞ്ഞ ദിവസം പോലീസ് നായയെ എത്തിച്ച് മൃതദേഹം കുഴിച്ചിട്ടിട്ടുണ്ടെന്ന് ഉറപ്പാക്കിയ ശേഷം ചൊവ്വാഴ്ച പോലീസ് സംഘമെത്തി പുറത്തെടുക്കുകയായിരുന്നു.
സുഭദ്രയെ കൊന്ന് കുഴിച്ചുമൂടിയ ശേഷം മാത്യൂസും ശർമ്മിളയും കടന്നു കളഞ്ഞതായാണ് വിവരം. 73-കാരിയുടെ സ്വർണം തട്ടിയെടുക്കാനായിരുന്നു കൊലപാതകമെന്നാണ് നിഗമനം.
<BR>
TAGS : CRIME | MURDER
SUMMARY : Subhadra’s death was murder; The children identified the body