ബെംഗളൂരു: തുടർച്ചയായ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും തീരദേശ ജില്ലകളില്‍ ദുരിതം വിതച്ചു. സംസ്ഥാനത്തെ തീരദേശ ജില്ലകളിലും മലനാട് പ്രദേശങ്ങളിലും കനത്ത മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. ദക്ഷിണ കന്നഡ, ഉഡുപ്പി, ശിവമൊഗ്ഗ, ചിക്കമഗളൂരു, കുടക് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് തിങ്കളാഴ്ച ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മുൻകരുതൽ നടപടികളുടെ ഭാഗമായി സംസ്ഥാനത്തെ നാല് ജില്ലകളിലെ ഇന്ന് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
മംഗളൂരുവില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചില്‍ റോഡ്- റെയിൽ ഗതാഗതത്തെ സാരമായി ബാധിച്ചു. മംഗളൂരു നഗരത്തിനടുത്തുള്ള പാഡിലിനും ജോക്കട്ടെയ്ക്കും ഇടയിലുള്ള റെയിൽ ട്രാക്കുകളിൽ ശനിയാഴ്ച രാത്രിയിൽ മണ്ണും പാറക്കല്ലുകളും വീണ് ഗതാഗതം തടസപ്പെട്ടു. ട്രാക്കുകളിലെ മണ്ണ് നീക്കം ചെയ്യുന്നതുവരെ ഈ റൂട്ടിലൂടെ ഓടുന്ന ട്രെയിനുകൾ വൈകുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. ശനിയാഴ്ച രാത്രി കനത്ത മഴയില്‍ വാമഞ്ചൂരിനടുത്തുള്ള കെട്ടിക്കലിൽ മണ്ണിടിച്ചല്‍ ഉണ്ടായതിനെത്തുടർന്ന് മംഗളൂരു-മൂഡബിദ്രി സംസ്ഥാന പാത 169 ലെ ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു.
മംഗളൂരു കങ്കനാടിയിലെ സുവർണ ലെയ്‌നിലുള്ള വീടിന്റെ കോമ്പൗണ്ട് ഭിത്തി ഇടിഞ്ഞുവീണു. ഭിത്തിയുടെ അവശിഷ്ടങ്ങൾ സമീപത്തുള്ള ഒരു ട്രാൻസ്‌ഫോർമറിലും ഇടിച്ചുകയറി സ്ഫോടനങ്ങളും ഉണ്ടായി. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ശിവ്ബാഗ്, നാഗുരി റെസിഡൻഷ്യൽ ഏരിയകളിലെ വീടുകൾക്ക് സമീപം മണ്ണിടിച്ചിലിനെ തുടർന്ന് ഏതാനും കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ബണ്ട്വാൾ താലൂക്കിലെ പുഡുവിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ പെയ്തു, 189 മില്ലിമീറ്റർ മഴ. ദക്ഷിണ കന്നഡ ജില്ലയിലെ 34 സ്ഥലങ്ങളിൽ 100 മില്ലിമീറ്ററിലധികം മഴ പെയ്തു. മംഗളൂരു, ഉള്ളാല, ബണ്ട്വാള, മുൽക്കി, മൂടബിദിരെ എന്നീ അഞ്ച് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി നല്‍കിയിട്ടുണ്ട്.
ഉഡുപ്പി ജില്ലയിലെ പല സ്ഥലങ്ങളിലും ഇടയ്ക്കിടെ കനത്ത മഴ പെയ്തു. ഉഡുപ്പി നഗര പ്രദേശങ്ങള്‍, ബ്രഹ്മവർ, ഗുണിബെയ്ൽ, കൽസങ്ക, അംബഗിലു, കൊളലഗിരി, കെജി റോഡ് എന്നിവിടങ്ങളിൽ വെള്ളം കയറി. ദേശീയപാത 66-ന് സമീപമുള്ള സർവീസ് റോഡുകളിലും വെള്ളപ്പൊക്കം ഉണ്ടായി. കുന്ദാപൂർ താലൂക്കിലെ ഹെരൂർ, ഹലാഡി, കുമ്പാഷി, തെക്കാട്ടെ തുടങ്ങിയ ഗ്രാമങ്ങളിലും സമീപ പ്രദേശങ്ങളിലും കനത്ത വെള്ളപ്പൊക്കമുണ്ടായതായി ജില്ലാ ഭരണകൂടം അറിയിച്ചു. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി നല്‍കിയിട്ടുണ്ട്.
ഉത്തര കന്നഡ ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്. ജില്ലയിലെ തീരപ്രദേശങ്ങളിൽ നിരവധി മരങ്ങൾ കടപുഴകി വീണും വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. കുംത താലൂക്കിലെ ദേവിമാനെ ഘട്ടിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഉത്തര കന്നഡയിലെ പുതുതായി നിർമ്മിച്ച സിർസി-കുംത ദേശീയ പാതയിലൂടെയുള്ള വാഹന ഗതാഗതം തടസ്സപ്പെട്ടു. ചിക്കമഗളൂരു ജില്ലയിലെ ശൃംഗേരി താലൂക്കിലെ സുങ്കട മക്കി-നെമ്മാർ ഹൈവേയിലും മണ്ണിടിഞ്ഞുവീണതിനെത്തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു.
കുടക് ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ (ഞായറാഴ്ച രാവിലെ 8.30 ന് അവസാനിച്ചു) ഇടവിട്ട് കനത്ത മഴ പെയ്തു, ഭാഗമണ്ഡലയിൽ 130 മില്ലിമീറ്റർ മഴ ലഭിച്ചു. ഹാരങ്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് മികച്ചതായി തുടരുന്നു. അണക്കെട്ട് അതിന്റെ പൂർണ്ണ സംഭരണശേഷിയിലെത്താൻ വെറും 8 അടി മാത്രം അകലെയാണ്. ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി നല്‍കിയിട്ടുണ്ട്.
വടക്കന്‍ കര്‍ണാടകയിലെ ഖാനപൂർ താലൂക്കിലെ കുസാമാലിക്ക് സമീപം മാലപ്രഭ നദിക്ക് കുറുകെയുള്ള പാലം ഒലിച്ചുപോയതിനെത്തുടർന്ന് ബെലഗാവി-ചോർള ഹൈവേ (ബെലഗാവിക്കും ഗോവയ്ക്കും ഇടയിലുള്ള ഒരു പ്രധാന റോഡ് ലിങ്ക്) ഗതാഗതത്തിനായി അടച്ചു. ഗോവയിലേക്കും ബെലഗാവിയിലേക്കും പോകുന്ന വാഹനങ്ങൾ ബൈലൂർ ക്രോസ്-ഹബ്ബനഹട്ടി-ജാംബോട്ടി റൂട്ടിലേക്ക് തിരിച്ചുവിട്ടു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടർച്ചയായി പെയ്യുന്ന മഴയെ തുടർന്ന് ഖാനാപൂർ താലൂക്കിലെ വനപ്രദേശങ്ങളിലുള്ള നിരവധി ഗ്രാമങ്ങൾ ഒറ്റപ്പെട്ടിരിക്കുന്നു.
ചിക്കമഗളൂരു ജില്ലയിലെ കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഡെപ്യൂട്ടി കമ്മീഷണർ മീന നാഗരാജ് ആറ് താലൂക്കുകളിലെ – ചിക്കമഗളൂരു മുഡിഗേരെ കലാസ ശൃംഗേരി കൊപ്പ, എൻആർ പുര – അംഗൻവാടികൾ, പ്രൈമറി, ഹൈസ്കൂളുകൾ എന്നിവയ്ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി ജില്ലയിൽ തുടർച്ചയായി മഴ പെയ്യുന്നുണ്ട്.
ചിക്കമഗളൂരുവിൽ വിവിധയിടങ്ങളിൽ ദേശീയ പാതയിലടക്കമുള്ള മണ്ണിടിച്ചിൽ യാത്രക്കാരെ ഭീതിയിലാഴ്ത്തി. ചിക്കമഗളൂരു ജില്ലയിൽ ദേശീയപാത -169ൽ ശൃംഗേരി- മംഗളൂരു ദേശീയപാതയിൽ നെമ്മാറിന് സമീപം ഞായറാഴ്ച പുലർച്ചെയുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് ഈ വഴിയുള്ള വാഹന ഗതാഗതം തടസ്സപ്പെട്ടു. മണ്ണ്, മരം എന്നിവയുടെ അവശിഷ്ടങ്ങൾ ദേശീയപാതയെ മൂടിയതിനാൽ വാഹനങ്ങൾക്ക് കടന്നുപോകാൻ സ്ഥലമില്ലായിരുന്നു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ലോക്കൽ പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചു. കൊപ്പ ഡെപ്യൂട്ടി എസ്‌പി ബാലാജി സിങ് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പോലീസ്, ഫയർഫോഴ്‌സ് ജീവനക്കാരെ നിയോഗിച്ചു. മണ്ണിടിച്ചിൽ തടയാൻ റോഡരികിൽ സ്ഥാപിച്ചിരുന്ന ഇരുമ്പ് ബാരിക്കേഡുകളും തകർന്നു. കനത്ത കാറ്റിൽ മേഖലയിൽ വിവിധ വൈദ്യുതത്തൂണുകളും തകർന്നു. മഴ ശക്തിപ്പെടുന്നതിനാൽ മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ വാഹനയാത്രികർ ബദൽറോഡുകൾ ഉപയോഗിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
SUMMARY: Heavy rains cause widespread damage in coastal districts of Karnataka